'സ്ത്രീകൾക്ക് വേണ്ടി പ്രത്യേകമായ പദ്ധതികള്‍ ഒന്നും തന്നെയില്ല', കേന്ദ്ര ബജറ്റ് ജനവിരുദ്ധമെന്ന് ശൈലജ
തിരുവനന്തപുരം: ജനങ്ങളെ പാപ്പരാക്കിക്കൊണ്ട് സമ്പന്നര്‍ക്ക് അനുഗുണമായുള്ള ചില വലിയ വാചാടോപങ്ങളാണ് കേന്ദ്ര ബജറ്റെന്ന് കെകെ ശൈലജ. സ്ത്രീകളെ പൂര്‍ണമായും തഴഞ്ഞ ബഡ്ജറ്റ് കൂടിയാണ് ഇത്തവണത്തേത്. പ്രത്യേകമായ പദ്ധതികള്‍ ഒന്നും തന്നെ സ്ത്രീകൾക്ക് വേണ്ടിയില്ലെന്നും കെകെ ശൈലജ കുറ്റപ്പെടുത്തി. ഭാവനാശൂന്യമായ ബജറ്റിലെ പ്രഖ്യാപനങ്ങള്‍ നിലവിലെ സാമ്പത്തിക സ്ഥിതിയെ കൂടുതല്‍ രൂക്ഷമാക്കാനെ സഹായിക്കുകയുള്ളു എന്നും കെകെ ശൈലജ അഭിപ്രായപ്പെട്ടു.
കെകെ ശൈലജയുടെ പ്രതികരണം: '' കടുത്ത കൊവിഡ് പ്രതിസന്ധി ഘട്ടത്തില്‍ അവതരിപ്പിക്കപ്പെട്ട ഇത്തവണത്തെ കേന്ദ്ര ബജറ്റ് തികച്ചും ജനവിരുദ്ധവും അശാസ്ത്രീയവുമാണ് ഇത് ജനങ്ങളോടുള്ള വലിയ അവഗണയാണ്. കൊവിഡ് മഹാമാരി സാമ്പത്തിക രംഗത്ത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. ആഭ്യന്തര ഉത്പാദന രംഗത്ത് വലിയ ഇടിവുണ്ടായിട്ടുണ്ട്. എന്നാല്‍ ഈ പ്രതിസന്ധി സമ്പന്ന ജനവിഭാഗത്തെ ബാധിച്ചതേയില്ല. ഇന്ത്യയിലെ അതി സമ്പന്നരുടെ വരുമാനം ഈ പ്രതിസന്ധി ഘട്ടത്തിലും (2020-2022) വലിയ തോതില്‍ വര്‍ദ്ധിക്കുകയാണ് ചെയ്തത്. അതിസമ്പന്നരുടെ വരുമാനം വര്‍ധിക്കുന്ന അതേ വേഗത്തില്‍ ഇന്ത്യയിലെ സാധാരണക്കാരന് അനുദിനം പാപ്പരായിക്കൊണ്ടിരിക്കുകയും 23 ശതമാനത്തിലധികം ആളുകള്‍ ദാരിദ്ര്യ രേഖയ്ക്ക് താഴേക്ക് തള്ളപ്പെടുകയും ചെയ്തു. കൃത്യമായ പാക്കേജുകള്‍ നടപ്പിലാക്കാത്ത സംസ്ഥാനങ്ങളില്‍ ഗ്രാമീണ ജനജീവിതം അതിദരിദ്രാവസ്ഥയിലേക്ക് നീങ്ങിയിട്ടുണ്ട്.
മഹാമാരിയുടെയും, ദുരിതങ്ങളുടെയും കാലഘട്ടത്തില്‍ ക്ഷേമപദ്ധതികള്‍ക്കായി വന്‍ തുക ചിലവഴിക്കേണ്ടിവന്നതിനാല്‍ സംസ്ഥാനങ്ങള്‍ വലിയ കടക്കെണിയിലേക്ക് നീങ്ങിയിട്ടുണ്ട്. ഇത്തരമൊരു പ്രതിസന്ധി ഘട്ടത്തില്‍ കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിക്കുന്ന ബഡ്ജറ്റ് ഒരു ക്ഷേമ ജഡ്ജറ്റായിരിക്കണം. ഗ്രാമീണ മേഖലയില്‍ മുടങ്ങിപ്പോയ തൊഴിലുകള്‍ പുനഃസ്ഥാപിക്കാനും ഇവരുടെ കാര്‍ഷിക വരുമാനമടക്കം മെച്ചപ്പെടുത്താനും കഴിഞ്ഞാല്‍ മാത്രമേ രാജ്യത്തിന്റെ ആഭ്യന്തര വരുമാനത്തിലും വര്ദ്ധനവുണ്ടാവുകയുള്ളു. എന്നാല്‍ ഇത്തരത്തിലുള്ള ഒരു നിര്‍ദേശവും പുതിയ ബഡ്ജറ്റില്‍ ഇല്ല എന്നുള്ളത് ആശ്ചര്യകരമായ വസ്തുതയാണ്. ജനങ്ങളെ പാപ്പരാക്കിക്കൊണ്ട് സമ്പന്നര്‍ക്ക് അനുഗുണമായുള്ള ചില വലിയ വാചാടോപങ്ങളാണ് ബഡ്ജറ്റില്‍ കാണുന്നത്.

ഇന്ത്യ ഐടിയിലേക്ക് പോകുമെന്നും ഇലക്ട്രോണിക് മേഖലയില്‍ വലിയ മാറ്റമുണ്ടാക്കുമെന്നടക്കമുള്ള കൊട്ടിഘോഷിപ്പുകളുണ്ട്. എന്നാല്‍ കാര്‍ഷിക മേഖലയെ പരിപോഷിപ്പിക്കാനുള്ള ക്രിയാത്മകമായ ഒരു പദ്ധതിപോലുമില്ല. നീണ്ടനാളത്തെ കര്‍ഷക സമരത്തിന്റെ പശ്ചാത്തലത്തിലെങ്കിലും കാര്ഷി മേഖലയെ കുറേക്കൂടെ പരിഗണിക്കേണ്ടതായിരുന്നു. ഡ്രോണുകള്‍ ഉപയോഗിച്ച് പരിശോധന നടത്താനുള്ള പദ്ധതിയാണ് ആകെയുള്ളത്. ഇത് കൊവിഡ് പ്രതിസന്ധിക്ക് പിന്നാലെ ഇന്ത്യന്‍ കാര്‍ഷിക രംഗത്തിന്റെ നടുവൊടിക്കും. അതുപോലെ തന്നെ ദരിദ്രരെയും പാടെ തഴഞ്ഞ ബഡ്ജറ്റാണ് അവതരിപ്പിക്കപ്പെട്ടത്. വിദ്യാഭ്യാസ രംഗത്ത് സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍ ആരംഭിക്കുമെന്നതാണ് ഒരു പ്രഖ്യാപനം.
കേരളം കൊവിഡിന് മുന്നെ തന്നെ പ്രഖ്യാപിക്കുകയും കൊവിഡ് കാലത്ത് ഫലപ്രദവും മാതൃകാപരവുമായി അക്കാദമിക് രംഗത്ത് ഓണ്‍ലൈന്‍ സാധ്യത പ്രയോഗിക്കുകയും ചെയ്തിരുന്നു. കേരളത്തില്‍ വലിയൊരു ശതമാനം ക്ലാസ് മുറികളും ഇന്ന് സ്മാര്‍ട്ട് ക്ലാസ് മുറികളാണ്. ഈ മഹാമാരിയുടെ കാലത്തും ആരോഗ്യ മേഖലയ്ക്ക് എടുത്തുപറയത്തക്ക വലിയ പ്രഖ്യാപനങ്ങള്‍ ഒന്നുംതന്നെ ഇല്ല എന്നതും ശ്രദ്ധേയമാണ്. പ്രാധമികാരോഗ്യ കേന്ദ്രങ്ങളെ ശക്തിപ്പെടുത്തുന്നതിനും ഗ്രാമീണ മേഖലകളിലേക്ക് കൂടുതല്‍ ആരോഗ്യ സംവിധാനങ്ങളുടെ വ്യാപനത്തിനും ഉതകുന്ന പ്രഖ്യാപനങ്ങളായിരുന്നു വേണ്ടിയിരുന്നത്. എന്നാല്‍ ഈ ബഡ്ജറ്റില്‍ ആരോഗ്യ രംഗത്തിന് ആഭ്യന്തര വരുമാനത്തിന്റെ ഒരു ശതമാനമെന്നതില്‍ മാറ്റമൊന്നും കാണുന്നില്ലെന്നത് ദൂരവ്യാപകമായ ദോഷഫലങ്ങളുണ്ടാക്കുന്ന ഒന്നാണ്. ആരോഗ്യ മേഖലയില്‍ പാലിയേറ്റീവ് സംവിധാനങ്ങളും ഇ-സഞ്ജീവനിയും ശക്തമാക്കുമെന്നൊരു പ്രഖ്യാപനമാണ് ഈ ബഡ്ജറ്റിലുള്ളത്.
എന്നാല്‍ കേരളത്തില്‍ കൊവിഡിന്റെ പ്രാരംഭ ഘട്ടത്തില്‍ തന്നെ ടെലിമെഡിസിന്‍ സംവിധാനം വ്യാപകമാക്കുകയും അത് വിജയകരമായി നടപ്പിലാക്കാനും നമുക്ക് കഴിഞ്ഞിട്ടുണ്ട്. ഇ സഞ്ജീവനിയുടെ കേരളത്തിലെ പ്രവര്‍ത്തനത്തെ മാതൃകാപരമായി ഉയര്ക്കിക്കാട്ടിയെന്നത് അഭിമാനകരമായ കാര്യമാണ്. തുടക്കത്തില്‍തന്നെ കിടപ്പ് രോഗികളെയും പ്രായമായവരെയും വീടുകളില്‍ നേരിട്ടെത്തി ചികിത്സിക്കുന്നതിനും മരുന്നുകള്‍ ലഭ്യമാക്കുന്നതിനും നമ്മള് പദ്ധതി തയ്യാറാക്കുകയും വളണ്ടിയര്‍മാര്‍ക്ക് പരിശീലനം നല്കി ഫലപ്രദമായി നടപ്പിലാക്കുകയും ചെയ്തിരുന്നു. നമ്മുടെ ആര്യോഗ്യ രംഗത്ത് ഗ്രമീണ മേഖലകളിലേക്ക് ആരോഗ്യ സേവനങ്ങള്‍ വ്യാപിപ്പിച്ചതിന്റെ ഫലമായാണ് തുടക്കത്തില്‍ കൊവിഡിനെ ഫലപ്രദമായി പിടിച്ചുനിര്‍ത്താന്‍ നമുക്ക് കഴിഞ്ഞത്. ഡെല്‍റ്റ, ഒമിക്രോണ്‍ തരംഗങ്ങള്‍ ഉണ്ടായപ്പോഴും ശക്തമായ നമ്മുടെ ആരോഗ്യ സംവിധാനത്തിന്റെ ഗുണഫലം നമുക്ക് അനുഭവഭേദ്യമായി. ഇവയുടെയെല്ലാം ആവര്‍ത്തനമാണ് കേന്ദ്ര ബഡ്ജറ്റില്‍ കാണുന്നത്.
ഇതിന് പകരം ആരോഗ്യ മേഖലയ്ക്ക് കൂടുതല്‍ തുക വകയിരുത്തി പൊതുജനാരോഗ്യ മേഖല ശക്തമാക്കാനുതകുന്ന ഇടപെടലുകളാണ് കേന്ദ്രത്തിന്റെ ഭാഗത്തു നിന്നും ഉണ്ടാവേണ്ടത്. സ്ത്രീകളെ പൂര്‍ണമായും തഴഞ്ഞ ബഡ്ജറ്റ് കൂടിയാണ് ഇത്തവണത്തേത്. പ്രത്യേകമായ പദ്ധതികള്‍ ഒന്നും തന്നെയില്ല. നേരത്തെയുള്ള പദ്ധതികളുടെ പുതിയ പ്രഖ്യാപനം മാത്രമാണുണ്ടായത്. രാജ്യത്തിന് തന്നെ മാതൃകയായ കേരളത്തിന്റെ കുടുംബശ്രീ സംവിധാനങ്ങളെ സഹായിക്കുന്ന പ്രഖ്യാപനങ്ങള്‍ പോലുമുണ്ടായില്ലെന്നത് കാണാന്‍ സാധിക്കും. അംഗന്‍വാടികള്‍ പരിഷ്കരിക്കുമെന്ന കഴിഞ്ഞ തവണത്തെ വാഗ്ദാനത്തിന്റെ ആവര്‍ത്തനമുണ്ട് എന്നാല്‍ തൊഴിലുറപ്പ് പദ്ധതിവഴി അംഗന്‍വാടികള്‍ നവീകരിക്കാനാണ് നിര്‍ദേശിക്കപ്പെട്ടത്.
കേരളത്തില്‍ 2019 പ്രഖ്യാപിച്ച സ്മാര്‍ട്ട് അംഗന്‍വാടികള്‍ നടപ്പിലാക്കിയിട്ടുണ്ട്. ഇത്തരത്തില്‍ സ്മാര്‍ട്ട് അംഗന്‍വാടികളെ മാറ്റിയെടുക്കാന്‍ തൊഴിലുറപ്പ് പദ്ധതിയിലൂടെ മാത്രം തുക ചെലവഴിക്കുകയെന്നത് പ്രായോഗികമായ ആശയമല്ല. അംഗന്‍വാടി കെട്ടിടം നിര്‍മിക്കാന്‍ കേന്ദ്രഗവണ്മെന്റില് നിന്ന് പണം അനുവദിക്കേണ്ടതുണ്ട്, സംസ്ഥാന വിഹിതവും ഇതിന്റെ കൂടെ ചേര്‍ക്കാന്‍ സാധിക്കും. എന്നാല്‍ അത്തരമൊരു വകയിരുത്തലില്ലാതെ കേവലമായ പ്രഖ്യാപനങ്ങള്‍കൊണ്ട് വലിയ ഗുണമുണ്ടാവാന്‍ പോകുന്നില്ല. ഇങ്ങനെ ഓരോ മേഖലയും പരിശോധിക്കപ്പെടുമ്പോഴും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഉള്‍പ്പെടെ മറ്റ് പ്രത്യേക ശ്രദ്ധ ആവശ്യമായ വിഭാഗങ്ങള്‍ വൃദ്ധര്‍, ട്രാന്സ്ജെന്റര്, ഭിന്നശേഷിക്കാര്‍ തുടങ്ങിയ സമൂഹങ്ങള്‍ക്ക് ആകര്‍ഷകമായ പ്രത്യേക പദ്ധതികളോ പണം നീക്കിയിരിപ്പോ ഈ ബഡ്ജറ്റില്‍ ഇല്ല എന്നതാണ് വസ്തുത.
ചില വന്‍കിട പദ്ധതികളെ കുറിച്ചുള്ള പ്രഖ്യാപനങ്ങളുണ്ട്, രാജ്യത്ത് കൂടുതല്‍ ട്രെയ്ന്‍ സര്‍വീസുകള്‍ ആരംഭിക്കുമെന്നത് ഇവയിലൊന്നാണ്. എന്നാല്‍ കേരളത്തിലെ നിലവിലുള്ള റെയ്ലുകള് പരിഷ്കരിക്കാതെ കൂടുതല്‍ ട്രെയ്നുകളോ വേഗതയേറിയ ട്രെയ്നുകളോ ഓടിക്കാന്‍ കഴിയില്ലെന്ന് തിരിച്ചറിയാന്‍ നമുക്ക് സാധിക്കണം. റെയില്‍വേ വികസനത്തിനായുള്ള തുക സംസ്ഥാനങ്ങള്‍ക്ക് നീക്കിവയ്ക്കാന്‍ തയ്യാറായിട്ടില്ല എന്നത് പ്രതിഷേധാര്‍ഹമാണ്. ബഡ്ജറ്റ് കൂടുതല്‍ പരിശോധിച്ച് വരുമ്പോള്‍ കാര്‍ഷിക, വ്യാവസായിക, തൊഴില്‍, വിദ്യാഭ്യാസ മേഖലയിലൊന്നും തന്നെ സംസ്ഥാനങ്ങള്‍ക്ക് കാര്യമായ വിഹിതങ്ങള്‍ ലഭ്യമാക്കാത്തത് പ്രതിഷേധാര്‍ഹമാണ്. ഭാവനാശൂന്യമായ ഈ പ്രഖ്യാപനങ്ങള്‍ നിലവിലെ സാമ്പത്തിക സ്ഥിതിയെ കൂടുതല്‍ രൂക്ഷമാക്കാനെ സഹായിക്കുകയുള്ളു. ഈ നിലപാട് തിരുത്തി സംസ്ഥാനങ്ങള്‍ക്ക് അര്‍ഹമായ വിഹിതങ്ങള്‍ ലഭ്യമാക്കുന്നതിലൂടെ മാത്രമേ നിലവിലെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ നമുക്ക് സാധിക്കുകയുള്ളു''.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications