ലക്ഷദ്വീപില്‍ പൊതുസ്ഥലങ്ങളില്‍മത്സ്യ വിൽപനയ്ക്ക് നിരോധനം
കൊച്ചി: ലക്ഷദ്വീപില്‍ പൊതുസ്ഥലങ്ങളില്‍ മത്സ്യ വിൽപനയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയതായി റിപ്പോര്‍ട്ട്. ലക്ഷദ്വീപ് ഭരണകൂടമാണ് നിരോധനം ഏര്‍പ്പെടുത്തിയതെന്നാണ് വിവരം. ദ്വീപുകളില്‍ ലഭ്യമായ മത്സ്യമാര്‍ക്കറ്റുകള്‍ ഉപയോഗിക്കുന്നതിന് പകരം റോഡുകളുടെ വശങ്ങളിലും ജംഗ്ഷനുകളിലും മത്സ്യം വില്‍ക്കുകയും, നീക്കം ചെയ്യുന്നതും പരിസരം വൃത്തിഹീനമാകുന്നതിനും, പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നതിനും കാണമാകുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് ഉത്തരവ്.2002 ല്‍ സമാനമായ ഉത്തരവ് ഇറക്കിയിരുന്നെങ്കിലും ഇപ്പോഴും തല്‍സ്ഥിതി തുടരുന്നത് കൊണ്ടാണ് പുതിയ ഉത്തരവ് ഇറക്കിയതെന്നാണ് പറയുന്നത്.
ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഫിഷറീസ് ഡയറക്ടര്‍ സന്തോഷ്‌കുമാര്‍ റെഡ്ഡി വ്യക്തമാക്കി.ചൊവ്വാഴ്ച്ച ഇറക്കിയ ഉത്തരവിന് എതിരെ ദ്വീപ് നിവാസികള്‍ വിമര്‍ശനം ഉന്നയിക്കുന്നുണ്ട്.പൊലീസ്, ആരോഗ്യവകുപ്പ്, പഞ്ചായത്ത്, എല്‍.പി.സി.സി പ്രതിനിധികളെ ഉള്‍പ്പെടുത്തി ഒരു സംഘം രൂപീകരിച്ച് പരിശോധന നടത്താനും നിയമലംഘനങ്ങള്‍ക്ക് എതിരെ നടപടിയെടുക്കാന്‍ ചുമതലയുള്ള ഫിഷറീസ് യൂണിറ്റുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ലംഘനങ്ങളെക്കുറിച്ചുള്ള പ്രതിമാസ റിപ്പോര്‍ട്ട്, കേന്ദ്രീകൃത നിരീക്ഷണത്തിനായി ഡയറക്ടറേറ്റിന് കൈമാറണമെന്നും ഉത്തരവില്‍ പറയുന്നു.

നേരത്തെയും ദ്വീപില്‍ പല വിവാദ ഉത്തരവുകളും ഇറങ്ങിയിട്ടുണ്ട്. ലക്ഷദ്വീപിലെ എല്ലാ മത്സ്യ ബന്ധന ബോട്ടുകളിലും സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ നിയോഗിക്കണം എന്ന ഉത്തരവ് നേരത്തെ അധികൃതര്‍ ഇറക്കിയിരുന്നു. സുരക്ഷ വര്‍ദ്ധിപ്പിക്കാന്‍ ആണ് പുതിയ നടപടി എന്നായിരുന്നു വിശദീകരീകരണം. ബെര്‍ത്തിങ്ങ് പോയിന്റുകളില്‍ സി.സി.ടി.വി സ്ഥാപിക്കാനും നിര്‍ദ്ദേശമുണ്ടായിരുന്നു.
പോര്‍ട്ട് ഡയറക്ടര്‍ സച്ചിന്‍ ശര്‍മ്മയായായിരുന്നു പുതിയ ഉത്തരവ് ഇറക്കിയത്. മത്സ്യബന്ധനം പ്രധാന വരുമാന മാര്‍ഗമായ നിരവധി മത്സ്യ ബന്ധന ബോട്ടുകള്‍ ഉള്ള മേഖലയിലായിരുന്നു ഉത്തരവ് ഇറക്കിയത്.കൊച്ചി പോര്‍ട്ടിലേതിന് സമാനമായ സുരക്ഷാ പരിശോധനകള്‍ ബേപ്പൂരും മംഗലാപുരത്തും നടത്തണമെന്നും ഉത്തരവില്‍ പറഞ്ഞിരുന്നു. പ്രഫുല്‍ ഖോഡ പട്ടേല്‍ ദ്വീപില്‍ ഏര്‍പ്പെടുത്തിയ പരിഷ്‌കാരങ്ങളില്‍ കനത്ത് പ്രതിഷേധം ദ്വീപില്‍ ഉയര്‍ന്നുവന്നിരുന്നു.












Click it and Unblock the Notifications