പിണറായി രാജാപ്പാർട്ട് കെട്ടുന്നു, പാവപ്പെട്ടവർ പുറമ്പോക്കിൽ; വിമർശനവുമായി കെ സുധാകരൻ
തിരുവനന്തപുരം: നവകേരള സദസ് പരിപാടി ചൂണ്ടിക്കാട്ടി പിണറായി വിജയനെതിരെ വിമർശനം ശക്തമാക്കി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ജനസമ്പര്‍ക്ക പരിപാടി നടത്തിയ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കല്ലെറിയുന്നതിനും പരിപാടി തടയുന്നതിനും ജനങ്ങളെ ആക്രമിക്കുന്നതിനും നിര്‍ദേശം നൽകിയ അന്നത്തെ പാര്‍ട്ടി സെക്രട്ടറി പിണറായി വിജയന് നവകേരള സദസ് ബഹിഷ്‌കരിച്ച യുഡിഎഫിനെ വിമര്‍ശിക്കാന്‍ എന്ത് അര്‍ഹതയാണുള്ളതെന്ന് സുധാകരന്‍ ചോദിച്ചു.
പിണറായിയുടെ കെട്ടുകാഴ്‌ചയില്‍ പാവപ്പെട്ടവര്‍ക്ക് സ്ഥാനമില്ലാത്തത് കൊണ്ടാണ് യുഡിഎഫ് ചടങ്ങ് ബഹിഷ്‌കരിച്ചത്. മഞ്ചേശ്വരത്തു നടന്ന പൊതുപരിപാടിയില്‍ പാവപ്പെട്ടവര്‍ക്ക് പുറമ്പോക്കിലായിരുന്നു സ്ഥാനം. ഒരു പരാതി പോലും പരിഹരിക്കുകയോ ഒരു രൂപയുടെ ധനസഹായം നൽകുകയോ ചെയ്‌തിട്ടില്ലെന്നും കെപിസിസി അധ്യക്ഷൻ ആരോപിക്കുന്നു.

ഉമ്മന്‍ ചാണ്ടി 2011, 2013, 2015 വര്‍ഷങ്ങളില്‍ മൂന്നു തവണ നടത്തിയ ജനസമ്പര്‍ക്ക പരിപാടിയില്‍ കാസര്‍ഗോഡ് ജില്ലയിലെ 94,696 പരാതികളാണ് പരിഹരിച്ചത്. പാവപ്പെട്ടവര്‍ക്ക് 11.94 കോടി രൂപയും വിതരണം ചെയ്‌തുവെന്നും സുധാകരൻ ചൂണ്ടിക്കാട്ടി.
47 മണിക്കൂര്‍ ഉമ്മൻചാണ്ടി കാസര്‍കോഡ് പാവപ്പെട്ടവരോടൊത്ത് ചെലവഴിച്ചു. മൊത്തം ജനസമ്പര്‍ക്ക പരിപാടിയില്‍ 11.45 ലക്ഷം പരാതികള്‍ പരിഹരിക്കുകയും 242 കോടി രൂപ ചെലവഴിക്കുകയും ചെയ്‌തുവെന്നാണ് പിണറായി വിജയന്‍ നിയമസഭയില്‍ നൽകിയ കണക്ക്. എന്നാല്‍ ഇങ്ങനെയൊരു തപസ്യയ്ക്ക് പിണറായി വിജയന്‍ തയാറായില്ല. ബെന്‍സ് വാഹനവും തലപ്പാവുമൊക്കെയായി രാജാപ്പാര്‍ട്ട് കെട്ടാനാണ് അദ്ദേഹത്തിന് മോഹമെന്നും സുധാകരൻ പരിഹസിച്ചു.
യുഡിഎഫ് ഭരണമായിരുന്നെങ്കിൽ ഇന്ന് കാണുന്ന വികസനം സാധ്യമാകുമോയെന്ന് ചോദിക്കാന്‍ പിണറായി വിജയന് അപാരമായ തൊലിക്കട്ടി വേണം. യുഡിഎഫ് കൊണ്ടുവന്നതല്ലാതെ ഒന്നും കേരളത്തില്‍ സംഭവിച്ചിട്ടില്ല. ഉമ്മന്‍ചാണ്ടി കൊണ്ടുവന്ന കൊച്ചി മെട്രോ റെയിലും കണ്ണൂര്‍ വിമാനത്താവളവും വിഴിഞ്ഞം തുറമുഖവും ഉദ്ഘാടനം ചെയ്യാന്‍ പിണറായി വിജയന് യാതൊരു ഉളുപ്പും ഇല്ലായിരുന്നു. ഉമ്മന്‍ ചാണ്ടിയുടെ പേരു പരാമര്‍ശിക്കുകപോലും ചെയ്‌തില്ലെന്നും സുധാകരൻ ആരോപിച്ചു.
അതേസമയം മുഖ്യമന്ത്രിയുടെ നവകേരള സദസ് പരിപാടിയ്ക്ക് ഇന്നലെയാണ് വർണാഭമായ തുടക്കമായത്. കാസർഗോഡ് പൈവളിഗെയിലാണ് ഉദ്‌ഘാടനം നടന്നത്. യുഡിഎഫ് ഭരിച്ചിരുന്നെങ്കിൽ കേരളത്തിൽ മാറ്റം ഉണ്ടാവില്ലായിരുന്നുവെന്നും ഇന്ന് കാണുന്ന മാറ്റങ്ങൾക്ക് പിന്നിൽ എൽഡിഎഫ് സർക്കാരാണെന്നും മുഖ്യമന്ത്രി ഉദ്‌ഘാടന പ്രസംഗത്തിൽ പറഞ്ഞിരുന്നു.
സംസ്ഥാനത്തെ മാറ്റങ്ങൾ ജനങ്ങളിൽ നിന്ന് മറച്ചുവെക്കാൻ ചില നിക്ഷിപ്‌ത താത്പര്യക്കാർ ശ്രമിക്കുന്നുണ്ടെന്നും എന്നാൽ ജനങ്ങൾ അവർക്കൊപ്പം അണിനിരക്കാൻ തയ്യാറല്ലെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷത്തിനെതിരെ രൂക്ഷവിമർശനമാണ് മുഖ്യമന്ത്രി പ്രസംഗത്തിൽ ഉയർത്തിയത്. ഇതാണ് കെപിസിസി അധ്യക്ഷനെ ചൊടിപ്പിച്ചത്.












Click it and Unblock the Notifications