'മന്ത്രിമാരുടെ ഫോണ്‍ ചോര്‍ത്തല്‍ രാജ്യദ്രോഹം,പിണറായി വിജയൻ സർക്കാർ രാജിവെക്കണം'; കെ സുരേന്ദ്രൻ
തിരുവനന്തപുരം: കേരളം ഇന്നേവരെ കേട്ടിട്ടില്ലാത്തത്ര ഗുരുതരമായ ആരോപണമാണ് ഭരണകക്ഷി എം എൽ എ പി വി അൻവർ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഉന്നയിച്ചിരിക്കുന്നതെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. പിണറായി വിജയൻ സർക്കാർ രാജിവെക്കുകയാണ് വേണ്ടത്. സർക്കാറിന് അധികാരത്തിൽ തുടരാനുള്ള അവകാശമില്ലെന്നും തൃശ്ശൂരിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയോ സി പി എമ്മിന്റെ സംസ്ഥാന സെക്രട്ടറിയോ ഇതിനെക്കുറിച്ച് ഒരക്ഷരവും ശബ്ദിക്കുന്നില്ല. കേരളത്തിൽ നിയമവാഴ്ച പൂർണമായും തകർന്നു കഴിഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് കള്ളക്കടത്ത്- കൊലയാളി- മയക്കുമരുന്ന് സംഘങ്ങൾ പ്രവർത്തിക്കുന്നുവെന്നാണ് എം എൽ എ പറഞ്ഞത്. സ്വർണ്ണക്കള്ളക്കടത്തിനും കൊട്ടേഷൻ സംഘത്തിനും ക്രമസമാധാനം ചുമതലയുള്ള എ ഡി ജി പി നേതൃത്വം നൽകുന്നു എന്നത് ഞെട്ടിക്കുന്നതാണ്. എ ഡി ജി പിയും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയും ചേർന്ന് മാഫിയ പ്രവർത്തനങ്ങളും രാജ്യദ്രോഹ പ്രവർത്തനങ്ങളും നടത്തുന്നുവെന്നത് കേട്ടുകേൾവിയില്ലാത്ത കാര്യമാണ്. ആരോപണങ്ങളെല്ലാം ശരിവെക്കുന്നതുകൊണ്ടാണ് മുഖ്യമന്ത്രി മിണ്ടാതിരിക്കുന്നത്.

ആരോപണങ്ങൾ തെറ്റാണെങ്കിൽ എന്തുകൊണ്ടാണ് പി വി അൻവർ എം എൽ എക്കെതിരെ നടപടി എടുക്കാത്തത്? എം എൽ എ വ്യാജപ്രചരണം ആണ് നടത്തുന്നത് എങ്കിൽ പോലീസ് അദ്ദേഹത്തെ ചോദ്യം ചെയ്യാൻ വിളിപ്പിക്കാത്തത് എന്താണ്? മന്ത്രിമാരുടെയും രാഷ്ട്രീയ നേതാക്കളുടെയും ഫോൺ കോളുകൾ എ ഡി ജി പി ചോർത്തിയതിലൂടെ രാജ്യത്തെ നിയമങ്ങളാണ് ലംഘിക്കപ്പെട്ടിരിക്കുന്നത്. രാജ്യദ്രോഹം ഉൾപ്പെടെയുള്ള കാര്യങ്ങൾ ആയതിനാൽ കേന്ദ്ര ഏജൻസികൾക്ക് അന്വേഷണം കൈമാറണം. ഇത്രയും ഗുരുതരമായ ആരോപണ ഉയർന്നിട്ടും എന്തുകൊണ്ടാണ് അന്വേഷണത്തിന് ഉത്തരവിടാൻ മുഖ്യമന്ത്രി തയ്യാറാവാത്തതെന്നും കെ സുരേന്ദ്രൻ ചോദിച്ചു.
അതേസമയം എ ഡി ജി അജിത് കുമാറിനെതിരെ ഇന്നും ഗുരുതര ആരോപണങ്ങളാണ് പി വി അൻവർ എം എൽ എ ഉയർത്തിയത്. സോളാർ കേസ് അട്ടിമറിച്ചതിന് പിന്നിൽ എ ഡി ജി പിയാണെന്നാണ് അൻവറിന്റെ ആരോപണം. എം ആർ അജിത് കുമാർ കവടിയാറിൽ എം എ യൂസഫ് അലിയുടെ ഹെലിപ്പാഡിന് തൊട്ടടുത്ത് കൊട്ടാരസമാനമായ വീടെടുക്കുന്നുണ്ടെന്നും ഇതിനായി അജിത്കുമാറിന്റെ പേരിൽ 10 സെന്റും അളിയന്റെ പേരിൽ 12 സെന്റും വാങ്ങിയിട്ടുണ്ടെന്നും അൻവർ പറഞ്ഞു. 65 ലക്ഷം മുതൽ 75 ലക്ഷം വരെ സെന്റിന് വിലയുള്ള വീടാണ് അജിത് കുമാർ എടുക്കുന്നതെന്നും അൻവർ ആരോപിച്ചു.












Click it and Unblock the Notifications