'കുമ്മനടിച്ചത് മമ്മൂട്ടി, കത്രിക തിരികെ വാങ്ങുന്നത് പരിഹസിക്കുന്നതാകില്ലെ?'; എൽദോസ് കുന്നപ്പള്ളി
കൊച്ചി: അങ്കമാലിയിലെ ടെക്‌സ്‌റ്റൈൽസ് ഉദ്ഘാടനത്തെക്കുറിച്ച് സോഷ്യൽ മീഡിയയിൽ ഉയർന്ന പരിഹാസങ്ങളിൽ മറുപടിയുമായി എൽദോസ് കുന്നപ്പള്ളി എം എൽ എ. കടയുടെ ഉദ്ഘാടനത്തിന് എത്തിയപ്പോൾ മമ്മൂട്ടിയിൽ നിന്നും എംഎൽഎ കത്രിക വാങ്ങാൻ ശ്രമിച്ചെന്നും തുടർന്ന് എംഎൽഎയോട് മമ്മൂട്ടി ദേഷ്യപ്പെട്ടുവെന്ന തരത്തിലുമാണ് സോഷ്യൽ മീഡിയയിൽ പ്രചരണം.
എന്നാൽ വീഡിയോയിൽ കാണുന്ന കടയുടെ ഉദ്ഘാടനം നിർവ്വഹിക്കേണ്ടിയിരുന്നത് താനായിരുന്നുവെന്നും ഇത് മനസിലാക്കാതെയാണ് മമ്മൂട്ടി കത്രിക കയ്യിലെടുത്തത് എന്നും എൽദോസ് കുന്നപ്പള്ളി പറയുന്നു. അദ്ദേഹത്തിന്‍റെ കയ്യിൽ നിന്ന് വാങ്ങുന്നത് പരിഹസിക്കുന്നതിന് തുല്യമാകുമെന്നതിനാൽ അത് ചെയ്തില്ലെന്നും ഫേസ്ബുക്ക് കുറിപ്പിൽ എം എൽ എ വിശദീകരിച്ചു. പോസ്റ്റിന്റെ പൂർണരൂപം വായിക്കാം

#കുമ്മനടിച്ചത്_ഞാനല്ല...ബഹു. നടൻ മമ്മുട്ടി ആണ്. ഇന്ന് രാവിലെ (11.08.2022) അങ്കമാലി ഓപ്‌ഷൻസ് ടെക്‌സ്‌റ്റൈൽസ് ഉദ്‌ഘാടനത്തിന് എന്നെ ക്ഷണിച്ചിരുന്നു. കെട്ടിടത്തിന്റെ ഉദ്‌ഘാടനകൻ ബഹു. മമ്മുട്ടി ആയിരുന്നു. ഉദ്‌ഘാടന ശേഷം മുകളിലെ ചെറിയ ഷോ റൂം ഉദ്‌ഘാടനം ചെയ്യുകയെന്നുള്ള ഉത്തരവാദിത്തം എനിക്കായിരുന്നു. ഞാൻ ഉദ്‌ഘാടനത്തിനു തയ്യാറായി നിന്നപ്പോൾ അവിടേക്ക് ബഹു. മമ്മുട്ടി കടന്ന് വരികയും ചെയ്തു. ഈ സമയം ഇതിന്റെ ഉദ്‌ഘാടകൻ എം എൽ എ ആണെന്ന് കടയുടമ പറയുകയും ചെയ്തു.

എന്നാൽ ബഹു. മമ്മുട്ടി ഇക്കാര്യം മനസിലാക്കാതെ കത്രിക കയ്യിലെടുത്തു. എം എൽ എയാണ് ഉദ്‌ഘാടകനെന്നു ഉടമ അറിയിച്ചപ്പോൾ അദ്ദേഹം കത്രിക എനിക്കായി നീട്ടി. എന്നാൽ ഞാൻ അദ്ദേഹത്തോട് ഉദ്‌ഘാടനം നിർവഹിച്ചോളൂ എന്ന് പറയുകയും ഞാൻ കൈ ഒന്ന് തൊട്ട് കൊള്ളാമെന്ന് പറയുകയും ചെയ്തു. നാട മുറിച്ച ശേഷം അദ്ദേഹത്തോടുള്ള ബഹുമാനാർത്ഥം കത്രിക ഞാൻ വാങ്ങി നൽകുകയാണ് ചെയ്തത്. ഇതാണ് ഇതിലെ യഥാർത്ഥ വസ്തുത.

തെറ്റിദ്ധരിപ്പിക്കപ്പെടുന്ന വാർത്തകൾ നൽകുന്നത് ശെരിയായ നടപടിയല്ല. ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും സംശയം ഉള്ളവർ ടെക്‌സ്‌റ്റൈൽസ് ഉടമയെയോ ബന്ധപ്പെട്ടവരോടോ ചോദിക്കാവുന്നതാണ്. മാത്രമല്ല ആ ഫ്ലോറിന്റെ ഉദ്‌ഘാടകൻ ഞാനാണെന്ന് അറിയാതെയാണ് ബഹു. മമ്മുട്ടി കത്രിക എടുത്തത്.

കത്രിക തിരിക വാങ്ങിക്കുന്നത് അദ്ദേഹത്തെ പരിഹസിക്കുന്നതിനു തുല്യമാകുമെന്ന് കരുതിയാണ് ഞാൻ അതിനു മുതിരാതിരുന്നത്. ഇക്കാര്യങ്ങൾ ഒന്ന് മനസിലാക്കിയാൽ കൊള്ളാമെന്നാണ് ഈ ലേഖകനോട് എനിക്ക് സൂചിപ്പിക്കാനുള്ളത്', പോസ്റ്റിൽ എംഎൽഎ പറഞ്ഞു.












Click it and Unblock the Notifications