മഴ തുടരുന്നു..3 ജില്ലകളിൽ റെഡ് അലർട്ട്...പാലോട് രവി രാജിവെച്ചു, മറ്റ് പ്രധാന വാർത്തകൾ
സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. മൂന്ന് ജില്ലകളിൽ റെഡ് അലർട്ടാണ്.ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിലാണ് അലർട്ട്.. അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 204.4 mm -ൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ (Extremely Heavy Rainfall) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. കനത്ത മഴയെ തുടർന്ന് പലയിടങ്ങളിലും വ്യാപക നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്തത്.

അതിനിടെ തിരുവനന്തപുരം ഡിസിസി പ്രസിഡന്‍റ് പാലോട് രവി രാജിവെച്ചു. വിവാദ ഫോൺ സംഭാഷണത്തിന് പിന്നാലെയാണ് രാജി.സംഘടന വിരുദ്ധ പ്രവർത്തനത്തിന് വാമനപുരം ബ്ലോക്ക് ജനറല്‍ സെക്രട്ടറി എ ജലീലിനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കിയതായും നേതൃത്വം അറിയിച്ചു. ഇന്നത്തെ മറ്റ് പ്രധാന വാർത്തകൾ കൂടി അറിയാം
അഹമ്മദാബാദ് അപകടം; ഇടക്കാല നഷ്ടപരിഹാരം നൽകിയതായി എയർ ഇന്ത്യ
അഹമ്മദാബാദ് വിമാന അപകടത്തിൽ മരിച്ച 166 ആളുകളുടെ കുടുംബങ്ങൾക്ക് ഇടക്കാല നഷ്ടപരിഹാരം നൽകിയതായി എയർ ഇന്ത്യ.കൂടാതെ, മറ്റ് 52 പേരുടെ കുടുംബാംഗങ്ങൾക്കുള്ള നഷ്ടപരിഹാരം നൽകുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും എയർ ഇന്ത്യ അധികൃതർ അറിയിച്ചു.
ഇന്ത്യയിലെ ഏറ്റവും വലിയ വിമാന ദുരന്തങ്ങളിൽ ഒന്നായി കണക്കാക്കുന്ന ഈ അപകടത്തിൽ എയർ ഇന്ത്യയുടെ എ.ഐ 171 ബോയിംഗ് 787-8 ഡ്രീംലൈനർ വിമാനമാണ് തകർന്നത്. വിമാനത്തിലുണ്ടായിരുന്ന 242 യാത്രക്കാരിൽ 241 പേരും മരിച്ചു. കൂടാതെ അപകടം നടന്ന സ്ഥലത്തുണ്ടായിരുന്ന ആളുകൾ ഉൾപ്പെടെ മൊത്തം 260 പേർ മരണമടഞ്ഞു.
പാലോട് രവിയുടെ ഫോൺസംഭാഷണം; ഉചിതമായ നടപടിയെടുക്കുമെന്ന് സണ്ണി ജോസഫ്
പാലോട് രവിയുടെ ഫോൺ സംഭാഷണത്തിൽ ഉചിതമായ നടുടി സ്വീകരിക്കുമെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. വിഷയം എഐസിസി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. സംസ്ഥാന നേതാക്കളുമായും ചർച്ച ചെയ്യുന്നുണ്ട്.രവിയോട് വിശദീകരണം തേടിയിട്ടുണ്ടെന്നും സണ്ണി ജോസഫ് പറഞ്ഞു.
യുവതിയെ ഓടുന്ന ആംബുലൻസിൽ വെച്ച് പീഡിപ്പിച്ചതായി പരാതി
ബിഹാറിലെ ഗയ ജില്ലയിൽ ഹോം ഗാർഡ് റിക്രൂട്ട്‌മെൻ്റിൽ പങ്കെടുത്ത 26-കാരിയായ യുവതിയെ ആംബുലൻസിൽ കൂട്ട ബലാത്സംഗം ചെയ്തതായി പരാതി. ശാരീരികക്ഷമതാ പരീക്ഷക്കിടെ തളർന്നുവീണ ഇവരെ ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോളാണ് സംഭവം നടന്നത്.
ജൂലൈ 24 ന് റിക്രൂട്ട്‌മെൻ്റിൻ്റെ ഭാഗമായ ശാരീരികക്ഷമതാ പരീക്ഷക്കിടെ യുവതി കുഴഞ്ഞുവീണു. തുടർന്ന് സംഘാടകർ ഉടൻതന്നെ സ്ഥലത്തുണ്ടായിരുന്ന ആംബുലൻസിൽ ഇവരെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
അബോധാവസ്ഥയിലായിരുന്ന തന്നെ ആംബുലൻസിനുള്ളിൽവെച്ച് പല ആളുകൾ ചേർന്ന് ബലാത്സംഗം ചെയ്തുവെന്ന് യുവതിയുടെ പരാതിയിൽ പറയുന്നു. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ബോധ് ഗയ പോലീസ് സ്റ്റേഷനിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
3 ജില്ലകളിൽ റെഡ് അലർട്ട്
ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിൽ റെഡ് അലർട്ടും പത്തനംതിട്ട, കോട്ടയം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. 26 ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, 27ന് ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് 28 ന് കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് 29 നും 30 നും കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഞ്ഞ അലർട്ട് ആണ്.
ഗോവിന്ദച്ചാമിയുടെ ജയില്‍ചാട്ടം; സമഗ്ര അന്വേഷണത്തിന് മുഖ്യമന്ത്രിയുടെ നിര്‍ദേശം
ഗോവിന്ദച്ചാമി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് ചാടിപ്പോയ സംഭവത്തില്‍ സമഗ്ര അന്വേഷണത്തിന് നിര്‍ദേശം നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രി അടിയന്തരമായി വിളിച്ച ഉന്നതതല യോഗത്തിലാണ് തീരുമാനം. നിലവില്‍ നടക്കുന്ന പൊലീസ് അന്വേഷണത്തിന് പുറമെയാണ് പ്രത്യേകമായ സമഗ്ര അന്വേഷണം. മുന്‍ കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് റിട്ട. സിഎന്‍ രാമചന്ദ്രന്‍ നായര്‍, മുന്‍ സംസ്ഥാന പോലീസ് മേധാവി ജേക്കബ് പുന്നൂസ് എന്നിവര്‍ക്കാണ് അന്വേഷണത്തിന്റെ ചുമതല.
മഴ: കൊച്ചിയില്‍ ഇറങ്ങാന്‍ കഴിയാതെ വിമാനങ്ങള്‍
കനത്ത മഴയെ തുടര്‍ന്ന് കൊച്ചി വിമാനത്താവളത്തില്‍ ഇറങ്ങാന്‍ കഴിയാതെ മൂന്ന് വിമാനങ്ങള്‍. രാവിലെ 11.15 ന് മുംബൈയില്‍ നിന്നെത്തിയ ആകാശ എയര്‍ വിമാനം, 11.45 ന് അഗത്തിയില്‍ നിന്നെത്തിയ അലയന്‍സ് എയര്‍ വിമാനം, 12.50 ന് മുംബൈയില്‍ നിന്നെത്തിയ ഇന്‍ഡിഗോ വിമാനം എന്നിവയാണ് തിരിച്ചു വിട്ടത്. ഇതേതുടര്‍ന്ന് വിമാനങ്ങള്‍ സമീപ വിമാനത്താവളങ്ങളിലേക്കു തിരിച്ചു വിട്ടു. ഉച്ചയ്ക്കു ശേഷം മഴ കുറഞ്ഞതിനെ തുടര്‍ന്ന് വിമാനങ്ങള്‍ കൊച്ചിയില്‍ മടങ്ങിയെത്തി.
ഗോവിന്ദച്ചാമിയെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ എത്തിച്ചു
കൊടുംകുറ്റവാളി ഗോവിന്ദച്ചാമിയെ തൃശൂര്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ എത്തിച്ചു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് ഇന്നലെ ഗോവിന്ദച്ചാമി തടവ് ചാടിയ പശ്ചാത്തലത്തിലാണ് ജയില്‍മാറ്റം. രാവിലെ ഏഴു മണിക്കാണ് ഗോവിന്ദച്ചാമിയുമായുള്ള വാഹനം കണ്ണൂരില്‍ നിന്ന് പുറപ്പെട്ടത്. കണ്ണൂരിനെ അപേക്ഷിച്ച് അതീവ സുരക്ഷയുള്ള ജയിലിലാണ് വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍. ഗാര്‍ഡ് റൂമിനോട് ചേര്‍ന്ന് പ്രത്യേകം തയാറാക്കിയ സെല്ലിലാണ് ഗോവിന്ദച്ചാമിയെ പാര്‍പ്പിക്കുന്നത്.
വിദ്യാഭ്യാസ മന്ത്രിയുടെ വാര്‍ത്താ സമ്മേളനം
കൊല്ലം തേവലക്കര ബോയ്സ് ഹൈസ്‌കൂളില്‍ എട്ടാം ക്ലാസുകാരന്‍ മിഥുന്‍ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ കടുത്ത നടപടിയുമായി സര്‍ക്കാര്‍. സ്‌കൂള്‍ മാനേജ്മെന്റിനെ പിരിച്ചുവിട്ടു. സ്‌കൂള്‍ മാനേജര്‍ ആര്‍ തുളസീധരന്‍ പിള്ളയെ പുറത്താക്കി. സ്‌കൂള്‍ ഭരണം സര്‍ക്കാര്‍ ഏറ്റെടുത്തു. പ്രധാന അധ്യാപികയെ നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. സ്‌കൂളില്‍ കളിക്കുന്നതിനിടെയാണ് 13 വയസുകാരനായ മിഥുന്‍ ഷോക്കേറ്റ് മരിക്കുന്നത്.
റെയില്‍വേ ട്രാക്കിലേക്ക് മരം വീണു; ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു
റെയില്‍വേ ട്രാക്കിലേക്ക് വീണ മരം നീക്കി ട്രെയിന്‍ ഗതാഗതം പുന:സ്ഥാപിച്ചു. ആലപ്പുഴ മാരാരിക്കുളം ഭാഗത്താണ് മരം വീണത്. രണ്ട് മണിക്കൂറുകള്‍ക്ക് ശേഷമാണ് ട്രെയിന്‍ ഗതാഗതം പുന:സ്ഥാപിച്ചത്. രാവിലെ എട്ടു മണിയോട് കൂടിയാണ് ട്രാക്കിലേക്ക് മരം വീണത്. ഇതേതുടര്‍ന്ന് കോഴിക്കോട് ജനശതാബ്ദി ഉള്‍പ്പെടെ വിവിധ ട്രെയിനുകള്‍ വിവിധ സ്റ്റേഷനുകളില്‍ പിടിച്ചിട്ടിരുന്നു. ആലപ്പുഴ വഴിയുള്ള എല്ലാ ട്രെയിനുകളും വൈകിയാണ് ഓടുന്നത്.
കോട്ടയത്ത് കാറും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
കോട്ടയം ചിങ്ങവനത്ത് കാറും തടി ലോറിയും കൂട്ടിയിടിച്ച് കാറിലുണ്ടായിരുന്ന യുവാവ് മരിച്ചു. ചിങ്ങവനത്ത് താമസിക്കുന്ന മാര്‍ത്താണ്ഡം സ്വദേശി വിജയകുമാര്‍ (40) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന രണ്ട് സുഹൃത്തുക്കള്‍ക്ക് പരിക്കേറ്റു. വെള്ളിയാഴ്ച്ച രാത്രിയാണ് അപകടം ഉണ്ടായത്. അമിത വേഗത്തില്‍ എത്തിയ കാര്‍ ദിശ തെറ്റി ലോറിയില്‍ ഇടിച്ചാണ് അപകടമുണ്ടായതെന്നാണ് വിവരം.
കാര്‍ഗില്‍ യുദ്ധവിജയത്തിന് ഇന്ന് 26 വയസ്
ഇന്ത്യന്‍ മണ്ണില്‍ നുഴഞ്ഞു കയറിയ പാക് സൈന്യത്തിനു മേല്‍ ഇന്ത്യ നേടിയ ഐതിഹാസിക വിജയത്തിന് ഇന്ന് 26 വയസ്. ഇന്ത്യന്‍ സൈന്യത്തിന്റെ ശക്തിയും ആത്മവീര്യവും ലോകത്തിനു മുന്നില്‍ അടയാളപ്പെടുത്തിയ വിജയമായിരുന്നു അത്. 1999 ല്‍ കാര്‍ഗില്‍ മലനിരകളില്‍ നടന്ന യുദ്ധത്തില്‍ 527 ജവാന്‍മാരാണ് വീരമൃത്യു വരിച്ചത്. ഓപ്പറേഷന്‍ വിജയ് എന്ന ദൗത്യം ജൂലൈ 26-നാണ് അവസാനിച്ചത്. യുദ്ധ വിജയത്തിന്റെ ഓര്‍മ പുതുക്കി രാജ്യം ഇന്ന് വിജയ് ദിവസ് ആചരിക്കും. വീരമൃത്യു വരിച്ച ജവാന്‍മാര്‍ക്ക് രാജ്യം ഇന്ന് ആദരവ് അര്‍പ്പിച്ചു.
മിഥുന്റെ മരണം; വൈദ്യുതി മന്ത്രി വിളിച്ച ഉന്നതതല യോഗം ഇന്ന്
കൊല്ലം തേവലക്കര ബോയ്സ് ഹൈസ്‌കൂളില്‍ എട്ടാം ക്ലാസുകാരന്‍ മിഥുന്‍ ഷോക്കേറ്റ് മരിച്ചതില്‍ സ്‌കൂള്‍ മാനേജ്മെന്റിനെതിരെ നടപടിയെടുക്കുന്നത് സംബന്ധിച്ച് ഇന്ന് തീരുമാനം ഉണ്ടാകും. വിദ്യാഭ്യാസ വകുപ്പാണ് ഇക്കാര്യത്തില്‍ തീരുമാനം എടുക്കുന്നത്. വൈദ്യുതി അപകടങ്ങളുടെ പശ്ചാത്തലത്തില്‍ വൈദ്യുതി മന്ത്രി വിളിച്ച ഉന്നതതല യോഗവും ഇന്ന് നടക്കും. സ്‌കൂളില്‍ കളിക്കുന്നതിനിടെയാണ് 13 വയസുകാരനായ മിഥുന്‍ ഷോക്കേറ്റ് മരിക്കുന്നത്.
ഗോവിന്ദച്ചാമിയെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റുന്നു
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് ഇന്നലെ ഗോവിന്ദച്ചാമി തടവ് ചാടിയ പശ്ചാത്തലത്തില്‍ ഇയാളെ തൃശൂര്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റുന്നു. കണ്ണൂര്‍ ജയിലില്‍ നിന്ന് ഇന്നലെ പുലര്‍ച്ചെയാണ് ഗോവിന്ദച്ചാമി ജയില്‍ ചാടിയത്. കൊടുംകുറ്റവാളിയെ പിടികൂടിയെങ്കിലും സുരക്ഷ വീഴ്ച്ച ഉണ്ടായ പശ്ചാത്തലത്തിലാണ് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റുന്നത്. ഇയാളെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് പുറത്തിറക്കി വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് പൊലീസ് വാഹനത്തില്‍ കൊണ്ടുപോകുന്നു. കനത്ത സുരക്ഷയിലാണ് ഇയാളെ മാറ്റുന്നത്.












Click it and Unblock the Notifications