എൽകെജി വിദ്യാർത്ഥിയുടെ കണ്ണിൽ പേന കൊണ്ട് ഗുരുതര പരുക്ക്, ആശുപത്രിയിൽ എത്തിക്കാതെ അധ്യാപകർ
കോഴിക്കോട്: ബത്തേരിയിൽ വിദ്യാർത്ഥിനി ക്ലാസ് മുറിയിൽ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിലെ പ്രതിഷേധങ്ങൾ കെട്ടടങ്ങും മുമ്പേ കോഴിക്കോടും സമാനമായ സംഭവം. സ്കൂളിൽ വെച്ച് കണ്ണിന് ഗുരുതരമായി പരുക്കേറ്റ വിദ്യാർത്ഥിയെ അധ്യാപകർ ആശുപത്രിയിൽ എത്തിച്ചില്ലെന്ന് ആരോപണം. പരുക്കേറ്റ് മണിക്കൂറുകൾക്ക് ശേഷം കുട്ടിയുടെ അമ്മയെത്തിയാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. എകെടിഎം എൽപി സ്കൂളിലെ എൽകെജി വിദ്യാർത്ഥി തൻവീറിനാണ് കണ്ണിന് പരുക്കേറ്റത്.
ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് സംഭവം. പരുക്കേറ്റ് മൂന്ന് മണിക്കൂറുകൾക്ക് ശേഷമാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. കുട്ടിയുടെ കൃഷ്ണമണിക്ക് ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. കാഴ്ച തിരിച്ച് കിട്ടുമോയെന്ന് ഉറപ്പ് പറയാനാകില്ലെന്നാണ് ഡോക്ടർമാർ പറയുന്നത്. പേനകൊണ്ടുള്ള സഹപാഠിയുടെ കുത്തേറ്റാണ് തൻവീറിന് അപകടം സംഭവിക്കുന്നത്.

കുട്ടിക്ക് പരുക്കേറ്റ വിവരം ക്ലാസ് ടീച്ചർ യഥാസമയം ഹെഡ് മാസ്റ്ററെ അറിയിച്ചില്ലെന്ന് കുട്ടിയുടെ അമ്മ ആരോപിച്ചു. കുട്ടിയുടെ അമ്മ പറഞ്ഞാണ് മറ്റ് അധ്യാപകരും വിവരം അറിയുന്നത്. അപകട വിവരം അറിഞ്ഞില്ലെന്നാണ് ഹെഡ് മാസ്റ്റർ പറയുന്നത്. ബാലാവകാശ കമ്മീഷൻ സംഭവത്തിൽ കേസെടുത്തിട്ടുണ്ട്. കുട്ടിയുടെ പരുക്ക് ഗുരുതരമാണെന്നാണ് ഡോക്ടർമാർ പറയുന്നത്.












Click it and Unblock the Notifications