നെയ്യാറ്റിന്‍കര; പരാതിക്കാരിക്ക് കോൺഗ്രസ് നേതൃത്വമായി ബന്ധം, പൊലീസ് വന്നതില്‍ അന്വേഷണം വേണം; സിപിഎം
തിരുവനന്തപുരം: നെയ്യാറ്റിന്‍കര സംഭവത്തിലെ പരാതിക്കാരിക്ക് അവിടുത്തെ കോൺഗ്രസ് നേതൃത്വമായി അടുത്ത ബന്ധവും പ്രാദേശികമായി സ്വാധീനവുമുള്ളവരുമാണെന്ന് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍. സ്റ്റേ നിലനിൽക്കെത്തന്നെ തികച്ചും ചട്ടവിരുദ്ധമായാണ് രാജന്റെ കുടുംബത്തെ താമസസ്ഥലത്തു നിന്നും ഒഴിപ്പിക്കുന്നതിനായി ആമീനും സംരക്ഷണത്തിനായി പോലീസും എത്തിയത്. . സംഭവസ്ഥലത്തു പോലീസ് എത്തിയത് അമീന്റെ ആവശ്യപ്രകാരമാണോ മറ്റെന്തെങ്കിലും സ്വാധീനം കൊണ്ടാണോ എന്ന് വ്യക്തമായി അന്വേഷിക്കേണ്ടതുണ്ടെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു. ആനാവൂര്‍ നാഗപ്പന്‍റെ പ്രസ്താവനയുടെ പൂര്‍ണ്ണ രൂപം ഇങ്ങനെ..
നെയ്യാറ്റിൻകരയിൽ രാജൻ, അമ്പിളി ദമ്പതികളുടെ വീട് സന്ദർശിച്ചു. ഇവരുടെ മരണത്തിനിടയാക്കിയ സംഭവത്തെ സിപിഐ(എം) തിരുവനന്തപുരം ജില്ലാ കമ്മിറ്റി ശക്തമായി അപലപിക്കുന്നു. ഈ സംഭവത്തിൽ ബന്ധപ്പെട്ടവർ അനുവർത്തിച്ചത് തികച്ചും തെറ്റായ നടപടികളാണ് എന്നതിൽ സംശയമില്ല.

വസന്ത എന്ന അയൽവാസിയുമായി സ്ഥലത്തെ സംബന്ധിച്ചുണ്ടായ സിവിൽ കേസിൽ ഒഴിപ്പിക്കൽ വിധി വന്നിരുന്നു എങ്കിലും ജനുവരി 4 വരെ എക്സിക്യൂഷൻ നടപടികൾ മാറ്റി വച്ച് കൊണ്ടുള്ള ബന്ധപ്പെട്ട കോടതിയുടെ ഉത്തരവ് ഉണ്ടായിരുന്നു. ഇവർക്ക് അവിടുത്തെ കോൺഗ്രസ് നേതൃത്വമായി അടുത്ത ബന്ധവും പ്രാദേശികമായി സ്വാധീനവുമുള്ളവരാണത്രെ. സ്റ്റേ നിലനിൽക്കെത്തന്നെ തികച്ചും ചട്ടവിരുദ്ധമായാണ് രാജന്റെ കുടുംബത്തെ താമസസ്ഥലത്തു നിന്നും ഒഴിപ്പിക്കുന്നതിനായി ആമീനും സംരക്ഷണത്തിനായി പോലീസും എത്തിയത്.
രാജന്റെയും അമ്പിളിയുടെയും മക്കളായ രാഹുൽ രാജനെയും രഞ്ജിത്ത് രാജനെയും സംരക്ഷിക്കാനുള്ള എല്ലാ നടപടികളും കൈക്കൊള്ളുമെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്. സർക്കാരിന്റെ നടപടിക്രമങ്ങൾ പൂർത്തിയാകുന്നത് വരെ കുട്ടികളുടെ എല്ലാ ചുമതലയും നെയ്യാറ്റിൻകര എം എൽ എ സഖാവ് എ അൻസലൻ ഏറ്റെടുത്തിട്ടുണ്ട്. രാഹുലിന്റെയും രഞ്ജിത്തിന്റേ യും തുടർന്നുള്ള മുഴുവൻ വിദ്യാഭ്യാസത്തിന്റെയും ഉത്തരവാദിത്തം സിപിഐ(എം) ഏറ്റെടുത്തിട്ടുണ്ട്.
വസന്തയെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. സംഭവസ്ഥലത്തു പോലീസ് എത്തിയത് അമീന്റെ ആവശ്യപ്രകാരമാണോ മറ്റെന്തെങ്കിലും സ്വാധീനം കൊണ്ടാണോ എന്ന് വ്യക്തമായി അന്വേഷിക്കേണ്ടതുണ്ട്. കുടുംബം നേരിടേണ്ടി വന്ന ദുരന്തത്തെക്കുറിച്ച് സമഗ്രമായി അന്വേഷിക്കുകയും വസ്തുതകൾ വെളിച്ചത്തുകൊണ്ടുവന്നു കുറ്റക്കാർക്കെതിരെ കർശനനടപടികളെടുക്കുകയും ചെയ്യണം എന്ന് സിപിഐ(എം) തിരുവനന്തപുരം ജില്ലാക്കമ്മിറ്റി ശക്തമായി ആവശ്യപ്പെടുന്നു.












Click it and Unblock the Notifications