ഷിബു ബേബിജോൺ എൽഡിഎഫിലേക്കോ? മദ്യ നയത്തെ സ്വാഗതം ചെയ്തു, വ്യക്തിപരമെന്ന് ആർഎസ്പി!
തിരുവനന്തപുരം: എൽഡിഎഫ് മദ്യനയത്തെ അനുകൂലിച്ച ഷിബു ബേബി ജോണിന്‌റെ നിലപാട് വ്യക്തിപരമാണെന്ന് എർസിപി നേതൃത്വം. ആർഎസ്പി യുഡിഎഫ് നിലപാടിന് ഒപ്പം നിൽക്കുമെന്നും എഎ അസീസ് പറഞ്ഞു. തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെയായിരുന്നു ഷിബു ബേബി ജോൺ പുതിയ മദ്യനയത്തെ സ്വാഗതം ചെയ്തത്.
എല്‍ഡിഎഫ് മദ്യനയം അനിവാര്യതയാണെന്നും. അപക്വമായ മദ്യ നയം മൂലമാണ് യുഡിഎഫിന് തുടര്‍ഭരണം നഷ്ടമായതെന്നുമാണ് ഷിബുബേബി ജോണ്‍ ഫേസ് ബുക്കില്‍ കുറിച്ചത്. "ബാർ പൂട്ടൽ"നയം തികച്ചും വൈകാരികമായ, അസമയത്തെ അപക്വമായ രാഷ്ട്രീയ നിലപാടായിരുന്നതു കൊണ്ടാണ് കേരള വികസനത്തിന് അനിവാര്യമായിരുന്ന UDF തുടർ ഭരണം ഇല്ലാതായത്. തെറ്റുതിരുത്തി ബാറുകൾ തുറക്കാനുള്ള LDF നയം കേരളത്തെ സംബന്ധിച്ച് അനിവാര്യവും സ്വാഗതാർഹമാണെന്നതാണ് എന്റെ വ്യക്തിപരമായ നിലപാട്" എന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
എൽഡിഎഫിന്റെ മദ്യനയത്തെ അനുകൂലിക്കുമ്പോഴും യുഡിഎഫ് സർക്കാരിന്റെ വികസനത്തെ പുകഴ്ത്തുകയും ചെയ്തു. കേരള ചരിത്രത്തിലെ ഏറ്റവും ജനകീയ വികസനം നടപ്പിലാക്കിയ മുഖ്യമന്ത്രിയും ഗവൺമെൻറുമായിരുന്നു, ശ്രി. ഉമ്മൻചാണ്ടിയുടെതെന്ന് ഇന്ന് LDFനു പോലും അംഗീകരിക്കാതിരിക്കാൻ കഴിയില്ല. അത്രയ്ക്ക് പരിധിയും പരിമിതികളുമില്ലാതെ, ചെറുതും വലുതുമായ വികസന-ക്ഷേമ ജീവകാരുണ്യ പദ്ധതികൾ എണ്ണമില്ലാതെ നടപ്പിലാക്കി. എല്ലാ വിഭാഗം ജനങ്ങൾക്കും അനുഭവവേദ്യമായ, ജനങ്ങളോടടുത്ത് നിന്ന ഭരണാധികാരി ഭരിച്ചിരുന്ന ഭരണം. ആ ഭരണത്തിനൊപ്പമെത്താൻ ഇന്നത്തെ LDF ഗവൺമെൻറും ഭരണാധികാരികളും കാണിക്കുന്ന പെടാപ്പാടുകൾ ജനം കണ്ടു കൊണ്ടിരിക്കയാണെന്നും അ്ദ്ദേഹം പറഞ്ഞു.