നിരവധി മലയാളി സ്ത്രീകളും കുഞ്ഞുങ്ങളും സിറിയയിൽ.. ഐസിസ് ബന്ധത്തെക്കുറിച്ച് യുവതിയുടെ സന്ദേശം!
കണ്ണൂര്‍: അടുത്തിടെ ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിലെ മലയാളി സാന്നിധ്യത്തെക്കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. കണ്ണൂരില്‍ നിന്നും ഐഎസുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ചിലരെ അടുത്തിടെ പോലീസ് പിടികൂടിയിരുന്നു. സ്ത്രീകളടക്കം നിരവധി പേര്‍ ഐഎസില്‍ ചേരാനായി സിറിയയില്‍ എത്തിയതായി നേരത്തെ കേന്ദ്ര രഹസ്യാന്വേഷണ ബ്യൂറോയ്ക്ക് വിവരം ലഭിച്ചിരുന്നു.
അന്‍പത്തിയഞ്ചോളം പേര്‍ ഇത്തരത്തില്‍ ഗള്‍ഫ് വഴി ഇറാഖിലേക്കും സിറിയയിലേക്കും കടന്നുവെന്നാണ് വിവരം. ഇത്തരത്തില്‍ സിറിയയില്‍ എത്തിയ കണ്ണൂര്‍ സ്വദേശി കൊല്ലപ്പെട്ടതായി ഭാര്യയുടെ ശബ്ദസന്ദേശം വീട്ടുകാര്‍ക്ക് ലഭിച്ചിരിക്കുന്നു.

സിറിയിയിൽ നിന്നും ശബ്ദസന്ദേശം
ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരാനായി കണ്ണൂരില്‍ നിന്നും സിറിയയിലേക്ക് പോയ ഷജില്‍ കൊല്ലപ്പെട്ടതായാണ് സന്ദേശം വന്നിരിക്കുന്നത്. കണ്ണൂര്‍ ഏച്ചൂര്‍ സ്വദേശിയായ ഷജിലിന്റെ ഭാര്യയാണ് ശബ്ദസന്ദേശം സിറിയയില്‍ നിന്നും വീട്ടിലേക്ക് അയച്ചിരിക്കുന്നത്. ഇക്കാര്യം ഡിവൈഎസ്പി പിപി സദാനന്ദന്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഷജിലിന്റെ ഭാര്യയും രണ്ട് മക്കളും സിറിയയിലുണ്ട്.

നിരവധി പേർ സിറിയയിൽ
ഷജിലിന്റെ ഭാര്യ ഹഫ്‌സിയ പൊട്ടിക്കരഞ്ഞുകൊണ്ടാണ് കാര്യങ്ങള്‍ പറയുന്നത്. തന്നെകൂടാതെ ഭര്‍ത്താക്കന്മാര്‍ കൊല്ലപ്പെട്ട നിരവധി മലയാളി സ്ത്രീകളും കുട്ടികളും സിറിയയില്‍ ഉണ്ടെന്നും ഹഫ്‌സിയ പറയുന്നു. ഷജില്‍ എങ്ങനെ മരിച്ചുവെന്നും ഹഫ്‌സിയ പറയുന്നുണ്ട്. വെടിയേറ്റ ഷജില്‍ വാഹനത്തിന് അടുത്തേക്ക് നടന്ന് വരികയും വീണ് മരിക്കുകയും ആയിരുന്നുവെന്ന് ഹഫ്‌സിയ പറയുന്നുണ്ട്.

സുഹൃത്തിന്റെ സന്ദേശവും
ഷജിലിന്റെ സുഹൃത്ത് മനാഫിന്റെ ഫോണ്‍ സന്ദേശവും പോലീസിന് ലഭിച്ചിട്ടുണ്ട്. സിറിയയിലുള്ള മനാഫ് നാട്ടിലെ സുഹൃത്തുമായി സംസാരിച്ച വിവരങ്ങളാണ് പോലീസ് ശേഖരിച്ചിരിക്കുന്നത്. ഷജില്‍ സുഹൃത്തിന് കൊടുക്കാനുള്ള പണം താന്‍ തരുമെന്ന് പറഞ്ഞായിരുന്നു ഫോണ്‍കോള്‍. മറ്റൊരു മലയാളിയായ ഖയ്യുവമിന്റെ ഓഡിയോ ക്ലിപ്പും പോലീസിന് ലഭിച്ചിട്ടുണ്ട്.

ഏത് നിമിഷവും കൊല്ലപ്പെടാം
യുദ്ധമേഖലയില്‍ ആണുള്ളതെന്നും എപ്പോള്‍ വേണമെങ്കിലും കൊല്ലപ്പെടാമെന്നും ഖയ്യും പറയുന്നു. ഖയ്യൂമിന്റെ ടെലഗ്രാം ചാറ്റ് ആപ്ലിക്കേഷന്റെ പ്രൊഫൈല്‍ ചിത്രം ആയുധധാരിയായി ഐഎസ് യൂണിഫോമില്‍ നില്‍ക്കുന്നതാണെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. കണ്ണൂരില്‍ നിന്നും പിടിയിലായവര്‍ സിറിയയില്‍ പോയിട്ട് വന്നതാണെന്നതിനുള്ള തെളിവുകളും പോലീസിന് ലഭിച്ചിട്ടുണ്ട്.

ഐസിസിലേക്ക് നിരവധി പേർ
ഇത്തരത്തില്‍ നിരവധി പേര്‍ കേരളത്തില്‍ നിന്നും ഐസിസില്‍ ചേരാനായി പോയിട്ടുണ്ടെന്നാണ് സംശയിക്കപ്പെടുന്നത്. ഗള്‍ഫില്‍ ജോലിക്ക് എന്ന പേരിലാണ് പലരും അത് വഴി സിറിയയിലേക്ക് കടക്കുന്നത്. ഇക്കൂട്ടത്തില്‍ പലരെക്കുറിച്ചും വീട്ടുകാര്‍ക്ക് പോലും ഒരു വിവരവുമില്ല. ചിലര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഇതുവരെ നാല്‍പ്പതോളം പേരെ ഐസിസ് ബന്ധത്തിന്റെ പേരില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും തിരികെ നാട്ടിലേക്ക് കയറ്റി വിട്ടിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.












Click it and Unblock the Notifications