മട്ടാഞ്ചേരി: റോ റോ സര്‍വ്വീസ് ആശങ്കയില്‍, നഗരസഭയും കിന്‍ കോയും തമ്മിലുള്ള തര്‍ക്കം രൂക്ഷമാകുന്നു
മട്ടാഞ്ചേരി: ഫോര്‍ട്ട്കൊച്ചി-വൈപ്പിന്‍ മേഖലയിലെ യാത്രക്ലേശം പരിഹരിക്കുന്നതിനായി ആരംഭിച്ച റോ- റോ ജങ്കാർ സർവ്വീസിന്‍റെ തുടര്‍ പ്രവര്‍ത്തനം ആശങ്കയിലേക്ക്. കൊച്ചി നഗരസഭയും നിലവില്‍ സര്‍വ്വീസ് നടത്തുന്ന കിൻകോയും തമ്മിലുള്ള തർക്കം രൂക്ഷമാകുന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. ഇതിനിടെ കനത്തമഴയത്ത് റോ- റോയുടെ അഴിമുഖയാത്ര സര്‍വ്വീസ് അപകട ഭീതി ഉയര്‍ത്തുകയാണ്. ഫോർട്ടുകൊച്ചി-വൈപ്പിൻ വാഹനകടത്ത് നടത്തുന്നതിനായുള്ള അത്യാധുനിക വെസ്സൽ സർവ്വീസ് തുടക്കം മുതല്‍ വിവാദത്തിലാണ്.
മെയ് 13ന് സേതുസാഗർ ഒന്ന് വെസ്റ്റൽ സർവ്വീസ് തുടങ്ങിയെങ്കിലും ഇത് പരിപൂർണ്ണ സർവ്വീസാക്കി മാറ്റുവാൻ ഇന്നും കിൻകോയ്ക്ക് കഴിഞ്ഞിട്ടില്ല. രാവിലെ ഒൻപത് മുതൽ വൈകിട്ട് 6 വരെ 23 സർവ്വീസുകൾ മാത്രമാണ് ഇപ്പോഴുള്ളത് . തിരക്കേറിയ ഞായറാഴ്ചയാകട്ടേ അവധിയും.വെസ്സൽ ഡ്രൈവറിനെ ലഭിക്കാത്തതാണ് ഇന്നും പ്രശ്നം. സേതു സാഗര്‍ രണ്ട് ഇപ്പോഴും വിശ്രമത്തിലാണ്. ഇത് എന്ന് സർവ്വീസിനിറക്കുമെന്ന് ഉത്തരവാദിത്വപ്പെട്ടവര്‍ക്ക് പറയാന്‍ കഴിയാത്ത സാഹചര്യമാണ്. ആദ്യ ഘട്ടത്തിൽ കടുത്ത ജനരോഷമുയർന്നപ്പോൾ ഡ്രൈവർമാരെ പരിശീലിപ്പിക്കുകയാണന്ന് പറഞ്ഞ കിൻകോ യും നഗരസഭാ അധികൃതരും തടി തപ്പി.
ഇപ്പോള്‍ ആഴ്ചകള്‍ പിന്നിട്ടിട്ടും ഇതിനെക്കുറിച്ച് ഇരു കൂട്ടര്‍ക്കും മിണ്ടാട്ടമില്ല. പ്രതിദിനം രാവിലെ 6 മുതൽ രാത്രി 9 വരെ ഇരുവെസ്സലുകളും 47 സർവ്വീസ് നടത്തുമെന്നാണ് കരാർ വ്യവസ്ഥ. ഡ്രൈവറില്ലെന്ന് പറഞ്ഞ് രണ്ട് റോ- റോ സർവ്വീസും നടത്തുന്നതിൽ നിന്ന് കിൻകോ ജനദ്രോഹ സമീപനം കൈക്കൊള്ളുകയാണന്ന് ആരോപണം ഉയർന്നു കഴിഞ്ഞു. ഇതിനിടെ റോ റോ സർവ്വീസ് കാര്യക്ഷമമാക്കുന്നതിൽ കിൻ കോ സംമ്പൂർണ്ണ പരാജയമെന്നാണ് കോർപ്പറേഷൻ പരാതിപ്പെടുന്നത്. കരാർ വ്യവസ്ഥ വിഷയങ്ങളിൽ കോർപ്പറേഷൻ ഭരണ കേന്ദ്രം നല്‍കുന്ന എഴുത്തുകൾക്ക് മറുപടി നല്‍കുവാൻ പോലും കിൻകോ തയ്യാറാകുന്നില്ലത്രേ.
അഴിമുഖ യാത്രയെ കുത്തകവല്‍ക്കരിച്ച് കിൻകോ രാഷ്ട്രീയ നാടകം നടത്തുകയാണന്നാണ് ആരോപണം. ഇതിനിടെ റോ റോ സർവ്വീസ് വിഷയത്തിൽ ചീഫ് സെക്രട്ടറിയെ സമീപിക്കാൻ ഒരുങ്ങുകയാണ് കോര്‍പ്പറേഷൻ. കാലവർഷം തുടങ്ങിയിട്ടും അഴിമുഖ യാത്ര സുരക്ഷിതമാക്കുന്നതിൽ അധികൃത അനാസ്ഥയ്ക്കെതിരെ ജനങ്ങൾ മനുഷ്യാവകാശ കമ്മീഷനെ സമീപിക്കാനൊരുങ്ങുകയാണ്. കടൽക്ഷോഭ സമ്മർദ്ദവും അടിയൊഴുക്കിന്റെ ശക്തിയും വൈദഗ്ധ്യമല്ലാത്ത ഡ്രൈവിങ്ങും റോ റോ സർവ്വീസിനെ അപകടയാത്രയാക്കുന്നു. കിൻകോ- കോർപ്പറേഷൻ അധികൃതർക്കെതിരെ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ജനകീയ സംഘടനകൾ