ഗൂഗിളിൽ നോക്കി കള്ളനോട്ട് ഉണ്ടാക്കി അമ്മയും മകളും; ലോട്ടറി കച്ചവടക്കാരെ പറ്റിക്കുന്നതിനിടയിൽ പിടിയിൽ
കോട്ടയം: ഗൂഗിളിൽ നോക്കി കള്ളനോട്ട് ഉണ്ടാക്കിയ അമ്മയും മകളും അറസ്റ്റിലായി. ആലപ്പുഴ അമ്പലപ്പുഴ സ്വദേശികളായ വിലാസിനി(68) ,ഷീബ(34) എന്നിവരാണ് അറസ്റ്റിലായത്. കോട്ടയം വെസ്റ്റ് പൊലീസാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. കള്ളനോട്ട് ഉപയോഗിച്ച് ഇവർ ലോട്ടറി ടിക്കറ്റ് വാങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് ഇരുവരും പിടിയിലാകുന്നത്.

കഴിഞ്ഞ ദിവസമായിരുന്നു അമ്മയായ വിലാസിനി കള്ളനോട്ടുമായി ലോട്ടറി ടിക്കറ്റ് എടുത്തത്. നഗരത്തിലെ ഒരു കടയിൽ നിന്നും ഇവർ ടിക്കറ്റ് വാങ്ങി. എന്നാൽ നോട്ട് കണ്ടപ്പോൾ സംശയം തോന്നിയ കടയുടമ ഇവരെ തടഞ്ഞ് നിർത്തി തൊട്ട് പിന്നാലെ പോലീസിൽ വിവരം അറിയിക്കുകയും ചെയ്തു. തുടർന്ന് വെസ്റ്റ് പോലീസ് എത്തി കള്ളനോട്ടുകൾ ആണെന്ന് കണ്ടെത്തിയ പിന്നാലെ വിലാസിനിയെ കസ്റ്റഡയിൽ എടുക്കുകതയായിരുന്നു. പിടിക്കപ്പെടുമ്പോൾ 100 രൂപയുടെ 14 വ്യാജ നോട്ടുകളാണ് വിലാസിനിയിൽ നിന്നും കണ്ടെത്തിയത്.

പിന്നാലെ ജില്ലാ പോലീസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിലാണ് അമ്മയുടേയും മകളുടേയും കള്ളനോട്ടടി സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പോലീസ് കണ്ടെത്തിയത്. ഇവർ വാടകയ്ക്ക് കഴിയുന്ന കുറിച്ചി കാലായിപ്പടി ഭാഗത്തെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ വീട്ടിൽ നിന്നും നോട്ടുകൾ കണ്ടെത്തുകയും ചെയ്തിട്ടുണ്ട്.

500 രൂപയുടെ 31 വ്യാജ നോട്ടുകളും 200 രൂപയുടെ ഏഴ് വ്യാജനോട്ടുകളും 100 രൂപയുടെ നാല് വ്യാജ് നോട്ടുകളും 10 രൂപയുടെ എട്ട് വ്യാജ നോട്ടുകളുമാണ് കണ്ടെത്തിയത്. ഇവ കട്ടിലിനടിയില്‍ പത്രപേപ്പറില്‍ ഒളിച്ചു വച്ചിരുന്ന നിലയിലായിരുന്നു. വ്യാജ നോട്ടുകള്‍ ഉണ്ടാക്കുവാന്‍ ഉപയോഗിക്കുന്ന ലാപ്‌ടോപ്പും പ്രിന്ററും സ്‌കാനറും പരിശോധനയിൽ പോലീസ് കണ്ടെടുത്തു.

വിശദമായ ചോദ്യം ചെയ്യലിൽ നോട്ടടിക്കാൻ പഠിച്ചത് ഗൂഗിളിൽ നിന്നാണെന്ന് ഷീബ പോലീസിനോട് പറഞ്ഞു. സെർച്ച് ചെയ്ത് വീഡിയോകൾ കണ്ട് പഠിച്ചു. അച്ചടിച്ച നോട്ടുകൾ അമ്മയുടെ കൈവശം കൊടുത്ത് വിട്ട് ലോട്ടറി കടയിലും മാർക്കറ്റിലും കൈമാറുകയാണ് ചെയ്തിരുന്നതെന്നും ചോദ്യം ഷീബ പോലീസിനോട് പറഞ്ഞു. അതേസമയം സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.












Click it and Unblock the Notifications