കുമ്മനം രാജശേഖരനെ മെരുക്കി ബിജെപി നേതൃത്വം; വട്ടിയൂര്‍ക്കാവിന്‍റെ ചുമതല
തിരുവനന്തപുരം: കുമ്മനം രാജശേഖരനെ തഴഞ്ഞതില്‍ പാര്‍ട്ടിക്കുള്ളില്‍ പ്രതിഷേധം കനക്കുന്നതിനിടെ മറുതന്ത്രവുമായി ബിജെപി നേതൃത്വം. വട്ടിയൂര്‍ക്കാവില്‍ കുമ്മനം രാജശേഖരന് ബിജെപി പ്രചരണത്തിന്‍റെ പൂര്‍ണ ചുമതല നല്‍കികൊണ്ടാണ് പ്രതിഷേധങ്ങള്‍ക്ക് അയവ് വരുത്താന്‍ നേതൃത്വത്തിന്‍റെ നീക്കം. വട്ടിയൂര്‍ക്കാവിലെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ വെച്ച് അധ്യക്ഷന്‍ ശ്രീധരന്‍ പിള്ളയാണ് കുമ്മനത്തിന് പൂര്‍ണ ചുമതല നല്‍കിയ കാര്യം പ്രഖ്യാപിച്ചത്.
കണ്‍വെന്‍ഷനില്‍ ഒ രാജഗോപാലിനെതിരെ പിഎസ് ശ്രീധരന്‍ പിള്ള ഒളിയമ്പെയ്യാനും മറന്നില്ല. പാര്‍ലമെന്‍ററി ബോര്‍ഡ് തിരുമാനിക്കുന്നതിന് മുന്‍പ് സ്ഥാനാര്‍ത്ഥികളെ പരസ്യമായി പ്രഖ്യാപിക്കുന്ന രീതി ശരിയല്ലെന്ന് പിള്ള യോഗത്തില്‍ പറഞ്ഞു. രാജഗോപാലിനെ വേദിയില്‍ ഇരുത്തിക്കൊണ്ടായിരുന്നു പിള്ളയുടെ പ്രതികരണം.രാജഗാപോലായിരുന്നു കുമ്മനം സ്ഥാനാര്‍ത്ഥിയാകണമെന്ന് ആദ്യം വ്യക്തമാക്കിയത്.
അതേസമയം കണ്‍വെന്‍ഷനില്‍ സ്ഥാനാര്‍ത്ഥി ചര്‍ച്ചകളുമായി ബന്ധപ്പെട്ട് തനിക്കെതിരെ നടക്കുന്നത് നുണപ്രചാരണങ്ങളാണെന്ന് കുമ്മനം പ്രതികരിച്ചു. വട്ടിയൂര്‍ക്കാവില്‍ നിന്ന് പാര്‍ട്ടി തന്നെ വെട്ടിയെന്ന നുണപ്രചാരണമാണ് ഇരുമുന്നണികളും നടത്തുന്നത്. ഇത്തരം പ്രചരണങ്ങളൊന്നും തന്നെ ബാധിക്കില്ല. മണ്ഡലത്തില്‍ നിന്നും താന്‍ പിന്തിരിഞ്ഞു പോകില്ല. എല്‍ഡിഎഫും യുഡിഎഫും നുണബോംബുകളാണെന്നും കുമ്മനം രാജശേഖരന്‍ വിമര്‍ശിച്ചു.
വട്ടിയൂർക്കാവിലേക്ക് മണ്ഡലം, ജില്ലാ കമ്മിറ്റികൾ മൂന്നുപേരെയാണ് ഉൾപ്പെടുത്തിയിരുന്നത്. ഒന്നാം പേരുകാരനായി കുമ്മനം രാജശേഖരനായിരുന്നു ഉണ്ടായിരുന്നത്. ഇതിനെ പുറമെ ഇപ്പോള്‍ സ്ഥാനാര്‍ത്ഥിയായ എസ് സുരേഷും സംസ്ഥാന കമ്മിറ്റി അംഗം വിവി രാജേഷും ഉണ്ടായിരുന്നു. അവസാന നിമിഷം കുമ്മനത്തെ ഒഴിവാക്കുകയായിരുന്നു.