ജപ്തി നടപടികളിൽ കിടപ്പാടം നഷ്ടപ്പെടുന്നത് ഒഴിവാക്കാൻ നിയമനിർമാണം- നിർണായക പ്രഖ്യാപനം
തിരുവനന്തപുരം: ജപ്തി നടപടികൾ നേരിട്ടതിന്റെ പേരിൽ ജീവിതം അവസാനിപ്പിച്ച ഒരുപാട് കഥകൾ കേരളത്തിന് പറയാനുണ്ട്. കേരളത്തിന് മാത്രമല്ല, ലോകത്തിനും അങ്ങനെയുള്ള ദുരന്തകഥകൾ ഒരുപാട് പറയാനുണ്ടാകും. അങ്ങനെയൊരു സാഹചര്യം തന്നെ എങ്ങനെ ഒഴിവാക്കാനാകും എന്ന് ഇത്തരം ഓരോ ദുരന്തകാലത്തും ആലോചിച്ചിട്ടുണ്ടാകും. എന്തായാലും അതിനൊരു പരിഹാരം ഇന്നലെ വരെ ഉണ്ടായിട്ടില്ല.
എന്നാൽ, ഇനി അങ്ങനെ ആകണമെന്നില്ല. ചരിത്രം തിരുത്തിക്കുറിച്ച് വീണ്ടും അധികാരത്തിലേറിയ ഇടതുപക്ഷ സർക്കാർ പുതിയ നിയമ നിർമാണത്തിന് ഒരുങ്ങുകയാണ്. രണ്ടാം പിണറായി മന്ത്രിസഭയുടെ ആദ്യ തീരുമാനങ്ങൾ പരിശോധിക്കാം...

ശക്തമായ നിയമനിർമാണം
ജപ്തി നടപടികളിലൂടെ കിടപ്പാടം നഷ്ടപ്പെടുന്ന അവസ്ഥ ഒഴിവാക്കാൻ ശക്തമായ നിയമനിർമാണം നടത്തുന്നതിന് ആദ്യ മന്ത്രിസഭാ യോഗത്തിൽ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറി, ആസൂത്രണകാര്യ അഡീഷണൽ ചീഫ് സെക്രട്ടറി, വിദഗ്ധ അഭിഭാഷകൻ എന്നിവരടങ്ങുന്ന സമിതി ഇതുസംബന്ധിച്ച കാര്യങ്ങൾ പരിശോധിച്ച് ജൂലൈ 15നകം റിപ്പോർട്ട് നൽകും. ഇത് പരിശോധിച്ചാകും തുടർനടപടികൾ.

വാഗ്ദാനങ്ങൾ ഓരോന്നായി
20 ലക്ഷം അഭ്യസ്തവിദ്യർക്ക് തൊഴിൽ നൽകാനുള്ള മാർഗരേഖ കെ-ഡിസ്‌ക് തയ്യാറാക്കിയിട്ടുണ്ട്. ഇത് പരിശോധിച്ച് ജൂലൈ 15നകം റിപ്പോർട്ട് നൽകാൻ കെ ഡിസ്‌കിനെ ചുമതലപ്പെടുത്തിയതായും മുഖ്യമന്ത്രി പറഞ്ഞു. ഗാർഹിക ജോലികളിൽ ഏർപ്പെടുന്ന സ്ത്രീകൾക്ക് സഹായമെത്തിക്കുമെന്ന് പ്രകടനപത്രികയിൽ വാഗ്ദാനം നൽകിയിരുന്നു.

സ്മാർട്ട് കിച്ചൺ
ഒപ്പം ഗാർഹിക ജോലികളിലെ കാഠിന്യം കുറയ്ക്കാൻ സ്മാർട്ട് കിച്ചൻ പദ്ധതി നടപ്പാക്കുമെന്നും പറഞ്ഞിരുന്നു. വീട്ടമ്മമാരുടെ ജോലിഭാരം ലഘൂകരിക്കുന്ന, വീട്ടുജോലിയെടുക്കുന്നവരെ സംരക്ഷിക്കുന്ന പദ്ധതിക്ക് രൂപം നൽകാൻ ചീഫ് സെക്രട്ടറി, തദ്ദേശസ്വയംഭരണ സെക്രട്ടറി, വനിതാ ശിശുക്ഷേമ വകുപ്പ് സെക്രട്ടറി എന്നിവരെ ചുമതലപ്പെടുത്തി.

അതിദാരിദ്ര്യം ഇനി വേണ്ട
അതി ദാരിദ്ര്യ ലഘൂകരണം എന്ന ലക്ഷ്യം കൈവരിക്കാൻ പര്യാപ്തമായ സുപ്രധാനമായ തീരുമാനവും മന്ത്രിസഭാ യോഗം കൈക്കൊണ്ടു. ഇതുസംബന്ധിച്ച് വിശദമായ സർവെ നടത്താനും ക്ലേശഘടകങ്ങൾ നിർണയിക്കാനും അത് ലഘൂകരിക്കുന്നതിനുള്ള നിർദേശങ്ങൾ സമർപ്പിക്കാനും തദ്ദേശഭരണ വകുപ്പ് സെക്രട്ടറിമാരെ ചുമതലപ്പെടുത്തി.

സേവനങ്ങൾ വീട്ടുമുറ്റത്
സർക്കാർ സേവനങ്ങൾ ഓൺലൈനായി വീട്ടുപടിക്കലെത്തുന്ന ബൃഹത്തായ ഒരു പദ്ധതിക്ക് തുടക്കം കുറിക്കും. ഒക്ടോബർ രണ്ടിന് ഗാന്ധിജയന്തി ദിനത്തിൽ പദ്ധതി നിലവിൽ വരും. ഐടി സെക്രട്ടറി, ഐടി വിദഗ്ധർ എന്നിവരടങ്ങിയ സമിതി പദ്ധതിക്ക് അന്തിമരൂപം നൽകും. ഇ-ഓഫീസ്, ഇ-ഫയൽ സംവിധാനങ്ങൾ കൂടുതൽ വിപുലമായി നടപ്പാക്കാനും തീരുമാനിച്ചു. ഇതുസംബന്ധിച്ച് പദ്ധതി നടപ്പാക്കുന്നതിന് സമിതിയെ നിശ്ചയിച്ചു.

ഏകജാലകം
വ്യവസായം തുടങ്ങുന്നതുമായി ബന്ധപ്പെട്ടുള്ള പരാതികൾ അറിയിക്കാൻ വ്യത്യസ്തങ്ങളായ ഓഫീസുകൾ കയറിയിറങ്ങേണ്ട സാഹചര്യം നിലവിലുണ്ട്. അത് ഒഴിവാക്കാൻ പരാതി പരിഹാരത്തിനുള്ള ഏകജാലക സംവിധാനം കൊണ്ടുവരാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ഗ്രിവൻസ് റിഡ്രസ്സൽ കമ്മിറ്റി നിയമപരമായി പ്രാബല്യത്തിൽ കൊണ്ടുവരാനാണ് ഉദ്ദേശിക്കുന്നത്. ഒരു ഉന്നത ഐഎഎസ് ഉദ്യോഗസ്ഥനായിരിക്കും കമ്മിറ്റിയുടെ ചുമതല. ഇതിനായി പ്രത്യേക നിയമനിർമാണം നടത്തും. ഈ നിയമത്തിന്റെ കരട് പരിശോധിക്കാൻ ഉദ്യോഗസ്ഥത തല സമിതിയെ ചുമതലപ്പെടുത്തി.

സഭാസമ്മേളനം
15-ാം കേരള നിയമസഭയുടെ ആദ്യ സമ്മേളനം ഈ മാസം 24,25 തീയ്യതികളിൽ വിളിച്ചുചേർക്കുന്നതിന് ഗവർണറോട് ശുപാർശ ചെയ്യാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. പ്രോടേം സ്പീക്കറായി കുന്നമംഗലത്തുനിന്നുള്ള അംഗം അഡ്വ പി ടി എ റഹീമിനെ നിയോഗിക്കാനുള്ള ശുപാർശ നൽകാനും തീരുമാനിച്ചു.
അഡ്വക്കറ്റ് ജനറലായി അഡ്വ കെ ഗോപാലകൃഷ്ണക്കുറുപ്പിനെ നിയമിക്കാൻ മന്ത്രിസഭ തീരുമാനിച്ചു. അഡ്വ ടിഎ ഷാജിയെ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻസായി നിയമിക്കാനും തീരുമാനിച്ചു. സംസ്ഥാന പ്ലാനിങ് ബോർഡ് ഉപാധ്യക്ഷനായി വികെ രാമചന്ദ്രനെ നിയമിച്ചു.












Click it and Unblock the Notifications