പാര്‍ലമെന്‍റ് സമ്മേളനത്തിന് തുടക്കമായി: അംഗസഖ്യയില്‍ പ്രതിപക്ഷം ആശങ്കപ്പെടേണ്ടെന്ന് മോദി
ദില്ലി: പതിനേഴാമത് ലോക്സഭയുടെ ആദ്യ സമ്മേളനത്തിന് തുടക്കമായി. തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞയാണ് ആദ്യ രണ്ട് ദിനങ്ങളില്‍ സഭയില്‍ നടക്കുന്നത്. പ്രോംടേം സ്പീക്കറായ ഡോ. വിരേന്ദ്രകുമാര്‍ രാവിലെ പത്ത് മണിക്ക് രാഷ്ട്രപതി ഭവനിലെത്തി ചുമതലയേറ്റതോടെ സഭാ നടപടികള്‍ക്ക് ഔദ്യോഗിക തുടക്കമായി. അംഗങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. പിന്നാലെ കാമ്പിനറ്റ് മന്ത്രിമാരും സഹമന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു.
അംഗങ്ങളുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ പ്രോടേംസ്പീക്കറെ സഹായിക്കാനുള്ള പാനലില്‍ മാവേലിക്കര എംപി കൊടിക്കുന്നില്‍ സുരേഷും അംഗമാണ്. ഇവരുള്‍പ്പടേയുള്ളവരുടെ സത്യപ്രതിജ്ഞയ്ക്ക് ശേഷം ഇംഗ്ളീഷ് അക്ഷരമാലാക്രമത്തിൽ മറ്റ് അംഗങ്ങളുടെ സത്യപ്രതിജ്ഞ സഭയില്‍ നടക്കുകയാണ്. എംപിമാരുടെ സത്യപ്രതിജ്ഞ നാളെയും തുടരും.

ബുധനാഴ്ചയാണ് സ്പീക്കറും ഡെപ്യൂട്ടി സ്പീക്കറും അധികാരമേല്‍ക്കുക. വ്യാഴാഴ്ച്ച രാവിലെ 11 ന് ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തില്‍ രാഷ്ട്രപതി രാംനാഥ് ഗോവിന്ദ് സര്‍ക്കാറിന്‍റെ നയപ്രഖ്യാപനപ്രസംഗം നടത്തും. നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചയും പ്രധാനമന്ത്രിയുടെ മറുപടി പ്രസംഗവുമായിരിക്കും വെള്ളിയാഴ്ച്ച നടക്കുക.
അതേസമയം. പാര്‍ലമെന്‍റിലെ പ്രതിപക്ഷ അംഗസഖ്യയുടെ കാര്യത്തില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ലോക്സഭയുടെ ആദ്യസമ്മേളനത്തിന് മുമ്പ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യത്തില്‍ ക്രിയാത്മക പ്രതിപക്ഷത്തിന്‍റെ സ്ഥാനം പ്രധാനമാണെന്നും നരേന്ദ്ര മോദി കൂട്ടിച്ചേര്‍ത്തു.
തങ്ങളുടെ അംഗസഖ്യ എത്രയുണ്ട് എന്നതിനെപ്പറ്റി പ്രതിപക്ഷം ആശങ്കപ്പെടേണ്ടതില്ല. പാര്‍ലമെന്‍റ് നടപടികളില്‍ അവര്‍ ക്രിയാത്മകമായി ഇടപെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്വാതന്ത്രിത്തിന് ശേഷം ഇതാദ്യമായാണ് ഇത്രയധികം വനിതകള്‍ പാര്‍ലമെന്‍റില്‍ അംഗങ്ങളാകുന്നത്. പുതിയ സ്വപ്നങ്ങളും പ്രതീക്ഷകളുമായാണ് പാര്‍ലമെന്‍റിന്‍റെ ആദ്യ സമ്മേളനം തുടങ്ങുന്നതെന്നും അദ്ദേഹം അഭിപ്രയാപ്പെട്ടു.












Click it and Unblock the Notifications