ഇന്ന് മുതൽ കേരളത്തിൽ നോക്കുകൂലിയില്ല! ലോക തൊഴിലാളി ദിനത്തിൽ സംസ്ഥാന സർക്കാർ ഉത്തരവിറക്കി...
ചുമട്ട് തൊഴിലാളികൾ അധിക കൂലിയോ നോക്കുകൂലിയോ ചോദിച്ചാൽ ലേബർ ഓഫീസർമാരോട് പരാതിപ്പെടാം.
തിരുവനന്തപുരം: ലോക തൊഴിലാളി ദിനത്തിൽ മാതൃകാപരമായ ഉത്തരവുമായി സംസ്ഥാന സർക്കാർ. മെയ് ഒന്ന് മുതൽ സംസ്ഥാനത്ത് നോക്കുകൂലി സമ്പ്രദായം നിരോധിച്ചാണ് സംസ്ഥാന സർക്കാർ തൊഴിലാളി ദിനത്തിൽ ഉത്തരവിറക്കിയത്.
പുതിയ ഉത്തരവ് പ്രകാരം നോക്കുകൂലി ചോദിക്കുന്നതും വാങ്ങുന്നതും കുറ്റകരമാണ്. ചുമട്ട് തൊഴിലാളികൾ അധിക കൂലിയോ നോക്കുകൂലിയോ ചോദിച്ചാൽ ലേബർ ഓഫീസർമാരോട് പരാതിപ്പെടാം. ഇങ്ങനെ പരാതി ലഭിച്ചാൽ ലേബർ ഓഫീസർമാർ ഇടപെട്ട് പണം തിരികെ നൽകണമെന്നാണ് നിർദേശം. ചുമട്ട് തൊഴിലാളി നിയമത്തിലെ ഒൻപതാം വകുപ്പ് ഭേദഗതി ചെയ്തതിന് ഗവർണറുടെ അനുമതി ലഭിച്ചതോടെയാണ് നോക്കുകൂലി നിരോധിച്ച് സർക്കാർ ഉത്തരവിറക്കിയത്.
നോക്കുകൂലി നിരോധിച്ചതിന് പുറമേ ലേബർ ഓഫീസർമാർ പുറത്തിറക്കിയ ഏകീകൃത കൂലി പട്ടികയുടെ അടിസ്ഥാനത്തിൽ മാത്രമേ കയറ്റിറക്ക് കൂലി വാങ്ങാവൂ എന്നും നിർദേശമുണ്ട്. ഗാർഹികാവശ്യങ്ങൾ, കാർഷികോത്പനങ്ങൾ എന്നിവയുടെ കയറ്റിറക്കിന് ഇഷ്ടമുള്ളവരെ നിയോഗിക്കാം. അതേസമയം, ലേബർ ഓഫീസറുടെ പട്ടികയിൽ ഉൾപ്പെടാത്ത ഇനങ്ങൾക്ക് ഉഭയകക്ഷി കരാർ അടിസ്ഥാനമാക്കി വേണം കൂലി ഈടാക്കാനെന്നും പുതിയ ഉത്തരവിൽ പറയുന്നു.
നോക്കുകൂലി സമ്പ്രദായം എടുത്തുകളയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിനുപിന്നാലെ വിവിധ ട്രേഡ് യൂണിയനുകളുമായി ഇക്കാര്യത്തിൽ ചർച്ച നടത്തുകയും ചെയ്തു. ചെയ്യാത്ത ജോലിക്ക് കൂലി വാങ്ങുന്ന സമ്പ്രദായം എടുത്തുകളയാൻ തൊഴിലാളി സംഘടനകളെല്ലാം പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു. ഇതോടെയാണ് സംസ്ഥാനത്തിന് നോക്കുകൂലിയിൽ നിന്ന് ശാപമോക്ഷം ലഭിച്ചത്.
ഒടുവിൽ പിണറായി സർക്കാർ സടകുടഞ്ഞെഴുന്നേറ്റു... വിഎച്ച്പി നേതാവ് സ്വാധി സരസ്വതിക്കെതിരെ കേസ്...
പ്ലേറ്റിൽ കാണുന്നത് ബീഫും മട്ടണുമല്ല! ബിരിയാണി ഉണ്ടാക്കാൻ പട്ടിയിറച്ചിയും പൂച്ചയിറച്ചിയും!