കുമ്മനം രാജശേഖരന്റെ കയ്യില്‍ 512 രൂപ മാത്രം! ഗവർണർ ആയിരുന്നപ്പോൾ 31 ലക്ഷം, സ്വത്ത് വിവരങ്ങൾ ഇങ്ങനെ
തിരുവനന്തപുരം: മിസോറാം ഗവര്‍ണര്‍ ആയിരുന്ന ബിജെപിയുടെ തിരുവനന്തപുരം സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്റെ കയ്യില്‍ 512 രൂപ മാത്രം. തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുളള നാമനിര്‍ദേശ പത്രികയ്‌ക്കൊപ്പം നല്‍കിയിട്ടുളള സത്യവാങ്മൂലത്തിലാണ് കുമ്മനം രാജശേഖരന്റെ സ്വത്ത് വിവരങ്ങളുളളത്. മിസോറാം ഗവര്‍ണര്‍ ആയി സേവനം അനുഷ്ടിച്ചപ്പോള്‍ 31,83,871 രൂപ വരുമാനമായി ലഭിച്ചുവെന്നും കുമ്മനത്തിന്റെ സത്യവാങ്മൂലത്തില്‍ പറയുന്നു.
1,05,212 രൂപയുടെ നിക്ഷേപം എസ്ബിടിയുടെ രണ്ട് ശാഖകളിലായിട്ടുണ്ട്. ബാങ്കിലുളള ഈ ഒരു ലക്ഷം രൂപ ഗവര്‍ണര്‍ സ്ഥാനത്ത് ഇരുന്നപ്പോള്‍ ശമ്പളമായി കിട്ടിയ പണത്തിലെ നീക്കിയിരിപ്പാണെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. ബാക്കിയുളള തുക ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ചിലവഴിച്ചു.

പരമ്പരാഗത സ്വത്തായി പത്ത് ലക്ഷം രൂപ മൂല്യമുളള ആസ്തിയാണ് ഉളളത്. ആദ്യമായി ആദായ നികുതി അടച്ചത് മിസോറാം ഗവര്‍ണറായിരുന്ന കാലത്താണ്.
രണ്ട് കേസുകള്‍ തന്റെ പേരിലുണ്ടെന്നും കുമ്മനത്തിന്റെ സത്യവാങ്മൂലത്തില്‍ പറയുന്നു. തിരുവനന്തപുരം കന്റോണ്‍മെന്റ് സ്‌റ്റേഷനിലെ കേസുകള്‍ രണ്ടും നിയമവിരുദ്ധമായി യോഗം നടത്തിയതിനാണ്.
കഴിഞ്ഞ ദിവസം ആഘോഷമായാണ് ബിജെപി പ്രവര്‍ത്തകര്‍ക്കൊപ്പം കുമ്മനം രാജശേഖരന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനെത്തിയത്. വരണാധികാരിയായ ജില്ലാ കളക്ടര്‍ കെ വാസുകിക്ക് മുന്‍പാകെയാണ് പത്രിക സമര്‍പ്പിച്ചത്. കുമ്മനത്തെ പിന്തുണച്ച് നാമനിര്‍ദേശ പത്രികയില്‍ ഒപ്പിട്ടിരിക്കുന്നത് ശബരിമല മുന്‍ മേല്‍ശാന്തിയായ ഗോശാല വിഷ്ണു വാസുദേവന്‍ ആണ്.












Click it and Unblock the Notifications