എം സ്വരാജ്, പി രാജീവ് എന്നിവര്‍ക്ക് ഉറപ്പിക്കാതെ സിപിഎം; സാധ്യത പട്ടികയില്‍ ഈ 28 മണ്ഡലം.. 10 കിട്ടിയാൽ ഭരണം
തിരുവനന്തപുരം; 2016 ൽ 91 സീറ്റുകൾ നേടിയാണ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുമുന്നണി സർക്കാർ അധികാരത്തിലേറിയത്. ഇത്തവണയും ഭരണ തുടർച്ചയെന്ന് ഉറപ്പിച്ചിരിക്കുകയാണ് എൽഡിഎഫ്. എന്നാൽ പല സിറ്റിംഗ് സീറ്റുകളിലും വലിയ അടിയൊഴുക്കുകൾ സംഭവിച്ചിട്ടുണ്ടെന്ന വിലയിരുത്തൽ നേതൃത്വത്തിന് ഉണ്ട്. അങ്ങനെയാണെങ്കിൽ കൂടിയും 61 സീറ്റുകളിൽ കണ്ണുംപൂട്ടി വിജയിക്കാനാകുമെന്ന് നേതൃത്വം കണക്ക് കൂട്ടുന്നു.

28 മണ്ഡലങ്ങൾ
അതേസമയം സംസ്ഥാനത്ത് കടുത്ത മത്സരം നടന്ന 28 മണ്ഡലങ്ങൾ ഉണ്ടെന്നാണ് സിപിഎം വിലയിരുത്തുന്നത്. ഇവിടെ അപ്രതീക്ഷിത ഫലമുണ്ടായാൽ ചിത്രം മാറിയേക്കുമെന്നുള്ള സാധ്യതകളും കണക്കാക്കപ്പെടുന്നുണ്ട്. ആ 28 മണ്ഡലങ്ങൾ ഏതൊക്കെയാണെന്ന് പരിശോധിക്കാം-2016 ൽ ഇടതുമുന്നണി മികച്ച വിജയം സ്വന്തമാക്കിയ കണ്ണൂർ ജില്ലയിൽ നിന്ന് രണ്ട് മണ്ഡലങ്ങളാണ് ഈ വിഭാഗത്തിൽ ഉള്ളത്.

കൂത്തുപറമ്പും അഴിക്കോടും
ഒന്ന് കെഎം ഷാജിയുടെ അഴിക്കോടും മറ്റൊന്ന് മന്ത്രി കെകെ ശൈലജയുടെ കൂത്തുപറമ്പുമാണ്. അഴിക്കോട് യുവ നേതാവ് കെവി സുമേഷിനെയാണ് സിപിഎം മത്സരിപ്പിച്ചത്. ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നതെങ്കിലും അവസാന വിജയം തങ്ങൾക്ക് ഒപ്പമാണെന്നാണ് സിപിഎം വിലയിരുത്തൽ.
മറ്റൊരു മണ്ഡലമായ കൂത്തുപറമ്പിൽ ഇത്തവണ അമിത പ്രതീക്ഷ ഇടതുമുന്നണിക്കില്ല.

സീറ്റ് നിലനിർത്തും
എൽഡിഎഫിൽ എൽജെഡിയുടെ കെപി മോഹനനാണ് സ്ഥാനാർത്ഥി. മുസ്ലീം ലീഗിനായി പൊട്ടങ്കണ്ടി അബ്ദുള്ളയും മത്സരിച്ചു. കോഴിക്കോട് ജില്ലയിൽ തിരുവമ്പാടി സീറ്റുൽ കാര്യങ്ങൾ പ്രവചനാതീതമാണെന്നാണ് സിപിഎം വിലയിരുത്തൽ. അതേസമയം കേരള കോൺഗ്രസ് എമ്മിൻറെ സാന്നിധ്യം മണ്ഡലം നിലനിർത്താൻ സഹായുക്കുമെന്ന പ്രതീക്ഷയും സിപിഎം ഇവിടെ വെച്ച് പുലർത്തുന്നുണ്ട്.

പൊന്നാനി ലഭിക്കുമെന്ന്
മലപ്പുറം ജില്ലയിൽ പൊന്നാനി, നിലമ്പൂർ, മങ്കട, പെരിന്തൽമണ്ണ മണ്ഡലങ്ങളിൽ ഇത്തവണ നേരിയ ഭൂരിപക്ഷത്തിനെങ്കിലും വിജയിക്കാനാകുമെന്നാണ് ഇടതുപ്രതീക്ഷ. പൊന്നാനിയിൽ ഇത്തവണ മൂന്ന് മുന്നണികളുടേയും സ്ഥാനാർത്ഥി പ്രഖ്യാപനം തുടക്കത്തിൽ അനിശ്ചിതത്വം നിറഞ്ഞതായിരുന്നു. എൽഡിഎഫിൽ പി നന്ദകുറമാറിന്റ അപ്രതീക്ഷിത സ്ഥാനാർത്ഥിത്വം വൻ കോളിളക്കത്തിന് വഴിവെച്ചെങ്കിലും സ്പീക്കർ ശ്രീരാമകൃഷ്ണന്റെ മണ്ഡലത്തിൽ വിജയം ഇടതമുന്നണി പ്രതീക്ഷിക്കുന്നുണ്ട്.

നിലമ്പൂരും പെരിന്തൽമണ്ണയും
അതേസമയം പിവി അൻവറിന്റെ നിലമ്പൂരിൽ ഇത്തവണ കടുത്ത മത്സരത്തിനാണ് വഴിയൊരുങ്ങിയത്. തദ്ദേശ തിരഞ്ഞെടുപ്പിലെ അട്ടിമറികൾ ആവർത്തിക്കാനായാൽ നിലമ്പൂരിൽ അൻവറിന് രണ്ടാം ടേം പ്രതീക്ഷിക്കാം.
കഴിഞ്ഞ തവണ വെറും അഞ്ചൂറോളം വോട്ടുകൾക്ക് പരാജയപ്പെട്ട പെരിന്തൽമണ്ണയിൽ മുൻ ലീഗ് നേതാവ് കെപി മുഹമ്മദ് മുസ്തഫയെയാണ് എൽഡിഎഫ് സ്ഥാനാർത്ഥി.

വടക്കാഞ്ചേരി പിടിക്കും?
സിറ്റിംഗ് സീറ്റിൽ നജീബ് കാന്തപുരത്തെയാണ് ലീഗ് ഇറക്കിയത്. പെരിന്തൽമണ്ണ വിട്ട് മഞ്ഞളാംകുഴി അലി മത്സരിക്കുന്ന മങ്കടയിലും കനത്ത പോരാട്ടമാണ് നടന്നത്. തൃശ്ശൂർ ജില്ലയിൽ കഴിഞ്ഞ തവണ നഷ്ടപ്പെട്ട വടക്കാഞ്ചേരി ഇത്തവണ പിടിച്ചെടുക്കാനാകുമെന്നാണ് എൽഡിഎഫ് വിലയിരുത്തൽ.എൽഡിഎഫിന് സ്വാധീനമുള്ള മണ്ഡലത്തിൽ 43 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു കോൺഗ്രസ് നേതാവും മുൻ അടാട്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായിരുന്ന അനിൽ അക്കര 2016 ൽ വിജയിച്ച് കയറിയത്.യുവ നേതാവ് സേവ്യർ ചിറ്റിലപ്പള്ളിയാണ് ഇക്കുറി എൽഡിഎഫ് സ്ഥാനാർത്ഥി.

സ്വരാജിന്റെ വിജയം
ജില്ലയിലെ മറ്റൊരു മണ്ഡലമായ ഇരിങ്ങാലക്കുടയിൽ ശ്രദ്ധേയമായ മത്സരം കാഴ്ചവെയ്ക്കാനായെന്ന് സിപിഎം വിലയിരുത്തുന്നു. അതേസമയം സംസ്ഥാനം ഏറെ ശ്രദ്ധയോടെ ഉറ്റുനോക്കുന്ന തൃപ്പൂണിത്തറയിൽ എം സ്വരാജിന്റെ വിജയം സിപിഎം ഉറപ്പിക്കുന്നില്ല. ഇവിടെ ബിജെപി കോൺഗ്രസിന് അനുകൂലമായി വോട്ട് മറിച്ചാൽ കാര്യങ്ങൾ മാറി മറിഞ്ഞേക്കുമോയെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്.

കളമശേരി പിടിക്കുമോ?
വികെ ഇബ്രാഹിംകുഞ്ഞിൻറെ കളമശേരിയിൽ പി രാജീവിലൂടെ മത്സരം കടുപ്പിച്ചുവെങ്കിലും വിജയ പ്രതീക്ഷ പുലർത്തുന്നില്ല.കോതമംഗലത്തും മത്സരം പ്രവചനാതീതമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. റോഷി അഗസ്റ്റിന്റെ ഇടുക്കിയിൽ കാറ്റ് ഇടത്തേക്ക് വീശുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്. യുഡിഎഫിനായി അഡ്വ കെ ഫ്രാൻസിസ് ജോർജ് ആണ് മത്സരിച്ചത്.

മൂന്ന് മണ്ഡലങ്ങൾ
കേരള കോൺഗ്രസ് എമ്മിന്റെ മുന്നണി മാറ്റത്തോടെ ഏറ്റവും കൂടുതൽ ഉറ്റുനോക്കപ്പെടുന്ന കോട്ടയം ജില്ലയിൽ മൂന്ന് മണ്ഡലങ്ങളിൽ ശക്തമായ പോരാട്ടം നടന്നുവെന്നാണ് സിപിഎം വിലയിരുത്തൽ. പാലായിലും ചെങ്ങന്നൂരും കടുത്തുരുത്തിയും നേരിയ ഭൂരിപക്ഷത്തിലെങ്കിലും വിജയിക്കാനായാൽ അത് എൽഡിഎഫ് വിജയത്തിന് തിളക്കം കൂട്ടും.

ആലപ്പുഴയിൽ 5 മണ്ഡലങ്ങൾ
കഴിഞ്ഞ തവണ 9 ൽ 8 മണ്ഡലങ്ങളും പിടിച്ച് വിജയിച്ച ആലപ്പുഴ ജില്ലയിലെ 5 മണ്ഡലങ്ങളിൽ അന്തിമ നിമിഷം അട്ടിമറി ഉണ്ടായേക്കുമോയെന്ന ആശങ്കകൾ നിലനിൽക്കുന്നുണഅട്. ജി സുധാകരന്റെ അമ്പലപ്പുഴ, പ്രതിഭയുടെ കായംകുളം, ചേർത്തല, അരൂർ, കുട്ടനാട് എന്നിവയാണ് ഈ മണ്ഡലങ്ങൾ.
Recommended Video

പത്തനംതിട്ടയിലും തിരുവനന്തപുരത്തും
പത്തനംതിട്ടയിൽ ആറൻമുള, റാന്നി മണ്ഡലങ്ങളും കൊല്ലം ജില്ലയിൽ കൊല്ലം, കുണ്ടറ എന്നിവിടങ്ങളിലും തിരുവനന്തപുരത്ത് നെടുമങ്ങാട്, നെയ്യാറ്റിൻകര, കഴക്കൂട്ടം മണ്ഡലങ്ങളിലും ഇത്തവണ കടുത്ത മത്സരത്തിനാണ് വഴിവെച്ചതെന്നാണ് വിലയിരുത്തൽ. അതേസമയം ഈ 28 മണ്ഡലങ്ങളിൽ 10 എണ്ണം ലഭിച്ചാൽ തന്നെ മാന്ത്രിക സംഖ്യയായ 71 കടക്കുമെന്നും ഭരണതുടർച്ച ഉറപ്പാണെന്നും സിപിഎം കരുതുന്നു.












Click it and Unblock the Notifications