രാജി വെച്ച് വീട്ടിലിരുന്നാല്‍ സമരക്കാര്‍ അന്നം തരുമോയെന്ന് ലക്ഷ്മി നായര്‍..വേറെ പണിയറിയില്ലത്രേ..!!
ലോ അക്കാദമി സമരം തീരുമാനമാകാതെ തുടരുന്നു. ഉറച്ച നിലപാടിൽ പ്രിൻസിപ്പൽ ലക്ഷ്മി നായർ
തിരുവനന്തപുരം: ലോ അക്കാദമിയിലെ വിദ്യാര്‍ത്ഥി സമരം ആഴ്ചകള്‍ കഴിഞ്ഞിട്ടും തീരുമാനമാകാതെ അനിശ്ചിതത്വത്തില്‍ തന്നെ തുടരുകയാണ്. രാജിവെക്കില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍. ലോ അക്കാദമി പ്രിന്‍സിപ്പല്‍ സ്ഥാനം രാജിവെച്ചിട്ട് താന്‍ എന്താണ് ചെയ്യേണ്ടത് എന്നാണ് ലക്ഷ്മി നായര്‍ ഉന്നയിക്കുന്ന ചോദ്യം. ലോ അക്കാദമി വിഷയത്തില്‍ ഇതുവരെ നടത്തിയ ചര്‍ച്ചകളെല്ലാം തീരുമാനമാകാതെ അലസിപ്പിരിയുകയാണ് ഉണ്ടായത്.
രാജിവെയ്‌ക്കേണ്ട എന്ന തീരുമാനത്തിന് ലക്ഷ്മി നായര്‍ക്ക് മാനേജ്‌മെന്റിന്റെ പിന്തുണയുണയുണ്ട്. തനിക്ക് ഈ പ്രായത്തില്‍ വേറെ ജോലിയൊന്നും അറിയില്ല. ഈ വിഷയത്തില്‍ വിദ്യാര്‍ത്ഥികളുമായി നടത്തിയ ചര്‍ച്ചകളിലെല്ലാം പ്രിന്‍സിപ്പല്‍ സ്ഥാനത്ത് നിന്നും തത്കാലത്തേക്ക് മാറി നില്‍ക്കാം എന്ന ഫോര്‍മുലയാണ് മുന്നോട്ട് വെയ്ക്കപ്പെട്ടത്. എന്നാല്‍ അഞ്ച് വര്‍ഷത്തേക്ക് ലക്ഷ്മി നായര്‍ പ്രിന്‍സിപ്പല്‍ സ്ഥാനത്ത് നിന്നും മാറി നില്‍ക്കണമെന്നാണ് വിദ്യാര്‍ത്ഥി സംഘടനകള്‍ അവശ്യപ്പെടുന്നത്. ഇത് എങ്ങനെ അംഗീകരിക്കുമെന്നാണ് ലക്ഷ്മി നായര്‍ ചോദിക്കുന്നത്.
പ്രിന്‍സിപ്പല്‍ സ്ഥാനം രാജിവെച്ച് വീട്ടിലിരുന്നാല്‍ സമരം ചെയ്യുന്നവര്‍ തനിക്ക് അന്നം തരുമോ എന്നും ലക്ഷ്മി നായര്‍ ചോദിക്കുന്നു. തനിക്ക് വേറെ ജോലിയൊന്നും അറിയില്ല. വിദ്യാര്‍ത്ഥികള്‍ ഉന്നയിക്കുന്ന ഭൂരിഭാഗം ആവശ്യങ്ങളും അംഗീകരിക്കാന്‍ മാനേജ്‌മെന്റ് തയ്യാറാണ്. പക്ഷേ അവര്‍ക്ക് അതൊന്നുമല്ല വേണ്ടത്. തന്നെ അവസാനിപ്പിക്കുകയാണ് അവരുടെ ലക്ഷ്യം. അത് അംഗീകരിച്ച് കൊടുക്കില്ല. പരമാവധി വിട്ടുവീഴ്ചയ്ക്ക് താന്‍ തയ്യാറായതാണ്. സമരം ചെയ്യുന്നവര്‍ അതിനോട് സഹകരിക്കാത്ത സാഹചര്യത്തില്‍ നിയമത്തിന്റെ വഴികള്‍ തേടുമെന്നും ലക്ഷ്മി നായര്‍ വ്യക്തമാക്കുന്നു.