മോദിയുടെ പ്രഖ്യാപനം ജലരേഖയായി,മണിപ്പൂരിൽ നിന്ന് കേരളത്തിന് ഇനിയും പഠിക്കാനുണ്ട്; കെ സുധാകരൻ
മണിപ്പൂർ കലാപത്തിൽ ബി ജെ പിക്കെതിരെ ആഞ്ഞടിച്ച് കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ.ഗുജറാത്തിൽ ന്യൂനപക്ഷങ്ങളെ വേട്ടയാടിയവർ മണിപ്പൂരിൽ ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളെയും ഗോത്രവർഗ്ഗക്കാരെയും വേട്ടയാടുകയാണെന്നും ജനങ്ങൾ സമാധാനപരമായി ജീവിച്ചിരുന്ന ഒരു സംസ്ഥാനം ബി ജെ പി അധികാരത്തിൽ വന്നതിനു ശേഷം തുടർച്ചയായി നടക്കുന്ന കലാപങ്ങളും,വർഗ്ഗീയ ലഹളകളും മൂലം അശാന്തിയുടെ താഴ്‌വരയായി മാറിയിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ജനങ്ങളെ തമ്മിലടിപ്പിച്ച് അധികാരത്തിൽ തുടരാനുള്ള ശ്രമങ്ങളാണ് അവിടെ ബിജെപി നടത്തിക്കൊണ്ടിരിക്കുന്നത്.
കേരളത്തിലും സൗഹാർദ്ദത്തിൽ കഴിയുന്ന വിവിധ മതങ്ങളെ തമ്മിലടിപ്പിച്ചു അവർക്കിടയിൽ വർഗ്ഗീയതയുടെ വിത്തുപാകിക്കൊണ്ട് തങ്ങളുടെ സാന്നിദ്ധ്യം ഉറപ്പിക്കാൻ ബിജെപി വളരെ നാളുകളായി ശ്രമിക്കുകയാണ്.

ബി ജെ പിയോട് ഇപ്പോൾ മമത കാണിക്കുന്നവർ നരേന്ദ്രമോഡി ഗുജറാത്തിൽ മുഖ്യമന്ത്രിയായിരുന്ന കാലഘട്ടത്തിൽ അരങ്ങേറിയ ന്യൂനപക്ഷ വേട്ടകളും കലാപങ്ങളും, മണിപ്പൂരിൽ ഇപ്പോൾ നടക്കുന്ന ന്യൂനപക്ഷ വേട്ടയും കലാപങ്ങളും എന്തിന് വേണ്ടിയാണ് സൃഷ്ടിക്കപ്പെട്ടത് എന്നും ആരാണ് അക്രമകാരികളെ സംരക്ഷിക്കുന്നത് എന്നും ഇനിയെങ്കിലും ചിന്തിക്കുന്നത് ഉചിതമാണ് .
മണിപ്പൂരിൽ നടക്കുന്ന അക്രമ സംഭവങ്ങളെ കണ്ടില്ലെന്ന് നടിക്കാൻ നമ്മെക്കൊണ്ടാവില്ല.
25 ഓളം കത്തോലിക്കാ ദേവാലയങ്ങൾ അഗ്നിക്കിരയാക്കി, അൻപതിലേറെ ആളുകൾ കൊല്ലപ്പെട്ടു , 15,000 ത്തോളം ആളുകൾ തങ്ങളുടെ ഭവനങ്ങൾ ഉപേക്ഷിച്ച് അന്യ നാടുകളിലേക്ക് പലായനം ചെയ്തു.ബിജെപിയോട് ആഭിമുഖ്യമുള്ള മെയ്‌തെയ് വിഭാഗത്തിന്റെ നേതൃത്വത്തിലാണ് മണിപ്പൂരില്‍ കലാപം നടക്കുന്നത്. ബിജെപി ഭരണകൂടത്തിന്റെയും പൊലീസിന്റെയും പിന്തുണയോടെയാണ് അക്രമങ്ങള്‍ അരങ്ങേറുന്നത്. 54 പേര്‍ കൊല്ലപ്പെട്ടു. അമ്പതോളം ക്രൈസ്തവ ദേവാലയങ്ങള്‍ ആക്രമിക്കപ്പെട്ടു.
മണിപ്പൂർ കത്തിയമരുമ്പോൾ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും തങ്ങൾക്ക് അശാന്തിയുടെ വിത്തുകൾ വിതയ്ക്കാനുള്ള അധികാരത്തിൻറെ പുതിയ മേച്ചിൽപുറങ്ങൾ തേടിക്കൊണ്ട് തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ആണ്.
മനുഷ്യ മനസ്സിലേക്ക് വെറുപ്പും വിദ്വേഷവും കുത്തിനിറച്ചു കൊണ്ട് അധികാരത്തിലെത്താം എന്ന് വ്യാമോഹിക്കുന്ന ബി ജെ പിയെ പോലെയുള്ള നരാധമ രാഷ്ട്രീയ പ്രസ്ഥാനങ്ങളെ പ്രബുദ്ധ കേരളം എന്നെന്നേക്കുമായി അകറ്റി നിർത്തണമെന്നും സുധാകരൻ പറഞ്ഞു. 25 വര്‍ഷംകൊണ്ട് മണിപ്പൂര്‍ വലിയ വികസനം നേടുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനം വെറും ജലരേഖയായി. ഇതിൽ നിന്ന് കേരളത്തിന് പാഠം പഠിക്കാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.മണിപ്പൂരില്‍ നടക്കുന്ന അക്രമങ്ങളിൽ പ്രതിഷേധിച്ച് ഞായറാഴ്ച സംസ്ഥാനത്തെ മുഴുവൻ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെയും ആഭിമുഖ്യത്തില്‍ പന്തം കൊളുത്തി പ്രകടനം നടക്കുമെന്നും സുധാകരൻ അറിയിച്ചു.












Click it and Unblock the Notifications