പ്രിൻസിപ്പലിനെ രാജിവെപ്പിക്കാനാവില്ല മക്കളേ..ലക്ഷ്മി നായരെ സംരക്ഷിക്കുന്നത് ഉന്നതന്‍??
രാജി വെക്കില്ലെന്ന നിലപാടിലുറച്ചു നില്‍ക്കുന്ന ലക്ഷ്മി നായര്‍ക്ക് പിന്നിലാര് ?
തിരുവനന്തപുരം : പ്രിന്‍സിപ്പല്‍ ലക്ഷ്മിനായരുടെ രാജി ആവശ്യമുയര്‍ത്തി തിരുവനന്തപുരം ലോ അക്കാദമിയില്‍ വിദ്യാര്‍ത്ഥികള്‍ നടത്തുന്ന സമരം ഇന്ന് പതിനേഴാം ദിവസത്തിലാണ്. സമരം ഇത്രയേരെ കടുത്തിട്ടും ലക്ഷ്മി നായര്‍ രാജിവെക്കില്ലെന്ന ഉറച്ച നിലപാടിലാണ്.
Read Alao: ലജ്ജ തോന്നണം... ലക്ഷ്മി നായരെക്കുറിച്ച് എന്തൊക്കെയാണ് മലയാളികള് ഗൂഗിളില് തിരയുന്നത്!!!
ലക്ഷ്മി നായരുടെ നിലപാടിന് പിറകില്‍ സിപിഎമ്മിലെ ചിലരുടെ സംരക്ഷണമാണെന്ന ആരോപണം നേരത്തെ തന്നെയുണ്ട്. ബന്ധുവായ സിപിഎം ഉന്നതന്റെ സംരക്ഷണമാണ് രാജി വെക്കില്ലെന്ന പ്രിന്‍സിപ്പലിന്റെ വാശിക്ക് പിന്നിലെന്ന് സമരക്കാരായ വിദ്യാര്‍ത്ഥികളും ആരോപിക്കുന്നു.
ലക്ഷ്മി നായര്‍ക്കും കുടുംബത്തിനും സിപിഎമ്മില്‍ ആഴത്തിലുള്ള സ്വാധീനമുണ്ടെന്നാണ് ആരോപണമുയരുന്നത്. ലോ അക്കാദമി മുന്‍ പ്രിന്‍സിപ്പലും ലക്ഷ്മി നായരുടെ പിതാവുമായ നാരായണന്‍ നായര്‍ സിപിഐ അനുഭാവിയാണ്.
നാരായണന്‍ നായരുടെ സഹോദരനാണ് സിപിഎം നേതാവും മുന്‍ എംഎല്‍എയുമായ കോലിയക്കോട് കൃഷ്ണന്‍ നായര്‍. വിഷയത്തില്‍ പാര്‍ട്ടിക്കകത്ത് ലക്ഷ്മി നായര്‍ക്ക് സംരക്ഷണം ലഭിക്കുന്നുവെന്നതിന് തെളിവായി ഈ ബന്ധമാണ് സോഷ്യല്‍ മീഡിയയില്‍ അടക്കം ചൂണ്ടിക്കാട്ടപ്പെടുന്നത്.
സമരം ആഴ്ചകള്‍ പിന്നിട്ടിട്ടും പ്രശ്‌നപരിഹാരത്തിന് സര്‍ക്കാര്‍ ഇടപെടല്‍ വൈകിയതും ലക്ഷ്മിനായര്‍ക്കുള്ള പിന്തുണ കാരണമാണെന്നാണ് പറയപ്പെടുന്നത്. കഴിഞ്ഞ ദിവസം മാതൃഭുമി നല്‍കിയ ഫേസ്ബുക്ക് ലൈവിലടക്കം രാജിയില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയായിരുന്നു ലക്ഷ്മി നായര്‍.
സമരരംഗത്ത് ശക്തമായുള്ള സിപിഎമ്മിന്റെ വിദ്യാര്‍ത്ഥി സംഘടനയായ എസ്എഫ്‌ഐയോട് സമരത്തില്‍ നിന്നും പിന്മാറാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടതായി വാര്‍ത്തകളുണ്ടായിരുന്നു. ലക്ഷ്മി നായര്‍ക്കെതിരെ മുദ്രാവാക്യം വേണ്ടെന്ന് പാര്‍ട്ടി എസ്എഫ്‌ഐയോട് ആവശ്യപ്പെടാനുള്ള കാരണവും ഈ ഉന്നത ബന്ധമാണെന്നാണ് സംശയിക്കപ്പെടുന്നത്.
പ്രിന്‍സിപ്പലിനെ മാറ്റുന്നതൊഴിച്ച് മറ്റെല്ലാ ആവശ്യവും പരിഗണിക്കാം എന്നാണ് എസ്എഫ്‌ഐക്ക് സിപിഎം ഉറപ്പ് നല്‍കിയതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ലക്ഷ്മി നായരുടെ രാജി ആവശ്യത്തിലുറച്ച് എസ്എഫ്‌ഐ അടക്കമുള്ള വിദ്യാര്‍ത്ഥി സംഘടനകള്‍ സമരം തുടരുകയാണ്.
ലക്ഷ്മി നായരെ സംരക്ഷിക്കാന്‍ പാര്‍ട്ടിയും സര്‍ക്കാരും നീക്കങ്ങള്‍ നടത്തുന്നുവെന്ന ആരോപണം സിപിഎമ്മിനകത്തു തന്നെ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരിക്കുകയാണ്. വിഎസ് അച്യുതാനന്ദന്‍ കഴിഞ്ഞ ദിവസം സമരക്കാര്‍ക്ക് പിന്തുണ അറിയിച്ച് സമരപ്പന്തലിലെത്തിയത് സര്‍ക്കാരിനും പാര്‍ട്ടിക്കുമുണ്ടാക്കിയ ക്ഷീണം ചെറുതല്ല.
ലോ അക്കാദമി സര്‍ക്കാര്‍ ഭൂമിയിലാണ് നിലനില്‍ക്കുന്നതും എന്നതും സിപിഎമ്മിനെ പ്രതിക്കൂട്ടിലാക്കുന്നതാണ്. ലോ അക്കാദമി എയ്ഡഡ് സ്ഥാപനമല്ല, മറിച്ച് സ്വകാര്യ കോളേജാണെന്ന് ലക്ഷ്മി നായര്‍ തന്നെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞതാണ് കാര്യങ്ങള്‍ ഭൂമിക്രമക്കേടിലേക്ക് കൂടി വിരല്‍ചൂണ്ടുന്ന സ്ഥിതിയിലെത്തിച്ചത്.
ലക്ഷ്മി നായരും ബന്ധുവായ സിപിഎം നേതാവും സര്‍ക്കാര്‍ ഭൂമിയായ 9 ഏക്കറിലാണ് വീടുവെച്ചു താമസിക്കുന്നത് എന്നും ആരോപണം ഉയര്‍ന്നിരുന്നു. ഇത് തിരിച്ചുപിടിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും ആവശ്യമുയരുന്നുണ്ട്.
സിപിഎം അനുകൂല ചാനലായ കൈരളി പീപ്പിളില്‍ ലക്ഷ്മി നായരുടെ വാര്‍ത്താസമ്മേളനം അതീവ പ്രാധാന്യത്തോടെ നല്‍കിയതും ലക്ഷ്മിനായര്‍ക്ക് പാര്‍ട്ടിയിലുള്ള സ്വാധീനത്തിന്റെ തെളിവായി വ്യാഖ്യാനിക്കപ്പെടുന്നു. ഇതിന്റെ പേരില്‍ കൈരളി ചാനലും എംഡി ജോണ്‍ ബ്രിട്ടാസും ഏറെ പഴി കേള്‍ക്കുകയും ചെയ്തു.
കൈരളി ചാനല്‍ എംഡിയും മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവുമായ ജോണ്‍ ബ്രിട്ടാസിന് ലക്ഷ്മി നായരുമായി ഉണ്ടെന്നു പറയപ്പെടുന്ന സൗഹൃദവും രാജി വെക്കില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കാന്‍ ലക്ഷ്മി നായര്‍ക്കുള്ള കരുത്താണെന്നാണ് അണിയറക്കഥകള്‍.