ബിജെപിയെ നിലം തൊടാതെ പറപ്പിച്ച് കേരളം! നാണംകെട്ട് നേതൃത്വം, ശ്രീധരൻ പിളളയുടെ കസേര തെറിക്കും!
തിരുവനന്തപുരം: ശബരിമല സൃഷ്ടിച്ച സുവര്‍ണാവസരം കേരളത്തില്‍ മുതലെടുക്കാനാവാതെ ബിജെപി. വോട്ടെണ്ണലിന്റെ തുടക്കത്തില്‍ പത്തനംതിട്ടയിലും തിരുവനന്തപുരത്തും ബിജെപി സ്ഥാനാര്‍ത്ഥികളായ കെ സുരേന്ദ്രനും കുമ്മനം രാജശേഖരനും മുന്നില്‍ കയറിയിരുന്നുവെങ്കിലും പിന്നീട് ആ ലീഡ് ഉയര്‍ത്താനായില്ല. തിരുവനന്തപുരം ബിജെപി ഉറപ്പിച്ച മണ്ഡലമായിരുന്നു. മിക്ക എക്‌സിറ്റ് പോളുകളും കുമ്മനത്തിന് വിജയം പ്രവചിച്ചിരുന്നു. എന്നാല്‍ മണ്ഡലത്തില്‍ രണ്ടാമത് എത്താനേ കുമ്മനത്തിന് സാധിച്ചിട്ടുളളൂ.
പത്തനംതിട്ടയിലാകട്ടെ ശബരിമല സമരനായകനായി വാഴ്ത്തപ്പെട്ട കെ സുരേന്ദ്രന് വീണാ ജോര്‍ജിന് പിറകില്‍ മൂന്നാം സ്ഥാനത്ത് എത്താന്‍ മാത്രമേ സാധിച്ചിട്ടുളളൂ. ശബരിമല വിഷയം വോട്ടാക്കി മാറ്റാന്‍ ബിജെപിക്ക് സാധിച്ചിട്ടില്ല എന്ന് വേണം വിലയിരുത്താന്‍.
പത്തനംതിട്ടയിലെ 7 നിയമസഭാ മണ്ഡലങ്ങളിൽ ഒന്നിലൊഴികെ കെ സുരേന്ദ്രന്‍ പിന്നില്‍ പോയതായാണ് റിപ്പോര്‍ട്ടുകള്‍. കേന്ദ്രത്തില്‍ ബിജെപി തനിച്ച് കേവല ഭൂരിപക്ഷം നേടി മിന്നുന്ന മുന്നേറ്റമുണ്ടാക്കിയപ്പോള്‍ കേരളത്തില്‍ നിലം തൊടാത്തത് പാര്‍ട്ടി സംസ്ഥാന നേതൃത്വത്തെയാണ് പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. തോല്‍വിയുടെ പശ്ചാത്തലത്തില്‍ നേതൃത്വത്തിലെ പലരുടേയും കസേര ഇളകാനാണ് സാധ്യത.
Recommended Video
ബിജെപിക്ക് ഇക്കുറി ഒരു സീറ്റ് പോലും നേടാന്‍ സാധിച്ചില്ലെങ്കില്‍ സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിളളയുടെ സ്ഥാനം തെറിക്കുമെന്ന് നേരത്തെ തന്നെ സൂചനകള്‍ ഉണ്ടായിരുന്നു. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ പ്രശ്‌നങ്ങളും ശബരിമല സുവര്‍ണാവസരം എന്നുളള പ്രസംഗവുമെല്ലാം ശ്രീധരന്‍ പിളളയ്ക്ക് എതിരെ പാര്‍ട്ടിയില്‍ കലാപക്കൊടി ഉയര്‍ത്തിയിരുന്നു. ബിജെപിക്ക് സീറ്റ് കിട്ടാത്ത സാഹചര്യത്തില്‍ പാര്‍ട്ടിയിലെ ആഭ്യന്തര കലഹം കൂടുതല്‍ രൂക്ഷമായേക്കും.