'അർജുനെ ദൈവം കാത്ത് രക്ഷിക്കട്ടെ..'; കുഞ്ഞ് ഇഷാന്റെ വൈകാരികമായ കുറിപ്പും അതിനെ പിന്നിലെ കഥയും
കോഴിക്കോട്: കഴിഞ്ഞ പന്ത്രണ്ട് ദിവസങ്ങളായി മലയാളികളുടെ മുഴുവൻ പ്രാർത്ഥനയും കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിൽപ്പെട്ട് കാണാതായ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുൻ എന്ന ചെറുപ്പക്കാരന് വേണ്ടിയാണ്. സ്വാഭാവികമായും ഇത് വീടുകളിലെ കുട്ടികളെയും സ്വാധീനിക്കും എന്നുറപ്പാണ്. അതിന്റെ ഉദാഹരണമായിരുന്നു രണ്ടാം ക്ലാസ് വിദ്യാർത്ഥിയായ ഇഷാൻ എന്ന കൊച്ചുമിടുക്കന്റെ വൈകാരികമായ കത്തും അതിനെ മലയാളികൾ ഏറ്റെടുത്ത രീതിയും.
എന്നാൽ ആ കത്തിന്റെ പ്രശസ്‌തി നൽകിയ സ്നേഹത്തിനും കരുതലിനും അപ്പുറം അതിന്റെ കച്ചവട താൽപര്യങ്ങൾ മുതലെടുത്ത ചിലരുടെ പ്രവർത്തി ഇഷാനും കുടുംബത്തിനും വലിയ വേദനയുണ്ടാക്കി എന്നതാണ് യാഥാർഥ്യം. കോഴിക്കോട് വടകര മേപ്പയിൽ ഈസ്‌റ്റ് എസ്‌ബി സ്‌കൂളിലെ രണ്ടാം ക്ലാസുകാരൻ ഇഷാൻ മറ്റെന്തിനേക്കാളും സ്നേഹിച്ചത് തന്റെ അച്ഛനെയായിരുന്നു, അതുകൊണ്ട് തന്നെ അച്ഛനെ പോലെ തന്നെ ഡ്രൈവറായ അർജുന്റെ അപകട വാർത്തയിൽ അവനും വേദനിച്ചത്.

ഇഷാന്റെ കത്ത് നാട് ഏറ്റെടുത്തപ്പോൾ
മൂന്ന് ദിവസങ്ങൾക്ക് മുൻപാണ് ഇഷാൻ തന്റ്റെ ഡയറിയിൽ വൈകാരികമായ ഈ കുറിപ്പ് എഴുതിയത് അധ്യാപകരുടെ ശ്രദ്ധയിൽപ്പെട്ടത്. 'ഇന്ന് എനിക്ക് സങ്കടമുള്ള ദിവസമാണ്. കേരളത്തിൽ നിന്നും കർണാടകയിലേക്ക് വണ്ടിയുമായി പോയ അർജുൻ മണ്ണിടിച്ചിലിൽ കാണാതായി. എന്റെ അച്ഛനും ഡ്രൈവർ ആണ്. ദൈവം കാത്ത് രക്ഷിക്കട്ടെ' എന്നായിരുന്നു ഇഷാൻ ഡയറിയിൽ എഴുതിയത്.
സാധാരണ എല്ലാ കുട്ടികളോടും ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഡയറിയിൽ കുറിച്ച് വരാൻ പറയുക പതിവാണെന്ന് ഇഷാന്റെ ക്ലാസ് ടീച്ചർ കൂടിയായ സിബിൻ വൺഇന്ത്യ മലയാളത്തോട് പറഞ്ഞു. 'എല്ലാ കുട്ടികളും ഇത്തരത്തിൽ ഡയറി എഴുതാറുണ്ട്, അന്ന് സാധാരണ പോലെ പരിശോധിച്ചപ്പോഴാണ് ഈ കുറിപ്പ് കണ്ടത്' സിബിൻ പറഞ്ഞു.
ഇതിന് പിന്നാലെ നിരവധി മാധ്യമങ്ങളാണ് ഈ വാർത്ത ഏറ്റെടുത്തത്. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി, എംഎൽഎ വികെ പ്രശാന്ത് എന്നിവർ ഉൾപ്പെടെ നിരവധി പ്രമുഖർ ഈ കത്ത് പങ്കുവയ്ക്കുക കൂടി ചെയ്‌തതോടെ മാധ്യമങ്ങൾ ധാരാളം വിവരമറിയാനായി എത്തുന്ന സാഹചര്യവുമുണ്ടായി. നേരിട്ടും ഫോണിലൂടെയും വിവരങ്ങൾ തിരക്കിയവർ വേറെയും.
അഭിനന്ദനം സൈബർ ആക്രമണത്തിലേക്ക് വഴിമാറിയപ്പോൾ
ഇഷാന്റെ പിതാവ് നിജിൻ രണ്ട് വർഷമായി വിദേശത്താണ്, അടുത്തിടെ ലീവിന് നാട്ടിൽ വന്ന അദ്ദേഹം തിരിച്ചു പോയിട്ട് അധികം കാലമായിട്ടില്ല, നിജിനും ഡ്രൈവറാണ്. 'അധികം അച്ഛനെ കാണാൻ കിട്ടാത്തതും അടുത്തില്ലാത്തതും കൊണ്ടായിരിക്കണം അവന് അച്ഛനോടാണ് കൂടുതൽ അടുപ്പം, അതാണ് ഇങ്ങനെയൊരു കത്തെഴുതാൻ പ്രേരിപ്പിച്ചതും. വീട്ടിൽ എപ്പോഴും അർജുന്റെ വാർത്തയായിരുന്നു, അവനും അത് ശ്രദ്ധിക്കാറുണ്ട്' ഇഷാന്റെ അമ്മ കൃഷ്‌ണപ്രിയ വൺ ഇന്ത്യ മലയാളത്തോട് പറഞ്ഞു.
നേരത്തെ കുട്ടിയെ കാണാൻ സ്‌കൂളിൽ എത്തിയ ഒരു പ്രമുഖ യൂട്യൂബർ പങ്കുവച്ച വീഡിയോയ്ക്ക് താഴെ കുടുംബത്തിനെതിരെ പോലും മോശം കമന്റുകൾ വന്നത് തങ്ങളെ വല്ലാതെ വേദനിപ്പിച്ചുവെന്ന് കൃഷ്‌ണ പ്രിയ പറയുന്നു. കൂടാതെ ഫോണിലൂടെ മറ്റൊരു യൂട്യൂബർ കുട്ടിയെ വിഷമിപ്പിക്കുന്ന രീതിയിൽ സംസാരിച്ചുവെന്നും കൃഷ്‌ണപ്രിയ പറയുന്നു. ഇതോടെ ഇഷാൻ ഇത്തിരി നിരാശയിലാണ്. ഒരു രണ്ടാം ക്ലാസ് വിദ്യാർത്ഥിയോട് ചോദിക്കേണ്ട ചോദ്യങ്ങൾ ആയിരുന്നില്ല പലരും ചോദിച്ചതെന്നും കുടുംബം ചൂണ്ടിക്കാണിക്കുന്നു.












Click it and Unblock the Notifications