കണ്ണൂരിൽ കെ സുധാകരന് ആവേശകരമായ സ്വീകരണം; അനുഗമിച്ചത് നൂറ് കണക്കിന് പ്രവർത്തകർ
കണ്ണൂര്‍: കണ്ണൂർ ലോകസഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.സുധാകരന് കണ്ണൂരില്‍ ആവേശകരമായ സ്വീകരണം നല്‍കി. ശനിയാഴ്ച്ച ഉച്ചയ്ക്ക് 12:10ന് വന്ദേഭാരത് എക്‌സ്പ്രസിലെത്തിയ കെ. സുധാകരനെ സ്വീകരിക്കാന്‍ നൂറുകണക്കിന് പ്രവര്‍ത്തകരാണ് കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനിലെത്തിയത്. ത്രിവര്‍ണ നിറത്തിലുള്ള ബലൂണുകളും കളര്‍ മാലകളും ഉയര്‍ത്തിയും ബാനറുകളും സുധാകരന്റെ ചിത്രമുള്ള പ്‌ളക്കാര്‍ഡ് ഉയര്‍ത്തിയും ബാന്‍ഡ് , ചെണ്ടമേളങ്ങളുടെ അകമ്പടിയോടും കൂടിയാണ് കെ. സുധാകരനെ യുഡിഎഫ് പ്രവര്‍ത്തകര്‍ സ്വീകരിച്ചത്.
കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ നിന്നും നൂറുക്കണക്കിന് പ്രവര്‍ത്തകരുടെ അകമ്പടിയോടെ ഒന്നര കിലോമീറ്റര്‍ ദൂരം റോഡ് ഷോ നടത്തിയാണ് ഡി.സി.സി ഓഫിസിലേക്ക് ആനയിച്ചത്. ഡി.സി.സി ഓഫീസിനു മുന്‍പില്‍ തുറന്ന വാഹനത്തില്‍ കെ.സുധാകരന്‍ പ്രവര്‍ത്തകരെ അഭിസംബാധന ചെയ്തു. താന്‍ തെരഞ്ഞെടുപ്പില്‍ മത്‌സരിക്കാതിരുന്നുവെങ്കില്‍ അതു വലിയ തെറ്റായി മാറുമായിരുന്നുവെന്ന് സുധാകരന്‍. അത്രയേറെ സ്‌നേഹവായ്പാണ് പ്രവര്‍ത്തകരും ജനങ്ങളും നല്‍കുന്നത്.

കേരളത്തിലെ ഇരുപതു സീറ്റുകളിലും യു.ഡി. എഫിന് ജയസാധ്യതയാണ് നിലവിലുളളതെന്നും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കാന്‍ എല്ലാവരും തയ്യാറാകണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു. പാര്‍ട്ടിയിലെ പൊതുതാല്‍പര്യം സംരക്ഷിക്കാന്‍ എല്ലാവരും നല്ലമനസോടെ തയ്യാറായിയെന്നത് കോണ്‍ഗ്രസിന്റെ ചരിത്രത്തിലാദ്യമാണെന്നും നമുക്ക് ഐക്യത്തോടെ തുടരാമെന്നും സുധാകരന്‍ പറഞ്ഞു. സ്വീകരണപരിപാടിയില്‍
ഡി.സി.സി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ് , സജീവ് ജോസഫ് എം.എല്‍.എ, മേയര്‍ മുസ്ലിഹ് മഠത്തില്‍, കെ.ടി. സഹദുള്ള,കെ പി താഹിര്‍ , സി.എ അജീര്‍,കെ ജയന്ത് , എന്‍ സുബ്രമണ്യന്‍ ,മുന്‍ മേയര്‍ അഡ്വ. ടി ഒ മോഹനന്‍, വി എ നാരായണന്‍,ചന്ദ്രന്‍ തില്ലങ്കേരി, സജീവ് മാറോളി,സഹജന്‍ , കെ സി വിജയന്‍, കെ സി മുഹമ്മദ് ഫൈസല്‍,പി ഇന്ദിര , കെ പി സാജു, റിജില്‍ മാക്കുറ്റി,എം പി ഉണ്ണികൃഷ്ണന്‍ , കെ പ്രമോദ്, വി പി അബ്ദുള്‍ റഷീദ്,വി വി പുരുഷോത്തമന്‍ , പി മുഹമ്മദ് ഷമ്മാസ്,വിജയന്‍ കുട്ടിനേഴത്ത് തുടങ്ങി നിരവധി നേതാക്കളും പ്രവര്‍ത്തകരും സ്വീകരണത്തിന് എത്തിയിരുന്നു.












Click it and Unblock the Notifications