ദ്വീപുകാരല്ലത്തവർ തങ്ങളുടെ നാട്ടിലേക്ക് മടങ്ങണം; പുതിയ ഉത്തരവുമായി ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ
കേരളത്തിൽ നിന്നടക്കം നിരവധി ആളുകളാണ് ലക്ഷദ്വീപിലെത്തി ജോലി ചെയ്യുന്നത്
കവരത്തി: ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്റെ ഭരണ പരിഷ്കാരങ്ങൾക്കെതിരായ പ്രതിഷേധങ്ങൾ ശക്തമാകുന്നതിനിടെ പുതിയ ഉത്തരവുകളും ലക്ഷദ്വീപ് ഭരണകൂടം പുറപ്പെടുവിക്കുകയാണ്. ലക്ഷദ്വീപിൽ നിന്ന് ദ്വീപുകാരല്ലാത്തവർ മടങ്ങണമെന്നാണ് പുതിയ ഉത്തരവിൽ പറയുന്നത്. നിലവിൽ ദ്വീപിൽ തുടരുന്നവർക്ക് ഡെപ്യൂട്ടി കലക്ടറോ ബ്ലോക്ക് ഡെവലപ്മെന്‍റ് ഓഫീസറോ ഒരാഴ്ചത്തേക്ക് പെർമിറ്റ് പുതുക്കി നൽകുമെന്നും അതിന് ശേഷം മടങ്ങണമെന്നും ഉത്തരവിൽ പറയുന്നതായി മീഡിയ വൺ റിപ്പോർട്ട് ചെയ്യുന്നു.
ലക്ഷദ്വിപിൽ നിന്ന് മടങ്ങിയ ശേഷം തിരിച്ചെത്തുന്നതിന് എഡിഎമ്മിന്റെ അനുമതി ആവശ്യമാണെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലൊരു നടപടിയെന്നാണ് അഡ്മിനിസ്ട്രേഷൻ നൽകുന്ന വിശദീകരണം. ഉത്തരവുമായി ബന്ധപ്പെട്ട് പൊലീസ് നടപടി ആരംഭിച്ചിട്ടുണ്ട്. കേരളത്തിൽ നിന്നടക്കം നിരവധി ആളുകളാണ് ലക്ഷദ്വീപിലെത്തി ജോലി ചെയ്യുന്നത്.
അതേസമയം പുതിയ പരിഷ്കാരം പ്രതിഷേധങ്ങളെ അടിച്ചമർത്താനാണെന്നാണ് ദ്വീപുകാർ പറയുന്നത്. നേരത്തെ സിപിഎം എംപിമാർക്കടക്കം ജനപ്രതിനിധികൾക്ക് ലക്ഷദ്വീപിലേക്ക് എത്തുന്നതിന് അനുമതി നൽകിയിരുന്നില്ല. രാഷ്ട്രീയ ഇടപ്പെടലുകൾ ഇല്ലാതാക്കാനുള്ള ശ്രമമാണ് അഡ്മിനിസ്ട്രേഷൻ നടത്തുന്നതെന്ന വിമർശനവുമുണ്ട്.
അതേസമയം തേങ്ങയും ഓലയും പറമ്പിൽ കാണരുതെന്ന വിവാദ ഉത്തരവും കഴിഞ്ഞ ദിവസങ്ങളിൽ പ്രതിഷേധത്തിന് കാരണമായിരുന്നു. പ്രകൃതിക്ക് കോട്ടംവരാത്തരീതിയിൽ ഭൂവുടമ തന്നെ ശാസ്ത്രീയമായി സംസ്‌കരിക്കണം. താമസിക്കുന്ന വീടിന്റെ 25 മീറ്റർ ചുറ്റളവിൽ ഒരുതരത്തിലുമുള്ള മാലിന്യവും കാണരുത്. കണ്ടാൽ വലിയ പിഴയടക്കേണ്ടി വരും. തേങ്ങയും ചിരട്ടയുമൊക്കെ പുറത്തിട്ടാൽ ഇനിമുതൽ 200 രൂപയായിരിക്കും പിഴ. ഇതേ രീതിയിൽ ഓരോന്നിനും 500, 1,000 മുതൽ 5,000 രൂപ വരെയാണ് പിഴ നിശ്ചയിച്ചിരിക്കുന്നത്.
അടിപൊളി ചിത്രങ്ങളുമായി പ്രഗ്യ ജെയ്‌സ്വാള്‍; നടിയുടെ ഏറ്റവും പുതിയ ഫോട്ടോസ്