ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യുനമർദ്ദം രൂപപ്പെട്ടു; സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം:സംസ്ഥാനത്ത് മഴ ഭീഷണി തുടരുമെന്ന സൂചന നൽകി കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പുതിയ അറിയിപ്പ്. രാത്രി ഒമ്പത് മണിയോടെ ബംഗാൾ ഉൾകടലിൽ ന്യുനമർദ്ദം രൂപപ്പെട്ടതാണ് കേരളത്തിൽ മഴ ശക്തി പ്രാപിക്കാൻ കാരണം.ഏറ്റവും ഒടുവിലായി പുറത്തിറക്കിയ അറിയിപ്പ് പ്രകാരം അടുത്ത ദിവസങ്ങളിൽ മഴ ശക്തമാകുമെന്നാണ് സൂചന.
വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ ഒഡിഷ - പശ്ചിമ ബംഗാൾ തീരത്തിനു മുകളിലായാണ് ന്യുന മർദ്ദം രൂപപ്പെട്ടത്. അടുത്ത 24 മണിക്കൂറിനുള്ളിൽ ശക്തിപ്പെടാനാണ് സാധ്യത. തെക്കൻ മഹാരാഷ്ട്ര തീരം മുതൽ വടക്കൻ കേരള തീരം വരെ ന്യുന മർദ്ദ പാത്തി രൂപപ്പെട്ടിരിക്കുന്നതും മധ്യ കിഴക്കൻ അറബിക്കടലിൽ ചക്രവാത ചുഴി നിലനിൽക്കുന്നുതിനാലും മണ്‍സൂണ്‍ പാത്തി അതിന്റെ സാധാരണ സ്ഥാനത്തുനിന്നും തെക്കോട്ടു മാറി സ്ഥിതി ചെയ്യുകയാണ്.ഇതിന്റെ സ്വാധീനത്താല്‍ കേരളത്തില്‍ ആഗസ്റ്റ് 6 മുതല്‍ 10 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

അതേസമയം കഴിഞ്ഞ ദിവസങ്ങളിൽ വലിയ മഴ ലഭിച്ച പ്രദേശങ്ങളിൽ മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനും സാധ്യത നിലനിൽക്കുന്നതിനാൽ മലയോര മേഖലയിൽ ജാഗ്രത തുടരണമെന്നാണ് നിര്‍ദേശം. വനത്തിലും മലയോരങ്ങളിലും മഴ തുടരുന്നതിനാലും അണക്കെട്ടുകളിൽ നിന്ന് നിയന്ത്രിത അളവിൽ വെള്ളം പുറത്തേക്ക് ഒഴുക്കുന്നതിനാലും നദികളിലെ ഒഴുക്ക് ശക്തമായിരിക്കും.

ആയതിനാൽ യാതൊരു കാരണവശാലും ആരും ജലാശയങ്ങളിൽ ഇറങ്ങാൻ പാടില്ലന്നും കര്‍ശന നിര്‍ദേശമുണ്ട്.മുന്നാറില്‍ പലയിടങ്ങളിലും മഴ തുടരുന്നതിനാല്‍ മേഖലയില്‍ ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ഇന്നലെ രാത്രി ഉരുള്‍പൊട്ടിയ കുണ്ടല പുതുക്കുടി ഡിവിഷനില്‍ നിന്നും മുന്‍കരുതലെന്ന നിലയില്‍ കൂടുതല്‍ ആളുകളെ രണ്ട് ദുരിതാശ്വാസ ക്യാമ്പിലേക്കായി മാറ്റി.

മുന്നാര്‍ വട്ടവട സംസ്ഥാന പാതയിലെ പുതുക്കുടി ഗതാഗത യോഗ്യമാക്കാനുള്ള പ്രവര്‍ത്തികള്‍ തുടങ്ങി.പുതുക്കുടി ഡിവിഷനിലെ മുഴുവനാളുകളോടും ദുരിതാശ്വാസ ക്യാമ്പുകളില്‍ എത്തണമെന്ന് ആവശ്യപ്പെട്ടെങ്കിലും കൂടുതല്‍ ആളുകളും എത്തിയിരുന്നില്ല. തുടര്‍ന്ന് തഹസില്‍ദാരുടെ നേതൃത്വത്തിലുള്ള സംഘം ഓരോ ലയങ്ങളിലുമെത്തി ആളുകളെ ഗൗരവം ബോധ്യപ്പെടുത്തി. അതേസമയം പലര്‍ക്കും ദുരന്തത്തിന്‍റെ ഞെട്ടല്‍ ഇതുവരെ മാറിയിട്ടില്ല.

ഇന്നലെ രാത്രി പന്ത്രണ്ടുമണിക്കാണ് ഉരുള്‍പൊട്ടലുണ്ടായത്. കുത്തിയൊലിച്ചെത്തിയ മണ്ണും കല്ലും നുറിലധികം പേര്‍ താമസിക്കുന്ന ലയങ്ങളുടെ അടുത്തുവരെയെത്തി. ഉരുള്‍പൊട്ടലില്‍ നശിച്ച റോഡ് രണ്ടു ദിവസത്തിനുള്ളില്‍ ഗതാഗത യോഗ്യമാക്കാനാണ് പൊതുമാരാമത്ത് ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നത്. ഇപ്പോഴും മുന്നാറിന്‍റെ പലയിടത്തും മഴ പെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ അതീവ ജാഗ്രത വേണമെന്നാണ് ജില്ലാ ഭരണകൂടം ആവശ്യപ്പെടുന്നത്.
വേറിട്ട ലുക്കിൽ അപർണ തോമസ്, പൂക്കൾക്കിടയിൽ നിന്നുള്ള നടിയുടെ ചിത്രങ്ങളിതാ, ചിത്രങ്ങൾ വൈറൽ












Click it and Unblock the Notifications