അങ്ങനെയെങ്കില്‍ സുരേഷ് ഗോപി ജയിക്കില്ലായിരുന്നു: സിനിമാക്കാർ ചെയ്തതില്‍ വിഷമമുണ്ട്: മനസ്സ് തുറന്ന് മേജർ രവി
ലോക്സഭ തിരഞ്ഞെടുപ്പ് ഒരു തുടക്കം മാത്രമാണെന്നും വരാന്‍ പോകുന്ന നാളുകളില്‍ ബി ജെ പി കേരളത്തില്‍ വലിയ മുന്നേറ്റമുണ്ടാകുമെന്നും പാർട്ടി സംസ്ഥാന ഉപാധ്യക്ഷനും സംവിധായകനുമായ മേജർ രവി. lതിരഞ്ഞെടുപ്പുകളില്‍ സ്ഥാനാർത്ഥിയാകുന്നതിനോട് എനിക്ക് ഒട്ടും താല്‍പര്യമില്ല. എന്നെപ്പോലുള്ള ഒരാള്‍ പെട്ടെന്ന് വന്ന് സ്ഥാനാർത്ഥിയാകുന്നതിനോട് വ്യക്തിപരമായി ഇഷ്ടവുമില്ലാ ആളാണ് താനെന്നും മനോരമ ഓണ്‍ലൈന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ അദ്ദേഹം പറയുന്നു.
ലോക്സഭ തിരഞ്ഞെടുപ്പില്‍ എറണാകുളം മണ്ഡലത്തില്‍ നിന്നും മത്സരിക്കാന്‍ പാർട്ടി നേതൃത്വം എന്നോട് ആവശ്യപ്പെട്ടിരുന്നു എന്നുള്ളത് സത്യമാണ്. എന്നാല്‍ താല്‍പര്യമില്ലെന്ന് ഞാന്‍ അറിയിക്കുകയായിരുന്നുവെന്നും മേജർ രവി പറയുന്നു. അഭിമുഖത്തില്‍ പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുമോയെന്ന ചോദ്യത്തോടും അദ്ദേഹം പ്രതികരിക്കുന്നുണ്ട്. '5 സിനിമ ഞാൻ ഏറ്റെടുത്തിട്ടുണ്ട്. അതിനിടയിൽ മത്സരിക്കാൻ ഇറങ്ങിയാൽ സിനിമകളൊന്നും നടക്കില്ല. അഡ്വാൻസൊക്കെ വാങ്ങിയതാണ്. അതുകൊണ്ട് സിനിമയിൽ പണിയെടുത്തേ പറ്റൂ.' എന്നാണ് അദ്ദേഹം പറയുന്നത്.

ഡിസംബർ 26 ന് പാർട്ടി ഉപാധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടെങ്കിലും ലോക്സഭ തിരഞ്ഞെടുപ്പ് സമയത്ത് മാത്രമാണ് കാര്യമായി എന്തെങ്കിലും ചെയ്യാന്‍ പറ്റിയത്. യോഗങ്ങളിലൊക്കെ സജീവമായി പങ്കെടുക്കാറുണ്ട്. തിരഞ്ഞെടുപ്പ് സമയത്ത് കാസർകോട് മണ്ഡലത്തില്‍ മാത്രമാണ് എത്താതിരുന്നത്. മറ്റെല്ലായിടത്തും എന്നൊക്കെണ്ട് ചെയ്യാന്‍ കഴിയുന്നത് ചെയ്തിട്ടുണ്ട്.
സുരേഷ് ഗോപിയാണ് മാനസികമായി ഏറ്റവും അടുത്ത് നിന്ന സ്ഥാനാർത്ഥി. അടുത്ത സുഹൃത്ത് കൂടിയായ അദ്ദേഹത്തിന് വേണ്ടിയാണ് ഏറ്റവും കൂടുതല്‍ പ്രചരണം നടത്തിയിട്ടുള്ളത്. സുരേഷ് ഗോപിയുടെ വ്യക്തിപ്രഭാവം തൃശൂരിലുണ്ടായിട്ടുണ്ട്. എന്നാല്‍ സ്വതന്ത്രനായിട്ടാണ് സുരേഷ് ഗോപി തൃശൂരില്‍ നിന്നും മത്സരിക്കുന്നതെങ്കില്‍ അദ്ദേഹം ജയിക്കുമായിരുന്നില്ല. അദ്ദേഹം മത്സരിച്ചത് താമര അടയാളത്തിലാണ്. തിരഞ്ഞെടുപ്പ് വിജയങ്ങള്‍ കൂട്ടായ അധ്വാനത്തിന്റെ ഫലമാണെന്നും അദ്ദേഹം പറയുന്നു.
സുരേഷ് ഗോപി തിരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ സിനിമാരംഗത്ത് നിന്നും ആരും പ്രചരണത്തിന് വന്നില്ലെന്നതിലെ പരിഭവവും മേജർ രവി പങ്കുവെക്കുന്നു. ഇന്നസെന്റ് ചാലക്കുടിയില്‍ മത്സരിച്ചപ്പോള്‍ പലരും പ്രചാരണത്തിന് എത്തിയിരുന്നു. ഞാനുമൊരു സിനിമാക്കാരനാണ്. അതുകൊണ്ട് തന്നെ സുരേഷ് ഗോപിക്ക് വേണ്ടി ആരും വരാത്തത്തില്‍ എനിക്ക് വിഷമം ഉണ്ടായിരുന്നു. എന്നാൽ അമ്മയുടെ യോഗത്തിൽ ഒരു വിഷമവുമില്ലാതെ പോയി സുരേഷ് അദ്ദേഹത്തിന്റെ കടമ നിറവേറ്റി.
പാർട്ടിക്കുള്ളിലെ അഭിപ്രായ വ്യത്യാസങ്ങൾ പൊതുജനം അറിയാതെ ഒതുക്കിത്തീർക്കാനുള്ള ഉപദേശങ്ങള്‍ എല്ലാവർക്കും നല്‍കുന്നുണ്ട്. സംസ്ഥാനത്ത് പാർട്ടിയുടെ പ്രവർത്തനം ഏതൊക്കെ രീതിയില്‍ മെച്ചപ്പെടുത്താം എന്നതില്‍ സംവാദം നടത്തുന്നുണ്ട്. മുന്‍പ് ചുമതലകള്‍ ഇല്ലാതിരുന്നതിനാല്‍ ഇത്തരം പ്രശ്നങ്ങളില്‍ ഇടപെടാന്‍ സാധിച്ചിരുന്നില്ല.
നിലവിലെ സാഹചര്യത്തില്‍ നിങ്ങള്‍ ചെയ്തത് ശരിയായില്ല, തിരുത്തണമെന്ന് എനിക്ക് ഏത് നേതാവിനേയും വിളിച്ച് പറയാന്‍ സാധിക്കും. അങ്ങനെ പലരേയും വിളിച്ച് കാര്യങ്ങള്‍ സംസാരിക്കുന്നുണ്ട്. അവരൊക്കെ തിരുത്തുന്നു. എന്നാല്‍ ചിലരെ വിളിച്ചിട്ട് ഒരു കാര്യവുമില്ല. അതുകൊണ്ട് വിളിക്കാറുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications