ലുലു പത്തനാപുരത്തേക്കും; ഹൈപ്പർമാർക്കറ്റ് പഞ്ചായത്ത് ഷോപ്പിംഗ് മാളിൽ..വൻ തൊഴിലവസരവും
കേരളത്തിൽ വീണ്ടുമൊരു ഹൈപ്പാർമാർക്കറ്റ് തുറക്കാനൊരുങ്ങി ലുലു ഗ്രൂപ്പ്. കൊല്ലം പത്തനാപുരത്താണ് ഹൈപ്പർ മാർക്കറ്റ് വരുന്നത്. മന്ത്രി ഗണേഷ് കുമാർ ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
കൊല്ലം കൊട്ടിയത്ത് ലുലു ഡെയ്ലി തുടങ്ങിയതിന് പിന്നാലെ പുതിയ ഹൈപ്പർമാർക്കറ്റിനായുള്ള ശ്രമങ്ങൾ ആരംഭിച്ചതായി മന്ത്രി ഗണേഷ് കുമാർ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ വർഷം ഡിസംബറിൽ ഒരു പൊതുപരിപാടിയിൽ വെച്ചായിരുന്നു തന്റെ മണ്ഡലത്തിലേക്ക് ലുലുവിനെ എത്തിക്കാനുള്ള പ്രാഥമിക ചർച്ചകൾ പൂർത്തിയാക്കിയതായി മന്ത്രി വ്യക്തമാക്കിയത്.

'ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലിയുമായി ഇത് സംബന്ധിച്ച് ചര്‍ച്ച നടത്തിയിട്ടുണ്ട്. 98 ശതമാനവും ഇത് വിജയകരമാകാനാണ് സാധ്യത. ആദ്യം അവര്‍ വന്നു. ചില പരിമിതികളുണ്ട് എന്ന് പറഞ്ഞ് അവര്‍ പോയി. പക്ഷെ നമുക്ക് അതൊന്നും ചെയ്യാന്‍ പറ്റാത്ത പരിമിതിയാണ്. അതിന്റെ ഉയരം കൂട്ടാന്‍ പറ്റില്ല. ഉയരം കുറവാണ് എന്ന് പറഞ്ഞു. പക്ഷെ മറ്റൊരു വിധത്തില്‍ ചെയ്യാം എന്ന് ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞു.' എന്നായിരുന്നു
മന്ത്രി വ്യക്തമാക്കിയത്. എന്നാൽ പിന്നീട് ഹൈപ്പർമാർക്കറ്റ് സംബന്ധിച്ച അപ്ഡേറ്റുകളൊന്നും ഉണ്ടായിരുന്നില്ല. ഏഴ് മാസങ്ങൾക്ക് ശേഷമാണ് ഇപ്പോൾ പത്തനാപുരം പഞ്ചായത്തിന്റെ കീഴില്‍ പ്രവർത്തിക്കുന്ന സെന്‍ട്രല്‍ മാളിൽ ലുലു ഹൈപ്പർമാർക്കറ്റ് തുടങ്ങുമെന്ന് മന്ത്രി അറിയിച്ചത്.
മോഹന്‍ലാലിന്റെ ആശിര്‍വാദിന്റെ മൂന്ന് തിയേറ്ററുകള്‍ പഞ്ചായത്ത് മാളിൽ വരാനിരിക്കുകയാണ്. വലിയ ഹൈപ്പര്‍മാര്‍ക്കറ്റ് സെന്‍ട്രല്‍ മാളിനുള്ളില്‍ വന്നു കഴിഞ്ഞാല്‍ അത് മറ്റ് കച്ചവടക്കാർക്കും ഗുണകരമാകുമെന്നാണ് പ്രതീക്ഷിക്കുനന്ത്.
അതേസമയം പുതിയ മാളിന്റെ വരവ് കൂടുതൽ തൊഴിൽ അവസരങ്ങളും സൃഷ്ടിക്കും. കൊട്ടിയം ഡെയ്ലി തുറന്നപ്പോൾ തന്നെ 600 പേർക്ക് നേരിട്ടും അല്ലാതെയും ജോലി ലഭിച്ചിരുന്നു. ഈ സാഹചര്യത്തിൽ ഹൈപ്പർ മാർക്കറ്റിന്റെ വരവും നിരവധി പേർക്ക് തൊഴിൽ ലഭിക്കാൻ ഇടയാക്കും.
കേരളത്തിൽ നിലവിൽ കോഴിക്കോട്, പാലക്കാട്, കൊച്ചി, തിരുവനന്തപുരം, കോട്ടയം എന്നിവിടങ്ങളിലാണ് ലുലുവിന്റെ മാളുകൾ പ്രവർത്തിക്കുന്നത്. ഇതിൽ കോട്ടയത്തേത് മിനി മാൾ ആണ്. മൂന്ന് ലുലു ഡെയ്ലികളും ഉണ്ട്. കൊച്ചി മരടിലും തൃശൂരിലും കൊല്ലം ഡ്രീംസ് മാളിലുമാണ് ഡെയ്ലികൾ പ്രവർത്തിക്കുന്നത്.
ഇന്ത്യയിൽ കൂടുതൽ നിക്ഷേപങ്ങൾക്കൊരുങ്ങി ലുലു ഗ്രൂപ്പ്
യുഎഇയിലും ഇന്ത്യയിലും കൂടുതൽ നിക്ഷേപങ്ങൾ നടത്തുമെന്ന പ്രഖ്യാപനവുമായി ലുലു ഗ്രൂപ്പ്. ആന്ധ്രപ്രദേശിൽ സംഘടിപ്പിച്ച ഇൻവെസ്റ്റോപ്പിയ രാജ്യാന്തര ഉച്ചകോടിയിലാണ് ലുലുവിന്റെ പ്രഖ്യാപനം.
വിശാഖപട്ടണത്ത് ഉടൻ തന്നെ മെഗാ ഷോപ്പിങ് മാളിന് തുടക്കം കുറിക്കുമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി വ്യക്തമാക്കി. പുതിയ മാൾ വരുന്നതോടെ കുറഞ്ഞത് 8000 പേർക്കെങ്കിലും തൊഴിൽ ലഭിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. നിലവിൽ കൊച്ചി ലുലുമാളിലാണ് ഏറ്റവും കൂടുതൽ ജീവനക്കാരുള്ളത്, 8320 പേർ.
'വിജയവാഡയിൽ ഒരു ഭക്ഷ്യ സംസ്കരണ പ്ലാന്റും ഒരു ഹൈപ്പർമാർക്കറ്റും ആരംഭിക്കം. ആന്ധ്രാപ്രദേശിലെ മറ്റ് നഗരങ്ങളിലും ഹൈപ്പർമാർക്കറ്റുകൾ തുടങ്ങും. വിജയവാഡയിൽ സ്ഥാപിക്കാൻ പോകുന്ന ഭക്ഷ്യ സംസ്കരണ പ്ലാന്റിന് ആവശ്യമായ അസംസ്കൃത വസ്തുക്കൾ ധാരാളമായി ഇവിടെ ലഭ്യമാണ്.ഇത് ലോകമെമ്പാടുമുള്ള 38 ഭക്ഷ്യ സംസ്കരണ പ്ലാന്റുകളിലേക്ക് തടസ്സമില്ലാതെ അസംസ്കൃത വസ്തുക്കളുടെ വിതരണം ഉറപ്പാക്കാൻ സഹായിക്കും. നിലവിൽ ലുലു ഗ്രൂപ്പ് ആന്ധ്രാപ്രദേശിൽ നിന്ന് വലിയ അളവിൽ പച്ചക്കറികളും പഴങ്ങളും കയറ്റി അയയ്ക്കുന്നുണ്ട്. പ്രാദേശിക കർഷകർക്ക് ഇതൊരു വലിയ പ്രോത്സാഹനമാകും', ചെയർമാൻ എംഎ യൂസഫലി പറഞ്ഞു.
അതേസമയം ലുലുവിന്റെ വരവിന് എല്ലാവിധ സൗകര്യങ്ങളും ഒരുക്കൊടുക്കുമെന്ന് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു വ്യക്തമാക്കി. അമരാവതിയിലേക്കും ലുലു തങ്ങളുടെ പദ്ധതികൾ വ്യാപിപ്പിക്കണമെന്ന് അദ്ദേഹം ലുലു ഗ്രൂപ്പിനോട് അഭ്യർത്ഥിച്ചു.












Click it and Unblock the Notifications