ജയരാജന് കൊട്ടേഷൻ: പ്രനൂബിന്റെ അഭിമുഖമെടുത്ത് മാതൃഭൂമി, പോലീസ് റിപ്പോർട്ട് വ്യാജമെന്ന്!
തലശ്ശേരി: സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെ കൊലപ്പെടുത്താന്‍ ആര്‍എസ്എസ് പദ്ധതിയിടുന്നുവെന്ന പോലീസ് റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസമാണ് പുറത്തായത്. മോഹനന്‍ കൊലക്കേസിലെ പ്രതിയായ പ്രനൂപ് എന്നയാളാണ് പി ജയരാജനെ കൊലപ്പെടുത്താനുള്ള കൊട്ടേഷന്‍ ഏറ്റെടുത്തിരിക്കുന്നതെന്ന് പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. കതിരൂര്‍ മനോജ്, രമിത്ത് കൊലക്കേസുകളിലെ പ്രതികാരം തീര്‍ക്കുന്നതിനാണ് കൊട്ടേഷനെന്നും പോലീസ് റിപ്പോര്‍ട്ടിലുണ്ട്.
എന്നാല്‍ ജയരാജന് വധഭീഷണിയെന്നത് സിപിഎം കെട്ടിച്ചമച്ച നാടകമാണ് എന്നാണ് ബിജെപിയുടെ ആരോപണം. അതിനിടെ പോലീസ് റിപ്പോര്‍ട്ടില്‍ പ്രതിസ്ഥാനത്തുള്ള പ്രനൂപിന്റെ പ്രതികരണം മാതൃഭൂമി പുറത്ത് വിട്ടിരിക്കുന്നു. പോലീസ് റിപ്പോര്‍ട്ട് വ്യാജമാണെന്നും സിപിഎം തന്ത്രമാണെന്നും പ്രനൂബ് പറയുന്നു.

കഥ കെട്ടിച്ചമച്ചതെന്ന് പ്രനൂബ്
സിപിഎം പ്രവര്‍ത്തകന്‍ രവീന്ദ്രന്റെ കൊലപാതകം അടക്കമുള്ള കേസുകളിലെ പ്രതിയാണ് പ്രനൂബ്. എന്നാല്‍ രവീന്ദ്രന്‍ കൊലക്കേസിലോ മോഹനന്‍ കൊലക്കേസിലോ തനിക്ക് പങ്കില്ലെന്ന് മാതൃഭൂമിക്ക് നല്‍കിയ പ്രതികരണത്തില്‍ ഇയാള്‍ അവകാശപ്പെടുന്നു. പോലീസ് പറയുന്നത് പോലെ ജയരാജനെ കൊലപ്പെടുത്തുന്നതിന് വേണ്ടി കൊട്ടേഷന്‍ സംഘത്തെ തയ്യാറാക്കിയതായി തനിക്ക് അറിവില്ല. ഈ കൊട്ടേഷന്‍ കഥ സിപിഎം പോലീസുമായി ചേര്‍ന്ന് ഉണ്ടാക്കിയതാണ്. പി ജയരാജന്‍ ആക്രമിക്കപ്പെട്ടാല്‍ കണ്ണൂര്‍ പോലൊരു സ്ഥലത്ത് എന്താണ് സംഭവിക്കുക എന്ന് എല്ലാവര്‍ക്കും അറിയാമെന്ന് പ്രനൂബ് പറയുന്നു. പോലീസ് റിപ്പോര്‍ട്ടിന് പിന്നില്‍ ഗൂഢലക്ഷ്യമുണ്ട്.

സുരക്ഷ ശക്തമാക്കി
ജയരാജനെ കൊലപ്പെടുത്താന്‍ ആര്‍എസ്എസ് പ്രവര്‍ത്തകനായ കതിരൂര്‍ സ്വദേശിയുടെ നേതൃത്വത്തില്‍ ക്വട്ടേഷന്‍ സംഘത്തെ ഏര്‍പ്പാടാക്കിയിട്ടുണ്ട് എന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. കൊട്ടേഷന്‍ സംഘത്തിന് പണവും വാഹനവും ഏര്‍പ്പാടാക്കിയിട്ടുണ്ടെന്നും പറയുന്നു. ഈ വിവരങ്ങള്‍ സംഘപരിവാറിനുള്ളില്‍ നിന്ന് തന്നെ ചോര്‍ന്ന് കിട്ടിയതാണ് എന്ന തരത്തിലാണ് റിപ്പോര്‍ട്ട്. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പോലീസ് പി ജയരാജനുള്ള സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. അതേസമയം ഇതേക്കുറിച്ച് സിപിഎം ഇതുവരെ പ്രതികരണമൊന്നും നടത്തിയിട്ടില്ല. എന്നാല്‍ റിപ്പോര്‍ട്ടിനെതിരെ ബിജെപി നേതാക്കള്‍ രംഗത്ത് വന്നിരുന്നു.

പ്രതികളെ പിടിക്കാത്തതെന്തേ
വയല്‍ക്കിളി സമരം മൂലമുണ്ടായ നാണക്കേട് മറയ്ക്കുന്നതിനും പി ജയരാജനെ വെള്ളപൂശുന്നതിനും വേണ്ടിയാണ് ഇത്തരമൊരു റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത് എന്നാണ് ബിജെപി ആരോപിക്കുന്നത്. ജയരാജനെ കൊലപ്പെടുത്താന്‍ ആരാണ് ശ്രമിക്കുന്നത്, ആരാണ് കൊട്ടേഷന്‍ നല്‍കിയത്, ആരാണ് പണവും വാഹനവും നല്‍കിയത് തുടങ്ങിയ എല്ലാ വിവരങ്ങളും പോലീസിന്റെ പക്കലുണ്ടെങ്കില്‍ പിന്നെ എന്തുകൊണ്ടാണ് പ്രതികളെ പിടികൂടാത്തത് എന്ന് ബിജെപി നേതാക്കള്‍ ചോദിക്കുന്നു. അതേസമയം പോലീസ് അതീവ രഹസ്യമായി തയ്യാറാക്കിയ റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ക്ക് ചോര്‍ന്ന് കിട്ടിയതിനെക്കുറിച്ച് അന്വേഷണം നടക്കുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.

അധമം ഈ മാധ്യമ പ്രവർത്തനം
അതിനിടെ ജയരാജനെ കൊല്ലാനുള്ള കൊട്ടേഷന്‍ ഏറ്റെടുത്തുവെന്ന് പോലീസ് പറയുന്ന ആളെ അഭിമുഖം നടത്തിയ മാതൃഭൂമിക്കെതിരെ ഡിവൈഎഫ്‌ഐ നേതാവ് എഎ റഹിം രംഗത്ത് വന്നിട്ടുണ്ട്. ഫേസ്ബുക്ക് പോസ്റ്റിലാണ് മാതൃഭൂമിക്കെതിരായ രൂക്ഷ വിമർശനം റഹീം ഉയർത്തിയിരിക്കുന്നത്. കുറിപ്പ് ഇതാണ്: കൊട്ടേഷൻ സംഘത്തിന്റെ ബൈറ്റ് തേടി പോകുന്ന മാതൃഭൂമി റിപ്പോർട്ടർ...! അധമം ഈ മാധ്യമ പ്രവർത്തനം. പി ജയരാജനെ കൊലപ്പെടുത്തി നാട്ടിൽ കലാപമുണ്ടാക്കാനുള്ള ആർ എസ് എസ് കൊട്ടേഷനെക്കുറിച്ചുള്ള വാർത്ത കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ഇന്നിതാ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ആ കൊട്ടേഷൻ സംഘത്തലവന്റെ പ്രതികരണം തേടി മാതൃഭൂമി ചാനൽ.! "അയാൾ നിഷേധിച്ചു"എന്നാണ് മാതൃഭൂമി ബ്രെക്കിങ്.

ആദ്യം ജേർണലിസം പഠിപ്പിക്കൂ
ഇന്റലിജെൻസ് റിപ്പോർട്ട് കെട്ടിച്ചമച്ചതാണെന്നും അയാൾ പ്രതികരിച്ചതായി 'ബ്രെക്കിങ് ന്യൂസ് 'പറയുന്നു. ലോകത്തു ഏതെങ്കിലും ഒരു കുറ്റവാളി കോടതിയിൽ പോലും കുറ്റം ഏറ്റു പറയാറില്ല. പിന്നെയല്ലേ മാധ്യമങ്ങളുടെ മുന്നിൽ! ജയരാജന് ഭീഷണിയില്ല,അഥവാ ഉണ്ടെങ്കിൽ തന്നെ അത് വലിയ സംഭവവുമല്ല,എന്നാണോ മാതൃഭൂമിയുടെ ഭാവം? മാർക്സിസ്റ് വിരുദ്ധതയും ചിലപ്പോളൊക്കെ സംഘപരിവാർ പ്രണയവും അവിടെ ചിലർക്കൊക്കെ കലശലാകുന്നുണ്ടോ?നാടിനുതകുന്നതാകണം മാധ്യമ പ്രവർത്തനം. കൊട്ടേഷൻ സംഘതലവന്റെ പ്രതികരണം ഒന്നാമത്തെ പ്രധാന വാർത്തയായി ഷെഡ്യൂൾ ചെയ്യുന്ന മാധ്യമ പ്രവർത്തകനെ/പ്രവർത്തകയെ ഒന്ന് കൂടി ജേർണലിസം ക്ലാസിൽ അയച്ചു പഠിപ്പിക്കാൻ മാതൃഭൂമി മാനേജ്‌മെന്റ് തയ്യാറാകണം.












Click it and Unblock the Notifications