''വീണാ ജോർജും മുഹമ്മദ് റിയാസും മികച്ച മന്ത്രിമാർ'', മന്ത്രിസഭയിലെ അഴിച്ച് പണി തളളി ഇപി ജയരാജൻ
ആരോഗ്യ മന്ത്രി വീണാ ജോർജ് അടക്കമുളള സിപിഎം മന്ത്രിമാരില്‍ മാറ്റമുണ്ടാകുമെന്ന വാര്‍ത്ത തെറ്റാണെന്ന് ഇടത് മുന്നണി കണ്‍വീനര്‍ ഇപി ജയരാജന്‍. ഇത്തരം വാര്‍ത്തകള്‍ ഗൂഢലക്ഷ്യം വെച്ച് കൊണ്ടുളളതാണ്. ഇടത് മുന്നണിയോ പാര്‍ട്ടിയോ ഇത്തരമൊരു കാര്യം ചര്‍ച്ച ചെയ്യുകയോ തീരുമാനമുണ്ടാകുകയോ ചെയ്തിട്ടില്ലെന്ന് ഇപി ജയരാജൻ 24 ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ഇടത് മുന്നണിയുടെ മന്ത്രിമാര്‍ എല്ലാവരും നല്ല രീതിയില്‍ തന്നെയാണ് പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്നത് എന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ പ്രകടനം സംബന്ധിച്ച ചോദ്യത്തിന് മറുപടിയായി ഇപി ജയരാജന്‍ പറഞ്ഞു. കേരളത്തില്‍ വികസനം ഇല്ലെന്ന് സ്ഥാപിച്ചെടുക്കാന്‍ മന്ത്രിമാരെ ഒറ്റ തിരിഞ്ഞ് ആക്രമിക്കുകയും അവര്‍ കഴിവില്ലാത്തവരെന്ന് പ്രചരിപ്പിക്കുകയും ചെയ്യുകയാണ്.

കേരളത്തിലെ ആരോഗ്യവകുപ്പ് മന്ത്രി ഏറ്റവും മികച്ച നിലയില്‍ തന്നെയാണ് പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്നത്. മന്ത്രിമാരെയും സര്‍ക്കാരിനെയും കുറച്ച് കാണിക്കാനുളള ഗൂഢനീക്കമാണ് നടക്കുന്നത്. ഇടത് മുന്നണി ഒരു ടീമായി പ്രവര്‍ത്തിക്കുകയാണ്. ഇടത് വിരോധികളായ ചിലര്‍ കൂട്ടായി നടത്തുന്ന നീക്കമാണിത് എന്നും ഇപി ജയരാജന്‍ പറഞ്ഞു.
മുന്നണിയിലെ ചില പാര്‍ട്ടികളുമായുളള ധാരണ പ്രകാരം രണ്ടര വര്‍ഷം കഴിഞ്ഞാല്‍ മന്ത്രിസ്ഥാനം വെച്ച് മാറും. അത് നവംബറിലായിരിക്കും. അക്കാര്യം മാത്രം ആലോചിക്കേണ്ട വിഷയമാണത്. സ്പീക്കര്‍ മാറുന്നു എന്നൊക്കെ പറയുന്ന മാധ്യമങ്ങളോട് പറയാനുളളത് പരിഹാസ്യരാകരുത് എന്നാണ്.
മുഹമ്മദ് റിയാസ് മന്ത്രിയായത് മുഖ്യമന്ത്രിയുടെ മരുമകനായിട്ടല്ല. ഡിവൈഎഫ്‌ഐയുടെ മികച്ച യുവജന നേതാവ് ആയിരുന്നു. മന്ത്രിയായ ശേഷം മികച്ച പെര്‍ഫോര്‍മന്‍സ് ആണ് പൊതുമരാമത്ത് വകുപ്പിലും ടൂറിസം വകുപ്പിലും അദ്ദേഹം കാഴ്ച വെക്കുന്നത്. ടൂറിസം രംഗത്ത് ഇന്ത്യയിലെ ഏറ്റവും മെച്ചപ്പെട്ട സംസ്ഥാനമായി കേരളം മാറിയെന്നും ഇപി ജയരാജന്‍ പറഞ്ഞു.
ഇടതുപക്ഷം മികച്ച ഭൂരിപക്ഷത്തോടെ രണ്ടാമതും അധികാരത്തില്‍ വന്നതോടെ യുഡിഎഫ് ദുര്‍ബലപ്പെട്ടു. അതിന് കാരണമായി അവര്‍ കാണുന്നത് സര്‍ക്കാരിന് നേതൃത്വം കൊടുക്കുന്ന മുഖ്യമന്ത്രിയെ ആണ്. മുഖ്യമന്ത്രിയെ തകര്‍ത്താല്‍ വികസനോന്മുഖമായ കേരളത്തെ തകര്‍ക്കാം. അങ്ങനെ ഇടത് മുന്നണിയെ തകര്‍ക്കാം എന്നാണ് അവര്‍ കരുതുന്നത്. കേരളം മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകമായി വളരുന്നത് അവര്‍ക്ക് സഹിക്കാന്‍ സാധിക്കുന്നില്ല. അതിനാല്‍ വ്യക്തിഹത്യ നടത്തി മുഖ്യമന്ത്രിയെ തകര്‍ക്കാന്‍ ലക്ഷ്യമിടുന്നത്. എന്നാല്‍ ഇത് കൊണ്ടൊന്നും മുഖ്യമന്ത്രിയേയോ എല്‍ഡിഎഫിനേയോ തകര്‍ക്കാനാകും എന്ന് കരുതരുതെന്നും ഇപി ജയരാജന്‍ പറഞ്ഞു.












Click it and Unblock the Notifications