ലോക്ക്ഡൗൺ കാലത്ത് മോദിയും യോഗിയും ജനങ്ങളുടെ വേദനകളെ അവഗണിച്ചു; കടന്നാക്രമിച്ച് സോണിയ ഗാന്ധി
ദില്ലി; ബി ജെ പിയേയും യോഗി ആദിത്യനാഥ് സർക്കാരിനേയും കടന്നാക്രമിച്ച് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. ലോക്ക്ഡൗൺ കാലത്ത് സർക്കാർ നിരുത്തരവാദപരമായി പെരുമാറി. ജനങ്ങളുടെ വേദനകൾ അവർ അവഗണിച്ചെന്നും സോണിയ കുറ്റപ്പെടുത്തി. വെർച്വൽ പരിപാടിയിൽ തന്റെ മണ്ഡലമായ റായ്ബറേലിയിലെ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു സോണിയ ഗാന്ധി.

ലോക്ക് ഡൗൺ കാലത്ത് നിങ്ങളിൽ പലരുടേയും ബിസിനസുകൾ അടഞ്ഞ് കിടന്നു. കിലോമീറ്ററുകളോളം നടന്നതിന്റെ വേദന നിങ്ങൾ അനുഭവിച്ചു. എന്നാൽ ഈ സമയത്ത് മോദി-യോഗി സർക്കാർ നിരുത്തരവാദപരമായിട്ടാണ് പെരുമാറിയത്. നിങ്ങളുടെ വേദന അവർ അവഗണിച്ചു. അവർ സാധാരണക്കാർക്ക് മുന്നിൽ കണ്ണടച്ചു, സർക്കാർ ജനങ്ങൾക്ക് ആശ്വാസം നൽകുന്ന യാതൊരു നടപടിയും കൈക്കൊണ്ടില്ല, സോണിയ ഗാന്ധി കുറ്റപ്പെടുത്തി.
കർഷക പ്രശ്നങ്ങൾ, ഇന്ധന വിലവർധന, പണപ്പെരുപ്പം തുടങ്ങി നിരവധി വിഷയങ്ങളിൽ സോണിയ ബി ജെ പിക്കെതിരെ രംഗത്തെത്തി. 'ഈ നിയമസഭ തിരഞ്ഞെടുപ്പ് ഏറെ പ്രധാനമാണ്. നിങ്ങൾക്കിടയിൽ ഭിന്നതകൾ സൃഷ്ടിക്കുകയല്ലാതെ മറ്റൊന്നും ചെയ്യാത്തൊരു സർക്കാരാണ് സംസ്ഥാനം ഭരിച്ചത്. ഏറെ പണിപ്പെട്ടാണ് കർഷകർ കൃഷി ചെയ്യുന്നത്. എന്നാൽ അവർക്ക് പണം കിട്ടിയോ? എന്തിന് വളമോ, ജലസേചന സൗകര്യമോ ലഭിച്ചോ?, സോണിയ ചോദിച്ചു.
യുവാക്കൾ കഷ്ടപ്പെട്ട് പഠിക്കുകയും ജോലിക്ക് തയ്യാറെടുക്കുകയും ചെയ്യുകയാണ്. എന്നാൽ ബി ജെ പി സർക്കാർ നിങ്ങളെ അവരെ വീട്ടിൽ ഇരുത്തി. 12 ലക്ഷം സർക്കാർ ജോലികൾ ഒഴിഞ്ഞുകിടക്കുകയാണ്. പെട്രോൾ, ഡീസൽ, എൽ പി ജി, കടുകെണ്ണ എന്നിവയുടെ വില കുതിച്ചുയരുകയാണ്, ആളുകൾ തങ്ങളുടെ വീട് കൊണ്ട് നടക്കാൻ കഷ്ടപ്പെടുകയാണ്,സോണിയ പറഞ്ഞു.
ഫെബ്രുവരി 23 നാണ് റായ്ബറേലി മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്. 2017 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ റായ്ബറേലി ലോക്സഭ മണ്ഡലത്തിൽ രണ്ട് നിയമസഭ മണ്ഡലങ്ങളിൽ മാത്രമായിരുന്നു കോൺഗ്രസിന് നേടാൻ സാധിച്ചത്. റായ്ബറേലിയും ഹർചന്ദപൂറുമായിരുന്നു കോൺഗ്രസിന് നേടാനായത്. അന്ന് അതിഥി സിംഗും രാകേഷ് സിംഗുമായിരുന്നു ഇവിടെ നിന്ന് വിജയിച്ചത്. എന്നാൽ നിലവിൽ ഈ രണ്ട് പേരും കോൺഗ്രസ് വിട്ട് ബി ജെ പിയിൽ ചേർന്നു. ഇരു നേതാക്കളും ഇക്കുറി ഇവിടെ ബി ജെ പി സ്ഥാനാർത്ഥികളാണ്. റായ്ബറേലി (സദർ), ഹർചന്ദ്പൂർ സീറ്റുകൾ കൂടാതെ നാല് നിയമസഭ സീറ്റ് കൂടി ലോക്സഭ മണ്ഡലത്തിൽ ഉണ്ട്. ബച്രവാൻ (സംവരണം), സരൈനി, ഉച്ചാഹർ, സലോൺ (സംവരണം) എന്നിവയാണ് മറ്റ് മണ്ഡലങ്ങൾ.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഉച്ചാഹർ ഒഴിച്ച് മറ്റ് മൂന്ന് മണ്ഡലങ്ങളിലും ബി ജെ പിയായിരുന്നു വിജയിച്ചത്. ഉച്ചാഹറിൽ എസ് പിയും. അന്ന് കോൺഗ്രസുമായി സഖ്യത്തിലായിരുന്നു സമാജ്വാദി പാർട്ടി മത്സരിച്ചിരുന്നത്.
Recommended Video
ഇത്തവണ ഏഴ് ഘട്ടമായിട്ടാണ് സംസ്ഥാനത്ത് നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്നത്. 2017 ൽ 312 സീറ്റുകളുമായി അധികാരം പിടിച്ച ബി ജെ പി സംസ്ഥാനത്ത് തുടർ ഭരണം നേടാനാകുമെന്നാണ് അവകാശപ്പെടുന്നത്. ഇത്തവണ 300 വരെ സീറ്റുകൾ ലഭിക്കുമെന്നും പാർട്ടി നേതാക്കൾ പറയുന്നു. അതേസമയം ഭരണം തിരിച്ച് പിടിക്കാനുള്ള തീവ്രശ്രമത്തിലാണ് അഖിലേഷ് യാദവിന്റെ നേതൃത്വത്തിൽ സമാജ്വാദി പാർട്ടി. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ കോൺഗ്രസ് സഖ്യം ഉപേക്ഷിച്ച് ചെറുപാർട്ടികളുമായി സഖ്യത്തിലാണ് സമാജ്വാദി പാർട്ടി തിരഞ്ഞെടുപ്പിനെ നേരിടുന്നത്. അപ്നാ ദൾ, ജയന്ത് ചൗധരിയുടെ രാഷ്ട്രീയ ലോക്ദൾ, ജൻ അധികാർ പാർട്ടി എന്നിങ്ങനെ പന്ത്രണ്ടോളം ചെറുപാർട്ടികളുമായാണ് എസ് പി സഖ്യം രൂപീകരിച്ചിരിക്കുന്നത്.












Click it and Unblock the Notifications