എതിർപ്പുകള്‍ മറികടന്നു: സംസ്ഥാന വഖഫ് ബോർഡ് ചെയർമാനായി എംകെ സക്കീറിനെ തിരഞ്ഞെടുത്തു
കോഴിക്കോട്: സംസ്ഥാന വഖഫ് ബോർഡിന്റെ 15 മത് ചെയർമാനായി അഡ്വ. എംകെ സക്കീറിനെ ഐക്യകണ്‌ഠേന തെരഞ്ഞെടുത്തു. ചില മത നേതാക്കളുടെ എതിർപ്പ് വകവെക്കാതെയാണ് സക്കീറിനെ അധ്യക്ഷനായി നിയമിച്ചത്. വെള്ളിയാഴ്ച തിരുവനന്തപുരത്ത് നടന്ന വഖഫ് ബോർഡ് അംഗങ്ങളുടെ യോഗത്തിൽ 10 അംഗങ്ങളും ഐക്യകണ്‌ഠേനയാണ് സക്കീറിനെ തെരഞ്ഞെടുത്തതെന്ന് സംസ്ഥാന വഖഫ് മന്ത്രി വി അബ്ദുൽ റഹ്‌മാൻ അറിയിച്ചു.
കേരള പബ്ലിക് സർവീസ് കമ്മീഷൻ ചെയർമാൻ എന്ന നിലയിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച സക്കീറിന്റെ നേതൃത്വത്തിൽ ബോർഡ് നല്ല പ്രവർത്തനം നടത്തുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു. വഖഫ് ബോർഡിന്റെ സ്വത്തുക്കളുമായി ബന്ധപ്പെട്ട കേസുകളും തർക്കങ്ങളും പരാതി പരിഹാരവും മറ്റും വേഗത്തിലാക്കാൻ പുതിയ ചെയർമാന് കഴിയും. അന്യാധീനപ്പെട്ട വഖഫ് സ്വത്തുക്കൾ തിരിച്ചുപിടിക്കൽ സമയം ആവശ്യമുള്ള പ്രക്രിയയാണെന്നും അത് പുതിയ ചെയർമാനു കീഴിൽ തുടരുമെന്നും മന്ത്രി വ്യക്തമാക്കി.

വഖഫ് ബോർഡിന് കീഴിൽ പ്രവർത്തിക്കുന്ന രജിസ്റ്റർ ചെയ്യാത്ത സ്ഥാപനങ്ങളെ ഏതുവിധേനയും രജിസ്റ്റർ ചെയ്യിപ്പിക്കേണ്ടതുണ്ടെന്ന് നിയുക്ത ചെയർമാൻ ചൂണ്ടിക്കാട്ടി. വഖഫ് ചെയ്ത സ്വത്തുകൾ കുടുംബ ട്രസ്റ്റ് കൈകാര്യം ചെയ്യുന്ന സ്ഥിതിയുണ്ട്. രജിസ്‌ട്രേഷൻ വകുപ്പുമായി ബന്ധപ്പെട്ട് ഡിജിറ്റൽ സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തി സ്ഥാപനങ്ങളെ രജിസ്റ്റർ ചെയ്യാൻ ശ്രമിക്കും.
പരാതികൾ വേഗത്തിൽ തീർപ്പാക്കുമെന്നും അപേക്ഷകളും തർക്കങ്ങളും പരിഹരിക്കാൻ മുൻകൈ എടുക്കുമെന്നും അഡ്വ എം.കെ സക്കീർ പറഞ്ഞു. അഴിമതി പുരളാത്ത, തികച്ചും നിയമപരമായും കൃത്യനിർവഹണ ബോധത്തോടെയുമായിരിക്കും ബോർഡ് പ്രവർത്തിക്കുക. വഖഫ് സ്വത്തുക്കൾ സംരക്ഷിക്കാനും നഷ്ടപ്പെട്ടവ തിരിച്ചുപിടിക്കാനുമുള്ള നടപടികളുമായി മുന്നോട്ടു പോകും. പാവപ്പെട്ടവർക്കുള്ള വിവിധ ഗ്രാന്റുകൾ സമയത്തു തന്നെ അനുവദിക്കുന്നതിൽ ശുഷ്‌കാന്തി കാണിക്കും.
മലപ്പുറം, പൊന്നാനി, പെരുമ്പടപ്പ് സ്വദേശിയായ സക്കീർ കേരള പബ്ലിക് സർവീസ് കമ്മീഷൻ ചെയർമാൻ (2016-2022), പി.എസ്. സി അംഗം (2011-2016), തൃശൂരിൽ ഗവണ്മെന്റ് പ്ലീഡർ & പബ്ലിക് പ്രോസിക്യൂട്ടർ (2006-2010) എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ കേരള ഹൈക്കോടതി അഭിഭാഷകനാണ്. വാർത്താസമ്മേളനത്തിൽ ബോർഡ് മെമ്പർമാരായ പി.വി അബ്ദുൽ വഹാബ് എം. പി, എം നൗഷാദ് എം.എൽ.എ, പി ഉബൈദുല്ല എം.എൽ.എ, പി.വി സൈനുദ്ദീൻ, എം.സി മായിൻഹാജി, റസിയ ഇബ്രാഹിം തുടങ്ങിയവർ പങ്കെടുത്തു.












Click it and Unblock the Notifications