തിരുവനന്തപുരത്ത് തരൂർ വീഴും.. കുമ്മനം രാജശേഖരന് 15000ൽ കുറയാത്ത ഭൂരിപക്ഷമെന്ന് ബിജെപി!
തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിവാദത്തിന്റെ പശ്ചാത്തലത്തില്‍ തങ്ങള്‍ക്ക് ഏറ്റവും അനുകൂലമായ സാഹചര്യമെന്ന് ബിജെപി വിലയിരുത്തിയ തിരഞ്ഞെടുപ്പാണിത്. ഇത്തവണ കേരളത്തില്‍ അക്കൗണ്ട് തുറക്കാനായില്ലെങ്കില്‍ ഇനിയങ്ങോട്ട് കാര്യങ്ങള്‍ കൂടുതല്‍ കടുപ്പമാകുമെന്ന് ബിജെപി നേതൃത്വം വിലയിരുത്തുന്നു.
കുമ്മനം രാജശേഖരനിലൂടെ ഇക്കുറി തിരുവനന്തപുരം പിടിച്ച് അക്കൗണ്ട് തുറക്കും ബിജെപി എന്നാണ് നേതൃത്വം കണക്ക് കൂട്ടുന്നത്. ബിജെപിക്ക് ശക്തിയുളള നേമത്തും വട്ടിയൂര്‍ക്കാവിലും കിട്ടുന്ന ഭൂരിപക്ഷം കുമ്മനത്തെ പാര്‍ലമെന്റിലെത്തിക്കും എന്നാണ് ബിജെപി പ്രതീക്ഷ.

എന്ത് വില കൊടുത്തും ജയം
ശബരിമല വിഷയം ഏറ്റവും അധികം സ്വാധീനിച്ചിട്ടുളള ഒരു മണ്ഡലമാണ് തിരുവനന്തപുരം. ശബരിമലയിലൂന്നി ആര്‍എസ്എസ് നേരിട്ടിറങ്ങി കുമ്മനത്തിന് വേണ്ടി പ്രചാരണം നടത്തിയ മണ്ഡലം. എന്ത് വില കൊടുത്തും തിരുവനന്തപുരത്ത് കുമ്മനത്തെ ജയിപ്പിക്കാന്‍ തങ്ങളുടെ സംഘടനാ സംവിധാനം മുഴുവന്‍ ബിജെപി ഉപയോഗിച്ചിട്ടുണ്ട്.

പതിനയ്യായിരം വോട്ട്
കുറഞ്ഞത് പതിനയ്യായിരം വോട്ടിന്റെയെങ്കിലും ഭൂരിപക്ഷത്തില്‍ കുമ്മനം ജയിക്കും എന്നാണ് ബിജെപിയുടെ വിലയിരുത്തല്‍. തിരുവനന്തപുരത്ത് ശശി തരൂരിന് അനുകൂലമായ ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം നടന്നാല്‍ പോലും കുമ്മനം നേരിയ മാര്‍ജിനില്‍ ജയിച്ചു കയറുമെന്ന് ബിജെപി കരുതുന്നു.

ന്യൂനപക്ഷ വോട്ടുകള്‍ തരൂരിന്
ന്യൂനപക്ഷ വോട്ടുകള്‍ തരൂരിലേക്ക് ഒഴുകിയാലും കുമ്മനത്തിന് അത് മറികടക്കാന്‍ നേമം, വട്ടിയൂര്‍ക്കാവ് എന്നീ മണ്ഡലങ്ങളിലെ വോട്ട് കൊണ്ട് സാധിക്കും. ഈ രണ്ട് മണ്ഡലങ്ങളിലും ഞെട്ടിക്കുന്ന ഭൂരിപക്ഷം കുമ്മനത്തിന് ലഭിക്കുമെന്നും ബിജെപി നേതാക്കള്‍ വിലയിരുത്തുന്നു.

നേമത്തും വട്ടിയൂർക്കാവിലും
തിരുവനന്തപുരത്ത് ഏറ്റവും കൂടുതല്‍ വോട്ട് പോള്‍ ചെയ്ത മണ്ഡലങ്ങളില്‍ രണ്ടാമതാണ് നേമം. 20,345 വോട്ടുകള്‍ ആണ് ഇവിടെ പോള്‍ ചെയ്യപ്പെട്ടത്. എന്നാല്‍ വട്ടിയൂര്‍ക്കാവിലും തിരുവനന്തപുരത്തും ബിജെപി പ്രതീക്ഷിച്ച അത്ര മുന്നേറ്റം വോട്ടിംഗില്‍ ഉണ്ടായിട്ടില്ല എന്നത് ബിജെപിയെ ആശങ്കയിലാക്കുന്നുമുണ്ട്.

ക്രോസ് വോട്ടിംഗ് നടന്നില്ല
ബിജെപിയുടെ ജയം തടയുന്നതിന് സാധാരണയായി സിപിഎമ്മും കോണ്‍ഗ്രസും വോട്ട് മറിക്കാറുണ്ട്. എന്നാല്‍ ഇത്തവണ ബിജെപിക്കെതിരെ ക്രോസ് വോട്ടിംഗ് നടന്നിട്ടില്ല എന്നാണ് പ്രാഥമികമായി വിലയിരുത്തപ്പെടുന്നത്. ഇടത് പക്ഷത്തിന്റെ രാഷ്ട്രീയ വോട്ടുകളെല്ലാം സി ദിവാകരന് തന്നെ വീണിട്ടുണ്ട് എന്നാണ് ബിജെപി വിലയിരുത്തുന്നത്.

ശബരിമലയുടെ നേട്ടം
ശബരിമല വിഷയത്തിന്റെ പശ്ചാത്തലത്തില്‍ മണ്ഡലത്തില്‍ വലിയ തോതിലുളള അടിയൊഴുക്ക് നടന്നിട്ടുണ്ട്. സിപിഎമ്മില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും കുമ്മനം രാജശേഖരന് വോട്ട് ലഭിച്ചിട്ടുണ്ട് എന്ന് ബിജെപി കരുതുന്നു. ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ നടപടികളോട് എതിര്‍പ്പുളള നിഷ്പക്ഷ വോട്ടുകളും കുമ്മനത്തിന് സമാഹരിക്കാന്‍ സാധിച്ചിട്ടുണ്ട് എന്നാണ് വിലയിരുത്തല്‍.

തീരവോട്ടുകളിൽ പ്രതീക്ഷ
മണ്ഡലത്തിലെ തീരദേശ മേഖലയാണ് തരൂരിനെ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ രക്ഷപ്പെടുത്തിയത്. ഇത്തവണ തീരദേശ പ്രദേശങ്ങളില്‍ വന്‍ പോളിംഗ് ഉണ്ടായി എന്നത് യുഡിഎഫിന് അനുകൂലമാവും എന്നാണ് വിലയിരുത്തപ്പെടുന്നത്. കോവളം, പാറശാല, നെയ്യാറ്റിന്‍കര മണ്ഡലങ്ങളിലാണ് തരൂരിനുളള വന്‍ പ്രതീക്ഷ.

യുഡിഎഫ് കേന്ദ്രങ്ങളിലെ പോളിംഗ്
തിരുവനന്തപുരത്ത് ഏറ്റവും കൂടുതല്‍ പോളിംഗ് നടന്ന നിയോജക മണ്ഡലം കൂടിയാണ് കോവളം. 23,593 വോട്ടുകള്‍ ഇവിടെ പോള്‍ ചെയ്യപ്പെട്ടു. നെയ്യാറ്റിന്‍കരയില്‍ 17,622 വോട്ടുകളും പാറശാലയില്‍ 19,409 വോട്ടുകളും അധികമായി പോള്‍ ചെയ്യപ്പെട്ടു. ഇത് യുഡിഎഫിന് വലിയ ഗുണം ചെയ്‌തേക്കും.

നേമത്തും കഴക്കൂട്ടത്തും പ്രതീക്ഷയില്ല
നേമത്തും കഴക്കൂട്ടത്തും യുഡിഎഫിന് വലിയ പ്രതീക്ഷകളില്ല. എന്നാല്‍ ബിജെപി വലിയ മുന്നേറ്റം പ്രതീക്ഷിക്കുന്ന വട്ടിയൂര്‍ക്കാവ് തരൂരിനെ കൈവിടില്ല എന്നാണ് കോണ്‍ഗ്രസ് കണക്ക് കൂട്ടുന്നത്. ഇടത് സ്ഥാനാര്‍ത്ഥി സി ദിവാകരനും തിരുവനന്തപുരത്ത് വിജയപ്രതീക്ഷയുണ്ട്. കഴക്കൂട്ടത്തും പാറശാലയിലുമാണ് ഇടത് പ്രതീക്ഷകള്‍.

ദിവാകരൻ കണക്ക് കൂട്ടുന്നത്
പരമ്പരാഗത വോട്ടുകള്‍ ഇടത് സ്ഥാനാര്‍ത്ഥിക്ക് തന്നെ കിട്ടുമെന്നാണ് എല്‍ഡിഎഫ് വിലയിരുത്തുന്നത്. കഴക്കൂട്ടത്ത് ഇത്തവണ 19000 വോട്ടുകള്‍ അധികം പോള്‍ ചെയ്യപ്പെട്ടിട്ടുണ്ട്. അത് സി ദിവാകരന് പ്രതീക്ഷ നല്‍കുന്നു. ക്രോസ് വോട്ടിംഗ് ഇത്തവണ നടന്നിട്ടില്ല എന്നതും ദിവാകരന് പ്രതീക്ഷ നല്‍കുന്ന ഘടകങ്ങളാണ്. ശബരിമല വോട്ടുകള്‍ തരൂരിനും കുമ്മനത്തിനും ഭിന്നിച്ച് പോകുന്നതും ഗുണം ചെയ്യുമെന്ന് എല്‍ഡിഎഫ് കണക്ക് കൂട്ടുന്നു.












Click it and Unblock the Notifications