മണിപ്പൂരിൽ നിന്നെത്തിയ ജേ ജെമ്മിനെ ചേർത്ത് പിടിച്ച് കേരളം; സ്കൂളിൽ സന്ദർശിച്ച് മന്ത്രി ശിവൻകുട്ടി
തിരുവനന്തപുരം: കലാപകലുഷിതമായ മണിപ്പൂരിൽ നിന്നും കേരളത്തിലെത്തിയ പെൺകുഞ്ഞിനെ ചേർത്ത് പിടിച്ച് മന്ത്രി വി ശിവൻകുട്ടി. തെക്കാട് മോഡൽ ഗവ.എൽ പി സ്കൂളിൽ പ്രവേശനം നേടിയ ജേ ജെ എന്ന കുട്ടിയെ മന്ത്രി നേരിട്ട് സ്കൂളിൽ സന്ദർശിച്ചു. കുട്ടിയുടെ പഠനത്തിന് എല്ലാവിധ പിന്തുണയും മന്ത്രി വാഗ്ദാനം ചെയ്തു.
മണിപ്പൂരിലെ പ്രശ്‌ന ബാധിത പ്രദേശത്ത് നിന്നും ബന്ധുക്കളുടെ സഹായത്തോടെയാണ് വിദ്യാർഥിനി കേരളത്തിലെത്തിയത്. കുട്ടിയുടെ കൈവശം സ്കൂളിൽ ചേരാനുള്ള രേഖകൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. എന്നാൽ രേഖകളുടെ അഭാവത്തിലും കുട്ടിക്ക് പ്രവേശനം നൽകാൻ പൊതുവിദ്യാഭ്യാസ വകുപ്പ് തയ്യാറാവുകയായിരുന്നു. തുടർന്നാണ് കുട്ടിയെ തൈക്കാഡ് മോഡൽ ഗവ എൽ പി സ്കൂളിൽ മൂന്നാം ക്ലാസിൽ പ്രവേശിപ്പിച്ചത്.

ഇതിന് പിന്നാലെയാണ് മന്ത്രി ജേ ജെമ്മിനെ നേരിട്ട് സന്ദർശിച്ചത്. ടി സി ഉൾപ്പെടെ ഔദ്യോഗിക രേഖകളുടെ അഭാവത്തിലും വിദ്യാർഥിനിയെ പ്രവേശിപ്പിക്കാനുള്ള അനുമതി നൽകിയതായി മന്ത്രി അറിയിച്ചു. മനഃസമാധാനത്തോടെ ജീവിച്ച് വളരാൻ കഴിയുന്ന സംസ്ഥാനമാണ് കേരളം. യൂണിഫോം അടക്കമുള്ള സൗകര്യങ്ങൾ നിലവിൽ കുട്ടിക്ക് ലഭ്യമാക്കിയിട്ടുണ്ട്. മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന വാർത്തകളാണ് മണിപ്പൂരിൽ നിന്നുണ്ടാകുന്നത്.
വിദ്യാർഥിനിയുടെ അമ്മയും അച്ഛനുമടക്കം സ്വന്തം ഗ്രാമത്തിൽ നിന്ന് പാലായനം ചെയ്യേണ്ടി വന്നു. നിലവിൽ അവർ അഭയാർഥി ക്യാമ്പുകളിലാണ് താമസിക്കുന്നത്. ഈ സാഹചര്യത്തിൽ കേരളത്തിന്റെ മകളായി ജേ ജെം വളരും.
എല്ലാ പിൻതുണയും സർക്കാർ നൽകും. സംഘർഷത്തിൽ കുറ്റക്കാരായവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും മന്ത്രി പറഞ്ഞു. ഹോയിനെജം വായ്‌പേയ് എന്നതാണ് മണിപ്പൂരിലെ നഖുജാം സ്വദേശിനിയായ ജേ ജെമ്മിന്റെ ഔദ്യോഗിക നാമം.
അതേസമയം മണിപ്പൂരിൽ കുക്കി വിഭാഗത്തിൽപ്പെട്ട പെൺകുട്ടികളെ നഗ്നരാക്കി നടത്തിയ സംഭവത്തിൽ രാജ്യവ്യാപകമായി പ്രതിഷേധം പുകയുകയാണ്. പ്രതികൾക്കെതിരെ കടുത്ത നടപടിയുണ്ടാകണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. ഇതുവരെ ഒരാളെ മാത്രമാണ് കേസിൽ അറസ്റ്റ് ചെയ്തിരിക്കുന്നത്. പേച്ചി അവാങ് ലെയ്കായിയിലെ ഹുയിറേം ഹെറോദാസ് മെയ്തേയ് (32 ) എന്നയാളാണ് അറസ്റ്റിലായത്. മറ്റ് പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയതായി പോലീസ് അറിയിച്ചു.
അതേസമയം മണിപ്പൂർ സംഘർഷത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മറുപടി പറയണമെന്ന ആവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികൾ ഇന്ന് പാർലമെന്റിൽ പ്രതിഷേധമുയർത്തി. സംഘർഷം ആരംഭിച്ച് 75 ദിവസം പിന്നിട്ടിട്ടുണ്ട്. പ്രതിപക്ഷത്തെ കാണാനോ മണിപ്പൂർ സാഹചര്യം ചർച്ച ചെയ്യാനോ പ്രധാനമന്ത്രി തയ്യാറാകുന്നില്ലെന്നാരോപിച്ച് പ്രതിപക്ഷ എംപിമാർ ഇന്ന് പാർലമെന്റിൽ പ്രതിഷേധിക്കുകയും ചെയ്തിരുന്നു.












Click it and Unblock the Notifications