'ന്യൂനപക്ഷങ്ങളും ഭൂരിപക്ഷങ്ങളും തമ്മിൽ തല്ലിയാലെ അവർക്ക് ലക്ഷ്യം കാണൂ': പിവി അൻവർ
കോഴിക്കോട്: സംഘപരിവാർ രാജ്യത്തിന്റെ ഭരണം കൈപ്പിടിയിൽ ഒതുക്കിയതോടെയാണ് മതത്തിന്റെ പേരിലുളള ധ്രുവീകരണത്തിന് ശ്രമം ആരംഭിച്ചതെന്ന് നിലമ്പൂർ എംഎൽഎ പിവി അൻവർ. കേരളത്തിന് എതിരെയുളള യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രസ്താവനയുടേയും ഹിജാബ് വിവാദത്തിന്റെയും പശ്ചാത്തലത്തിലാണ് പിവി അൻവറിന്റെ പ്രതികരണം.
ന്യൂനപക്ഷങ്ങൾക്കെതിരെ കൃത്യമായ അജണ്ട രാജ്യമെമ്പാടും നടപ്പിലാക്കാനുള്ള സംഘപരിവാറിന്റെ ശ്രമത്തിലേക്കാണ് കർണ്ണാടകയിലെ ഹിജാബ് വിഷയവും യോഗി ആദിത്യനാഥിന്റെ ഇന്നത്തെ പ്രസ്താവനയും വിരൽ ചൂണ്ടുന്നതെന്ന് പിവി അൻവർ പറഞ്ഞു. ''അടുത്ത പാർലമെന്റ് ഇലക്ഷന് മുൻപ് രാജ്യത്താകമാനം വർഗ്ഗീയത ആളിക്കത്തിച്ച്, മതത്തിന്റെ പേരിൽ ഭൂരിഭാഗത്തെ തങ്ങൾക്കൊപ്പം എത്തിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണിത്. ഇക്കാലമത്രയും ഈ രാജ്യത്ത് ആർക്കും ഏത് മതവിശ്വാസം പിന്തുടരാനും, അവരുടെ ആചാരങ്ങൾ അനുഷ്ഠിക്കാനും യാതൊരു വിധ തടസ്സങ്ങളും നിലവിലുണ്ടായിരുന്നില്ല''.
'എല്ലാത്തിനും അതിന്‌റേതായ സമയമുണ്ട് ദാസാ', ഭാവനയോട് മഞ്ജു വാര്യർ- ചിത്രങ്ങൾ
''സംഘപരിവാർ രാജ്യത്തിന്റെ ഭരണം കൈപ്പിടിയിൽ ഒതുക്കിയതോടെയാണ് ഇത്തരം ധ്രുവീകരണങ്ങൾക്കുള്ള ശ്രമങ്ങൾ ആരംഭിച്ചത്. ഇത് ഭാരതത്തിന്റെ മതേതര മനസ്സ് ഒന്നിച്ച് നിന്ന് എതിർത്ത് തോൽപ്പിക്കേണ്ട അസുഖമാണ്. കലാലയങ്ങളിൽ മതത്തിനെ അടിസ്ഥാമാക്കിയുള്ള മുദ്രാവാക്യങ്ങൾ മുഴങ്ങുന്നത്,ഒരു പുരോഗമന സമൂഹത്തെ സംബന്ധിച്ചിടത്തോളം അങ്ങേയറ്റം അശ്ലീലം തന്നെയാണ്. സംഘപരിവാർ ശത്രുക്കളായി കാണുന്ന മറ്റൊരു കൂട്ടരാണ് കമ്മ്യൂണിസ്റ്റുകാർ.അവർ വർഗ്ഗീയതയെ, അത് ഭൂരിപക്ഷ വർഗ്ഗീയതയെ ആയാലും ന്യൂനപക്ഷ വർഗ്ഗീയതയെ ആയാലും തള്ളി പറഞ്ഞ്, എന്നും മതേതര നിലപാട് സ്വീകരിക്കുന്നത് സംഘപരിവാറിനെ സംബന്ധിച്ചിടത്തോളം സഹിക്കാൻ കഴിയുന്ന ഒന്നല്ല'' എന്നും പിവി അൻവർ പ്രതികരിച്ചു.
''ന്യൂനപക്ഷങ്ങളും ഭൂരിപക്ഷങ്ങളും തമ്മിൽ തല്ലിയാലെ അവർക്ക് അവരുടെ ലക്ഷ്യങ്ങൾ സ്ഥാപിച്ചെടുക്കാനാവൂ. കമ്മ്യൂണിസത്തെ ശത്രുവായി കാണണം എന്ന നരേറ്റീവ് സൃഷ്ടിച്ചെടുക്കാനുള്ള വെമ്പലാണ് ഇന്ന് യോഗി ആദിത്യനാഥിന്റെ വാക്കുകളിൽ നിറഞ്ഞ് നിന്നത്. മതേതര മനസ്സുകൾ ഉണർന്നിരിക്കേണ്ട കാലമായി. ഈ നാടിനെ മതത്തിന്റെ പേരിൽ വിഘടിപ്പിക്കാനുള്ള യാതൊരുവിധ ശ്രമങ്ങളെയും കേരളീയർ ഉൾക്കൊള്ളില്ലെന്ന ഉറപ്പ് സംഘപരിവാറിനിന്നുണ്ട്. കേരളം ഇന്നല്ലെങ്കിൽ നാളെ രാജ്യത്തിന് മുൻപാകെ മാതൃകയാക്കപ്പെടുക തന്നെ ചെയ്യും'' എന്നും പിവി അൻവർ വ്യക്തമാക്കി.

മുൻ മന്ത്രി ടിപി രാമകൃഷ്ണന്റെ പ്രതികരണം: '' തെരഞ്ഞെടുപ്പിൽ യു.പിയിലെ ജനങ്ങളെ ഒന്ന് തെറ്റിദ്ധരിപ്പിക്കാൻ നോക്കിയതായിരുന്നു മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കേരളത്തെക്കുറിച്ച് തെറ്റായ ചിത്രം യു.പിയിൽ നൽകി തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാനായിരുന്നു യോഗിയുടെ കേരള വിരുദ്ധ പ്രസംഗം. കേരളം, കശ്‌മീർ, ബംഗാൾ സംസ്ഥാനങ്ങളെപ്പോലെയാകാതിരിക്കാൻ വോട്ട് ചെയ്യുമ്പോൾ ശ്രദ്ധിക്കണമെന്നായിരുന്നു യോഗിയുടെ പ്രസ്‌താവന.
വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ കൃത്യമായ മറുപടിയും നൽകി. സാമൂഹ്യസുരക്ഷാ മേഖലകളില്‍ കേരളത്തിന്റെ നേട്ടങ്ങൾ മറച്ചുവച്ചുകൊണ്ടാണ് യോഗിയുടെ പ്രസ്‌താവന. കേന്ദ്രം തന്നെ തയ്യാറാക്കുന്ന വികസന സൂചികകളിൽ മുൻനിരയിൽ ഉള്ള സംസ്ഥാനമാണ് കേരളം. സകല മേഖലകളിലും രാജ്യത്ത്‌തന്നെ ഏറ്റവും പിന്നിൽ നിൽക്കുന്ന സംസ്ഥാനമാകട്ടെ, യോഗിയുടെ യുപിയും''.












Click it and Unblock the Notifications