ലോ കോളെജ് പ്രൊഫസര്‍ക്കെതിരായ എസ്എഫ്‌ഐ നീക്കം ഹീനം; ചെറുത്തു തോല്‍പ്പിക്കുമെന്ന് ടി സിദ്ദിഖ്
കോഴിക്കോട്: ഫെബ്രുവരിയില്‍ കോഴിക്കോട് ഗവ ലോകോളേജില്‍ നടന്ന നാഷണല്‍ സെമിനാറില്‍ 'സെന്‍സര്‍ഷിപ്പ് ആന്റ് മീഡിയ 21ാം നൂറ്റാണ്ടില്‍' എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തിയ പ്രൊഫ എകെ മറിയാമ്മക്കെതിരെ കോഴിക്കോട് ലോ കോളെജ് യൂണിയന്റെ പേരില്‍ എസ്എഫ്‌ഐ നടത്തുന്ന നീക്കം തികച്ചും ഹീനവും നിന്ദ്യവുമാണെന്ന് ഡി സി സി പ്രസിഡന്റ് ടി സിദ്ദീഖ് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
മാധ്യമങ്ങളുമായി ബന്ധപ്പെട്ട സെമിനാറില്‍ സുപ്രീം കോടതി, ഹൈക്കോടതി, എക്‌സിക്യുട്ടിവ് തുടങ്ങിയ മേഖലകളില്‍നനിന്ന് മാധ്യമങ്ങള്‍ നേരിട്ട പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിച്ചത് മുഖ്യമന്ത്രിയെ അവഹേളിച്ചതാണെന്ന് വരുത്തിത്തീര്‍ക്കാനും അവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നുമുള്ള എസ്എഫ്‌ഐയുടെ പരാതിയും തികഞ്ഞ അസഹിഷ്ണുതയും വിഷയത്തെ വളച്ചൊടിക്കാനുള്ള വൃത്തികെട്ട പ്രവര്‍ത്തനവുമാണ്. പിണറായി വിജയനെതിരെ സോഷ്യല്‍മീഡിയയില്‍ സംസാരിച്ചതിന്റെ പേരില്‍ 40ഓളം ആളുകള്‍ക്കെതിരെയാണ് സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ നടപടിയെടുത്തത്. പിണറായി വിജയന്‍ മാധ്യമങ്ങളോട് കടക്ക് പുറത്ത് എന്ന് പറഞ്ഞത് ലോകോളേജ് പോലുള്ള കലാലയത്തില്‍ ഒരു മാധ്യമ സെമിനാറില്‍ പോലും പറയാന്‍ പറ്റില്ല എന്നത് ജനാധിപത്യ സമൂഹത്തിന് അംഗീകരിക്കാന്‍ പറ്റില്ല.

യഥാര്‍ത്ഥത്തില്‍ ഫെബ്രുവരി 23-ാം തിയ്യതി നടന്ന ഈ സെമിനാറില്‍ നിരവധി കോളേജുകളിലെ അധ്യാപകരും വിദ്യാര്‍ത്ഥികളും അടക്കം പങ്കെടുത്തെങ്കിലും 27-ാം തിയ്യതിയാണ് ഇതുമായി ബന്ധപ്പെട്ട പരാതിപോലും എസ്എഫ്‌ഐ നല്‍കുന്നത്. അതുതന്നെ ഗൂഡാലോചനയുടെ ഭാഗമാണ്. സെമിനാറില്‍ പങ്കെടുത്ത ഒരാള്‍ക്ക് പോലും അന്നു നടന്നത് ഒരു അധിക്ഷേപിക്കലായി തോന്നുകയോ പ്രതികരിക്കുകയോ ചെയ്തിട്ടില്ല.
കഴിഞ്ഞ മാസം ലോകോളേജില്‍ ഋത്വിക് എന്ന കെഎസ്‌യു വിദ്യാര്‍ത്ഥിയെ മാരകമായി മര്‍ദിച്ച് താടിയെല്ലടക്കം പൊട്ടി ഗുരുതരാവസ്ഥയിലാക്കിയ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ ഫെബ്രുവരി 25-ാം തീയതി ചേര്‍ന്ന കോളേജ് സ്റ്റാഫ് കൗണ്‍സില്‍ നടപടിയെടുത്തു. ഈ നടപടിക്ക് നേതൃത്വം കൊടുത്ത അധ്യാപകരെ ഭീഷണിപ്പെടുത്തി അച്ചടക്കനടപടി പിന്‍വലിപ്പിക്കാനുള്ള ഹീനമായ ഗൂഡാലോചനയാണ് ഈ വ്യാജപരാതിയുടെ പിറകില്‍. അതിനെ എസ്എഫ്‌ഐ കൂട്ടുപിടിച്ചത് കേരളത്തിന്റെ മുഖ്യമന്ത്രിയെ ആണെന്നുള്ളത് തികച്ചും ലജ്ജാകരമാണ്. ഈ ശ്രമങ്ങള്‍ക്കെതിരെ ശക്തമായ ജനകീയ പ്രതിരോധം ആരംഭിക്കുമെന്നും അഡ്വ. ടി. സിദ്ധിഖ് പറഞ്ഞു.












Click it and Unblock the Notifications