ബിജെപി ജയിക്കാതിരിക്കാൻ സിപിഎം തരൂരിന് വോട്ട് മറിച്ചു! തിരുവനന്തപുരത്ത് ക്രോസ് വോട്ടിംഗെന്ന് കുമ്മനം
തിരുവനന്തപുരം: കുമ്മനം രാജശേഖരനിലൂടെ കേരളത്തില്‍ ബിജെപി ഇക്കുറി അക്കൗണ്ട് തുറക്കും എന്നാണ് മനോരമ ന്യൂസ്, ഏഷ്യാനെറ്റ് ന്യൂസ് അടക്കമുളള ചാനല്‍ സര്‍വ്വേകള്‍ നടത്തിയിരിക്കുന്ന പ്രവചനം. ശബരിമല വിവാദം ബിജെപിക്ക് ഏറ്റവും ഗുണം ചെയ്യുക തിരുവനന്തപുരത്ത് ആയിരിക്കും എന്നായിരുന്നു ഇതുവരെയുളള വിലയിരുത്തല്‍.
തിരഞ്ഞെടുപ്പ് ഫലം വരാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുളളത്. അതിനിടെ തിരുവനന്തപുരത്ത് ബിജെപി പരാജയപ്പെട്ടേക്കും എന്ന സൂചന നല്‍കി സ്ഥാനാര്‍ത്ഥിയായ കുമ്മനം രാജശേഖരന്‍ തന്നെ രംഗത്ത് വന്നത് അണികളെ ഞെട്ടിച്ചിരിക്കുകയാണ്. തിരുവനന്തപുരത്ത് ക്രോസ് വോട്ടിംഗ് നടന്നു എന്നാണ് കുമ്മനത്തിന്റെ ആരോപണം.

ശക്തമായ ത്രികോണ മത്സരം
തിരഞ്ഞെടുപ്പില്‍ ക്രോസ് വോട്ടിംഗ് പുതിയ കാര്യമല്ല. ശത്രുവിന്റെ ശത്രുവിനെ മിത്രമായി കണക്കാക്കി വോട്ട് ചെയ്യുന്ന ഏര്‍പ്പാട് ഈ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ പല മണ്ഡലങ്ങളും നടന്നിട്ടുമുണ്ട് എന്നാണ് വിലയിരുത്തപ്പെടുന്നത്. ഇക്കുറി ശക്തമായ ത്രികോണ മത്സരം നടന്ന മണ്ഡലമാണ് തിരുവനന്തപുരം.

വിജയ പ്രതീക്ഷയിൽ മുന്നണികൾ
കോണ്‍ഗ്രസിന്റെ ശശി തരൂരും ബിജെപിയുടെ കുമ്മനം രാജശേഖരനും സിപിഐയുടെ സി ദിവാകരനും തമ്മില്‍ നടന്നത് കടുത്ത മത്സരം. മൂന്ന് മുന്നണികളും അവരവരുടെ കണക്ക് കൂട്ടലുകളുമായി വിജയപ്രതീക്ഷയിലാണ്. കേരളത്തില്‍ ഒരു തിരഞ്ഞെടുപ്പിലും ഇന്നേവരെ കാണാത്ത പ്രചാരണമാണ് ബിജെപി തിരുവനന്തപുരത്ത് ഇക്കുറി നടത്തിയത്.

ശബരിമല വോട്ടുകൾ
ശബരിമല വിവാദം ബിജെപി പെട്ടിയിലേക്ക് വോട്ടൊഴുക്കും എന്നാണ് പാര്‍ട്ടി വിലയിരുത്തുന്നത്. എതിരാളികള്‍ രണ്ട് പേരും അതിശക്തരായ സ്ഥാനാര്‍ത്ഥികളായിരുന്നു. മാത്രമല്ല ബിജെപിയെ തോല്‍പ്പിക്കാന്‍ മണ്ഡലത്തില്‍ ശക്തമായ ന്യൂനപക്ഷ ഏകീകരണം നടന്നിട്ടുണ്ട് എന്നും വിലയിരുത്തപ്പെടുന്നു.

മണ്ഡലത്തിൽ ക്രോസ് വോട്ടിംഗ്
ഒപ്പം മണ്ഡലത്തില്‍ ക്രോസ് വോട്ടിംഗും നടന്നിട്ടുണ്ട് എന്ന് ആരോപിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ബിജെപി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍. തങ്ങളുടെ സ്ഥാനാര്‍ത്ഥി തോറ്റാലും ബിജെപി ജയിക്കരുത് എന്ന ഉദ്ദേശത്തില്‍ എല്‍ഡിഎഫ് വന്‍തോതില്‍ ക്രോസ് വോട്ടിംഗ് നടത്തിയിട്ടുണ്ട് എന്നാണ് കുമ്മനം സംശയിക്കുന്നത്.

തരൂരിന് വോട്ട് മറിച്ചു
സിപിഎമ്മില്‍ നിന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂരിന് വേണ്ടിയാണ് വോട്ട് മറിഞ്ഞിരിക്കാന്‍ സാധ്യത. കുമ്മനം രാജശേഖരന്‍ തിരുവനന്തപുരത്ത് ജയിക്കും എന്ന് തുടക്കം മുതല്‍ക്കേ തന്നെ വലിയ പ്രചാരണങ്ങള്‍ ഉണ്ടായിരുന്നു. ചില തിരഞ്ഞെടുപ്പ് സര്‍വ്വേകളും തിരുവനന്തപുരം ബിജെപിക്ക് നല്‍കി.

ബിജെപി ജയിക്കാതിരിക്കാൻ
ഈ സാഹചര്യത്തില്‍ ബിജെപി കേരളത്തില്‍ അക്കൗണ്ട് തുറക്കുന്നത് തടയാന്‍ തങ്ങളുടെ സ്ഥാനാര്‍ത്ഥിക്ക് പകരം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് സിപിഎം വോട്ട് മറിക്കാനുളള സാധ്യതകള്‍ തളളിക്കളയാവുന്നതല്ല. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സി ദിവാകരന്‍ ജയിക്കാനുളള സാഹചര്യമില്ലെന്നാണ് മുന്നണിയുടെ തന്നെ വിലയിരുത്തല്‍. അതുകൊണ്ട് തന്നെ ക്രോസ് വോട്ടിംഗ് നടന്നിരിക്കാനുളള സാധ്യത വളരെ കൂടുതലുമാണ്.

വോട്ട് മറിച്ചതിന് തെളിവുണ്ട്
എല്‍ഡിഎഫുകാര്‍ യുഡിഎഫിന് ഇത്തരത്തില്‍ വോട്ട് മറിച്ചതിന് തെളിവുണ്ടെന്നും കുമ്മനം പറഞ്ഞു. പാര്‍ട്ടികളുടെ കേഡര്‍മാര്‍ മാത്രം അറിഞ്ഞ് കൊണ്ടാണ് ക്രോസ് വോട്ടിഗ് നടക്കുക. ക്രോസ് വോട്ടിംഗ് നടന്നോ എന്ന് മെയ് 23ന് ശേഷം അറിയാനാകുന്നതാണ്. ശരിയായ നവോത്ഥാനം എന്തെന്ന് പിണറായിയെ തിരഞ്ഞെടുപ്പ് ഫലം പഠിപ്പിക്കുമെന്നും കുമ്മനം പറഞ്ഞു.

ക്രോസ് വോട്ടിംഗ് ആത്മഹത്യാപരം
ശക്തമായ ത്രികോണ മത്സരം നടക്കുന്ന തിരുവനന്തപുരത്ത് ക്രോസ് വോട്ടിംഗ് നടക്കില്ല എന്നായിരുന്നു കുമ്മനം രാജശേഖരന്‍ നേരത്തെ പറഞ്ഞിരുന്നത്. ക്രോസ് വോട്ടിംഗ് ആത്മഹത്യാപരമായിരിക്കുമെന്നും മുന്നണികള്‍ അങ്ങനെ ചെയ്യില്ല എന്നുമാണ് കുമ്മനം അഭിപ്രായപ്പെട്ടത്. താന്‍ വിജയിക്കും എന്ന ആത്മവിശ്വാസവും കുമ്മനം രാജശേഖരന്‍ പ്രകടിപ്പിച്ചിരുന്നു.

ഇരുപതിനായിരം വോട്ടിന്റെ ഭൂരിപക്ഷം
തിരുവനന്തപുരത്ത് കുമ്മനം വിജയിക്കും എന്നാണ് ഇതുവരെയുളള ആര്‍എസ്എസ്-ബിജെപി കണക്ക് കൂട്ടല്‍. എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും ഹിന്ദു വോട്ട് ബാങ്കില്‍ വന്‍ ചോര്‍ച്ചയുണ്ടാകുമെന്നും അതെല്ലാം ബിജെപിയിലേക്ക് എത്തും എന്നുമാണ് നേതൃത്വം വിലയിരുത്തുന്നത്. ഇരുപതിനായിരം വോട്ടിന്റെ ഭൂരിപക്ഷത്തിനെങ്കിലും കുമ്മനം വിജയിക്കും എന്ന് നേതൃത്വം കണക്ക് കൂട്ടുന്നു.

കോൺഗ്രസ് കണക്ക് കൂട്ടൽ
അതിനിടെയാണ് തിരുവനന്തപുരത്ത് പരാജയത്തിനും സാധ്യതയുണ്ട് എന്ന് സൂചിപ്പിക്കുന്ന ആരോപണവുമായി കുമ്മനത്തിന്റെ രംഗ പ്രവേശം. കോണ്‍ഗ്രസ് ആകട്ടെ ശശി തരൂര്‍ വിജയിക്കും എന്ന ഉറച്ച പ്രതീക്ഷയിലാണ്. മുപ്പതിനായിരം വോട്ടിന്റെയെങ്കിലും ഭൂരിപക്ഷം തിരുവനന്തപുരത്ത് ശശി തരൂരിന് ഇക്കുറി ലഭിക്കും എന്നാണ് യുഡിഎഫിന്റെ കണക്ക് കൂട്ടല്‍.












Click it and Unblock the Notifications