ടൊവിനോ തോമസിന്റെ മിന്നൽ മുരളിക്കെതിരെ കലിപ്പുമായി നാട്ടുകാർ, ചിത്രീകരണം നിർത്തിച്ചു
തൊടുപുഴ: ടൊവിനോ തോമസ് നായകനായി എത്തുന്ന മിന്നല്‍ മുരളിയുടെ ചിത്രീകരണം നാട്ടുകാര്‍ ഇടപെട്ട് നിര്‍ത്തിച്ചു. ഇടുക്കിയില്‍ വെച്ചായിരുന്നു മിന്നല്‍ മുരളിയുടെ ചിത്രീകരണം നടന്ന് കൊണ്ടിരുന്നത്. ഡി കാറ്റഗറിയിലുളള പ്രദേശത്ത് ഷൂട്ടിംഗ് നടത്താനാകില്ലെന്ന് വ്യക്തമാക്കി നാട്ടുകാരില്‍ ഒരു വിഭാഗം പ്രതിഷേധിക്കുകയായിരുന്നു.
കാലൊടിഞ്ഞ കുട്ടിയെ ആശുപത്രിയില്‍ കൊണ്ട് പോകുന്നതിനിടെ ഡി സോണാണ് എന്ന് ചൂണ്ടിക്കാട്ടി വാഹനമോടിച്ചതിന് പ്രദേശവാസിയില്‍ നിന്നും പോലീസ് പിഴ ഈടാക്കിയിരുന്നു. വാഹന ഉടമകള്‍ ലൈസന്‍സ് തിരികെ വാങ്ങാന്‍ എത്തിയപ്പോഴാണ് പോലീസ് സാന്നിധ്യത്തില്‍ ഷൂട്ടിംഗ് നടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് ഇവരത് ചോദ്യം ചെയ്യുകയും പ്രശ്‌നത്തില്‍ നാട്ടുകാര്‍ ഇടപെടുകയുമായിരുന്നു.
വിശദാംശങ്ങള്‍ ഇങ്ങനെ..
സൂര്യയ്ക്ക് മനോഹര സമ്മാനവുമായി നടി അപര്‍ണ ബാലമുരളി; മാരന്റെ സ്വന്തം ബൊമ്മി... ജന്മദിനാശംസ അടിപൊളി
മലയാളത്തിലെ യുവനിര നായകരില്‍ മുന്‍പന്തിയിലുളള ടൊവിനോ തോമസിന്റെ ആദ്യത്തെ ബിഗ് ബജറ്റ് ചിത്രമാണ് മിന്നല്‍ മുരളി. ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സൂപ്പര്‍ ഹീറോ കഥാപാത്രമായാണ് ടൊവിനോ തോമസ് എത്തുന്നത്. ഇടുക്കി തൊടുപുഴയ്ക്ക് സമീപത്തുളള കുമാരമംഗലം പഞ്ചായത്തില്‍ ആയിരുന്നു മിന്നല്‍ മുരളിയുടെ ചിത്രീകരണം നടന്ന് കൊണ്ടിരുന്നത്.
കടുത്ത കൊവിഡ് വ്യാപനത്തിന്റെയും ഉയര്‍ന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെയും പശ്ചാത്തലത്തില്‍ ഡി കാറ്റഗറിയില്‍ ആണ് കുമാരമംഗലം പഞ്ചായത്ത് ഉള്‍പ്പെട്ടിരിക്കുന്നത്. ശക്തമായ കൊവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്ന പഞ്ചായത്തില്‍ സിനിമാ ചിത്രീകരിക്കാന്‍ അനുവദിക്കില്ലെന്ന് വ്യക്തമാക്കി നാട്ടുകാരില്‍ ചിലര്‍ ലൊക്കേഷനിലേക്ക് പ്രതിഷേധവുമായി എത്തുകയായിരുന്നു.
എന്നാല്‍ ജില്ലാ കളക്ടറുടെ അനുമതിയോടെയാണ് സിനിമാ ചിത്രീകരണം നടക്കുന്നത് എന്ന് മിന്നല്‍ മുരളിയുടെ അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കി. ഇത് അംഗീകരിക്കാന്‍ നാട്ടുകാര്‍ തയ്യാറായിരുന്നില്ല. സംഘര്‍ഷത്തിലേക്ക് കാര്യങ്ങള്‍ നീങ്ങിയേക്കുമെന്ന സാഹചര്യത്തില്‍ പോലീസ് പ്രശ്‌നത്തില്‍ ഇടപെട്ടു. പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ പോലീസ് ഷൂട്ടിംഗ് നിര്‍ത്തി വെപ്പിക്കുകയായിരുന്നു.
ഡി കാറ്റഗറിയില്‍ സിനിമാ ചിത്രീകരണത്തിന് അനുമതി നല്‍കിയിട്ടില്ല എന്നാണ് കളക്ടര്‍ വ്യക്തമാക്കുന്നത്. ഇതാദ്യമായല്ല മിന്നല്‍ മുരളി വാര്‍ത്തകളില്‍ നിറയുന്നത്. നേരത്തെ മിന്നല്‍ മുരളിയുടെ സെറ്റ് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ തകര്‍ത്തത് വലിയ വിവാദമായിരുന്നു. കഴിഞ്ഞ വര്‍ഷം മെയില്‍ ആയിരുന്നു സംഭവം. കാലടി മണപ്പുറത്ത് നിര്‍മ്മിച്ച സെറ്റിന് നേര്‍ക്കായിരുന്നു ആക്രമണം.
കൊലക്കേസ് പ്രതിയും ഗുണ്ടയുമായ കാരി സതീഷിന്റെ നേതൃത്വത്തിലുളള സംഘമായിരുന്നു ആക്രമണത്തിന് പിന്നില്‍. ക്ഷേത്രത്തിന് സമീപത്ത് ക്രിസ്ത്യന്‍ ദേവാലയത്തിന്റെ സെറ്റ് ഇട്ടു എന്ന് പറഞ്ഞായിരുന്നു അക്രമികളുടെ അഴിഞ്ഞാട്ടം. ലക്ഷങ്ങളുടെ സെറ്റ് ഗുണ്ടാ സംഘം നശിപ്പിക്കുകയും അതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പുറത്ത് വിടുകയും ചെയ്തു. ക്ലൈമാക്‌സ് ഇവിടെ വെച്ച് ചിത്രീകരിക്കേണ്ടതായിരുന്നു.
അണിയറ പ്രവര്‍ത്തകര്‍ക്കും പ്രേക്ഷകര്‍ക്കും വന്‍ പ്രതീക്ഷയുളള ചിത്രമാണ് മിന്നല്‍ മുരളി. ടൊവിനോ തോമസുമൊത്തുളള ബേസിലിന്റെ രണ്ടാമത്തെ സിനിമയാണിത്. മലയാളത്തില്‍ ആദ്യമായാണ് ഒരു സൂപ്പര്‍ ഹീറോയുടെ കഥ പറയുന്ന ചിത്രം വരുന്നത്. മിന്നല്‍ മുരളിയുടെ ഒടിടി അവകാശം നെറ്റ്ഫ്‌ളിക്‌സ് സ്വന്തമാക്കിയിരിക്കുന്നത് റെക്കോര്‍ഡ് തുകയ്ക്കാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.
Recommended Video