ഉമ്മന്‍ചാണ്ടി പോയാലും കേരളത്തിലെ കോണ്‍ഗ്രസിന് ഒന്നും സംഭവിക്കില്ല, തുറന്നടിച്ച് പിസി ജോർജ്ജ്
തിരുവനന്തപുരം: ഡിസിസി അധ്യക്ഷന്മാരുടെ പട്ടിക പ്രഖ്യാപനത്തിന് പിന്നാലെ അതൃപ്തി പരസ്യമാക്കിയ ഉമ്മന്‍ചാണ്ടിയേയും രമേശ് ചെന്നിത്തലയേയും അനുനയിപ്പിക്കാനുളള ശ്രമങ്ങള്‍ നടക്കുകയാണ് കോണ്‍ഗ്രസില്‍. എതിര്‍ ചേരിയില്‍ ആയിരുന്ന എ,ഐ ഗ്രൂപ്പുകള്‍ വിഡി സതീശന്‍-കെ സുധാകരന്‍ സഖ്യത്തിന് എതിരെ കൈ കോര്‍ത്തിരിക്കുകയാണ്.
ഉമ്മന്‍ചാണ്ടിക്ക് വേണ്ടി ശബ്ദമുയര്‍ത്തി രമേശ് ചെന്നിത്തല തന്നെ രംഗത്ത് വന്നു. എന്നാല്‍ ഉമ്മന്‍ചാണ്ടി ഇല്ലെങ്കിലും കോണ്‍ഗ്രസിന് ഒന്നും സംഭവിക്കില്ലെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് ജനപക്ഷം നേതാവും മുന്‍ പൂഞ്ഞാര്‍ എംഎല്‍എയുമായ പിസി ജോര്‍ജ്. വിശദാംശങ്ങള്‍ ഇങ്ങനെ

ഉമ്മന്‍ചാണ്ടി ഇല്ലാതെ കേരളത്തിലെ കോണ്‍ഗ്രസിന് മുന്നോട്ട് പോകാന്‍ സാധിക്കില്ലെന്ന് പറയുന്നത് മണ്ടത്തരമാണന്ന് പിസി ജോര്‍ജ് പറഞ്ഞു. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിലാണ് പിസി ജോര്‍ജിന്റെ പ്രതികരണം. ഉമ്മന്‍ചാണ്ടി പോയാലും കേരളത്തിലെ കോണ്‍ഗ്രസിന് ഒന്നും സംഭവിക്കാന്‍ പോകുന്നില്ല. ഉമ്മന്‍ചാണ്ടി എന്നല്ല ആരെയും ഒഴിവാക്കി മുന്നോട്ട് പോകാന്‍ കഴിയുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ് എന്നും പിസി ജോര്‍ജ് പറഞ്ഞു.
'ബിഗ് ബോസിന് ശേഷം റിതു ഫോൺ എടുത്തിട്ടില്ല, അന്ന് 316 തവണ വിളിച്ചു'- ജിയ ഇറാനി-റിതു മന്ത്ര ചിത്രങ്ങൾ

ഇനിയും കേരളത്തിന്റെ മുഖ്യമന്ത്രിയാകണം എന്ന് ഉമ്മന്‍ചാണ്ടി ആഗ്രഹിക്കുന്നത് മാന്യതയല്ല. മറ്റുളളവര്‍ക്ക് അവസരം കൊടുക്കാന്‍ ഉമ്മന്‍ചാണ്ടി തയ്യാറാവുകയാണ് വേണ്ടത് എന്നും പിസി ജോര്‍ജ് പറഞ്ഞു. ഉമ്മന്‍ചാണ്ടിയുമായി സംഘടനാ കാര്യങ്ങള്‍ ചര്‍ച്ച നടത്തണമായിരുന്നുവെന്നും താന്‍ ഒരു നാലണ നേതാവ് ആണെന്നുമുളള രമേശ് ചെന്നിത്തലയുടെ വാക്കുകളോടും പിസി ജോര്‍ജ് പ്രതികരിച്ചു. ചെന്നിത്തല ഒരു നാലണ നേതാവ് അല്ലെന്ന് പിസി ജോര്‍ജ് പറഞ്ഞു.

കോണ്‍ഗ്രസിന്റെ അഖിലേന്ത്യാ പ്രസിഡണ്ട് സ്ഥാനം വഹിച്ച നേതാവാണ് രമേശ് ചെന്നിത്തല. ചെന്നിത്തല മന്ത്രിയാകുന്നത് കെ കരുണാകരന്‍ കാരണമാണ്. ഇന്ന് കേരളത്തിലെ കോണ്‍ഗ്രസില്‍ രമേശ് ചെന്നിത്തല ഒരു പ്രധാന പദവി അര്‍ഹിക്കുന്നുണ്ടെന്നും പിസി ജോര്‍ജ് അഭിപ്രായപ്പെട്ടു. പ്രതിപക്ഷ നേതാവായിരുന്ന സമയത്ത് രമേശ് ചെന്നിത്തല ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാല്‍ അദ്ദേഹം ഉയര്‍ത്തിക്കൊണ്ട് വന്ന ആരോപണങ്ങള്‍ ഏറ്റെടുക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചില്ല.

കെപിസിസി പ്രസിഡണ്ടായി കെ സുധാകരനും പ്രതിപക്ഷ നേതാവായി വിഡി സതീശനും എത്തിയതോടെ കോണ്‍ഗ്രസിനുളളിലെ എ, ഐ ഗ്രൂപ്പുകള്‍ വലിയ പ്രതിസന്ധി ഘട്ടത്തിലൂടെയാണ് കടന്ന് പോകുന്നത് എന്ന് പിസി ജോര്‍ജ് ചൂണ്ടിക്കാട്ടി. ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും ഒരുമിച്ച് നില്‍ക്കാനുളള കാരണവും അതാണ്. മുന്‍പൊക്കെ കോണ്‍ഗ്രസിലെ ഡിസിസി അധ്യക്ഷന്മാരെ തീരുമാനിച്ചിരുന്നത് 7 ഐ ഗ്രൂപ്പുകാരും 7 എ ഗ്രൂപ്പുകാരും എന്ന നിലയ്ക്ക് ആയിരുന്നു.

എന്നാല്‍ പുതിയ കെപിസിസി അധ്യക്ഷനും പുതിയ പ്രതിപക്ഷ നേതാവും വന്നതോടെ അതില്‍ മാറ്റം വന്നു. ഇതോടെ തങ്ങള്‍ ഒതുക്കപ്പെടുമോ എന്നുളള ഭയമാണ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും അടക്കമുളള മുതിര്‍ന്ന നേതാക്കള്‍ക്കെന്നും പിസി ജോര്‍ജ് പറഞ്ഞു. ഇപ്പോള്‍ കോണ്‍ഗ്രസിന്റെ നിലപാട് എന്നത് കെ സുധാകരന്റേതാണ്. കോണ്‍ഗ്രസിനുളളില്‍ കെ സുധാകരനോട് എതിര്‍പ്പുളളവര്‍ ഉണ്ടെന്ന് കരുതുന്നില്ലെന്നും പിസി ജോര്‍ജ് പറഞ്ഞു. ഡിസിസി അധ്യക്ഷന്മാരുടെ പട്ടിക പുറത്ത് വിട്ടതിന് പിന്നാലെ കെ സുധാകരന് എതിരെ ഉമ്മന്‍ചാണ്ടി പരസ്യമായി രംഗത്ത് വന്നിരുന്നു.

പണ്ടൊക്കെ ചര്‍ച്ച നടക്കുമായിരുന്നുവെന്നും ഇത്തവണ നേതാക്കളുമായി ചര്‍ച്ച നടന്നില്ലെന്നുമാണ് ഉമ്മന്‍ചാണ്ടി ആരോപിച്ചത്. ഇതോടെ ഉമ്മന്‍ചാണ്ടിയുമായി ചര്‍ച്ച നടത്തിയിരുന്നുവെന്ന് വ്യക്തമാക്കി അദ്ദേഹം നിര്‍ദേശിച്ച പേരുകള്‍ എഴുതിയ ഡയറി കെ സുധാകരന്‍ പരസ്യമാക്കി. തുടര്‍ന്ന് ഉമ്മന്‍ചാണ്ടി കൂടുതല്‍ അതൃപ്തനാവുകയായിരുന്നു. നിലവില്‍ ഉമ്മന്‍ചാണ്ടിയേയും ചെന്നിത്തലയേയും അനുനയിപ്പിക്കാനുളള ശ്രമം ആണ് നടക്കുന്നത്. വിഡി സതീശന്‍ ഉമ്മന്‍ചാണ്ടിയുമായും ചെന്നിത്തലയുമായും ഫോണില്‍ സംസാരിക്കുകയും യുഡിഎഫ് യോഗത്തില്‍ പങ്കെടുക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications