പാർലമെന്റെനെ കൊളോസിയമാക്കി ഗ്ലാഡിയേറ്ററെപ്പോലെ മോദി എഴുന്നള്ളുന്നു: രൂക്ഷ വിമർശനവുമായി മെഹുവ മെയ്ത്ര
ദില്ലി: പാർലമെന്റിലെ ബി ജെ പി അംഗങ്ങളുടെ മോദി വാഴ്ത്തുകള്‍ക്കെതിരെ രൂക്ഷ വിമർശനവുമായി ടി എം സി അഗം മെഹുവ മൊയ്ത്ര. ബി ജെ പി അംഗങ്ങള്‍ പാർലമെന്റിനെ ഒരു കൊളോസിയും ആക്കി മാറ്റിയിരിക്കുകയാണ്. മോദി, മോദി എന്ന മുദ്രാവാക്യങ്ങള്‍ക്ക് നടുവിലൂടെ പ്രധാനമന്ത്രി ഒരു ഗ്ലാഡിയേറ്ററെപ്പോലെ കടന്നുവരികയാണെന്നായിരുന്നു തൃണമൂൽ കോൺഗ്രസ് നേതാവിന്റെ വിമർശനം. നാല് സംസ്ഥാനങ്ങളിലെ വിജയത്തിന് ശേഷം പാർലമെന്റിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വീകരിച്ച ബി ജെ പി അംഗങ്ങളുടെ രീതിക്കെതിരെയായിരുന്നു എംപി ആഞ്ഞടിച്ചത്.
2022-23 ലെ സിവിൽ ഏവിയേഷൻ മന്ത്രാലയത്തിനായുള്ള ഗ്രാന്റുകൾക്കായുള്ള ആവശ്യങ്ങളെക്കുറിച്ചുള്ള ചർച്ചയിൽ പങ്കെടുത്ത മൊയ്ത്ര, ഇന്ത്യൻ സിവിൽ ഏവിയേഷൻ ചരിത്രത്തില്‍ അവരവരുടെ പേരുകൾ രേഖപ്പെടുത്തിയ സ്ത്രീകളുടെ പേരുകളും ചൂണ്ടിക്കാട്ടുകയും അവരാണ് യഥാർത്ഥത്തില്‍ കയ്യടിക്ക് അർഹരെന്നും അഭിപ്രായപ്പെട്ടു.

"ഇക്കാലത്ത് ന്യൂഡൽഹിയിലെ അന്തരീക്ഷം ഒരാളെ ശ്വാസം മുട്ടിക്കുന്നു, സ്വതന്ത്രമായി ശ്വസിക്കുന്നത് എളുപ്പമല്ല. രാവിലെ മുതൽ രാത്രി വരെ ആകാശവാണിയിൽ പ്രധാനമന്ത്രിയുടെ നാമം ചൊല്ലൽ, സിനിമാ സ്‌ക്രീനുകളിലെ പ്രചരണം, ഇവയ്ക്കെതിരെയെല്ലാം പ്രതിപക്ഷത്തിരിക്കുന്നവർക്ക് ഇതിനെതിരെ എങ്ങനെ പോരാടാനാകും?'' 1972ൽ മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയി പാർലമെന്റിൽ നടത്തിയ പരാമർശം ഉദ്ധരിച്ച് തൃണമൂൽ കോൺഗ്രസ് നേതാവ് പറഞ്ഞു
ഇതേ പാർലമെന്റിനെ റോമിലെ കൊളോസിയമാക്കി മാറ്റി, അവിടെ ഒരു ഗ്ലാഡിയേറ്ററെപ്പോലെ ബഹുമാനപ്പെട്ട പ്രധാനമന്ത്രി മോദി, മോദി എന്ന് വിളിക്കുകയാണ്. പ്രധാനമന്ത്രിയായി വാജ്‌പേയിനയിച്ച പാർട്ടി തന്നെയാണ് ഈ സർക്കാരിനെ നയിക്കുന്നുവെന്നതാണ് ഇന്ത്യയുടെ ഏറ്റവും വലിയ ദുരന്തമെന്നും അവർ കൂട്ടിച്ചേർത്തു. നാലിടത്ത് ബിജെപി വിജയിച്ചതിന് ശേഷം സഭ ആദ്യമായി സഭ സമ്മേളിച്ചപ്പോള്‍ ലോക്‌സഭയിൽ ബിജെപി അംഗങ്ങൾ ഡെസ്‌കുകളിലടിച്ചും അദ്ദേഹത്തിന്റെ നാമം ഉച്ചത്തില്‍ വിളിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വാഗതം ചെയ്‌തതിനെ പരാമർശിച്ചായിരുന്നു ടി എം സി എംപിയുടെ വിമർശനം.
അതേസമയം ഈ പരാമർശങ്ങള്‍ സഭ രേഖകളില്‍ നിന്നും നീക്കം ചെയ്യപ്പെട്ടു. ഒരു വനിതാ പാർലമെന്റേറിയൻ എന്ന നിലയിൽ, ഈ സഭയിലും ഇന്ത്യയുടെ സിവിൽ ഏവിയേഷൻ ചരിത്രത്തിന്റെ വാർഷികത്തിലും "യഥാർത്ഥത്തിൽ കരഘോഷം അർഹിക്കുന്ന ചില പേരുകൾ ഉരുവിടാൻ" ആഗ്രഹിക്കുന്നുവെന്നും മൊയ്ത്ര പറഞ്ഞു. പൈലറ്റ് ലൈസൻസ് ലഭിച്ച ആദ്യ ഇന്ത്യൻ വനിത ഊർമിള പരേഖ്, ആദ്യ വനിതാ വാണിജ്യ പൈലറ്റ് പ്രേം മാത്തൂർ, ഇന്ത്യൻ എയർലൈൻസിന്റെ ആദ്യ വനിതാ പൈലറ്റ് ദർബ ബാനർജി, യുദ്ധമേഖലയിൽ പറന്ന ആദ്യ വനിതാ ഐഎഎഫ് ഉദ്യോഗസ്ഥൻ ഗുഞ്ജൻ സക്‌സേന എന്നിവരുടെ പേരുകള്‍ അവർ പരാമർശിച്ചു.












Click it and Unblock the Notifications