കണ്ണൂരിൽ നിരീക്ഷണത്തിലിരിക്കെ മരിച്ചയാൾക്ക് കൊവിഡ്, സംസ്ഥാനത്ത് കൊവിഡ് മരണങ്ങളുടെ എണ്ണം 19
കണ്ണൂര്‍: സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. നിരീക്ഷണത്തിലിരിക്കെ മരിച്ചയാള്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കണ്ണൂര്‍ ജില്ലയിലെ ഇരിക്കൂര്‍ പട്ടുവം ആയിഷ മന്‍സിലില്‍ ഉസ്സന്‍ കുട്ടിയാണ് മരിച്ചത്. ഇദ്ദേഹത്തിന് 72 വയസ്സായിരുന്നു. ഇന്നലെ രാത്രിയാണ് മരണം സംഭവിച്ചത്. തുടര്‍ന്ന് നടത്തിയ സ്രവപരിശോധനയില്‍ ആണ് കൊവിഡ് സ്ഥിരീകരിച്ചത്.
ഇതോടെ സംസ്ഥാനത്തെ കൊവിഡ് മരണങ്ങളുടെ എണ്ണം 19 ആയി ഉയര്‍ന്നു. ഉസ്സന്‍ കുട്ടിയെ പനിയും മറ്റ് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളും കാരണം ഇന്നലെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇദ്ദേഹത്തിന് വയറിളക്കമടക്കമുളള പ്രശ്‌നങ്ങളുണ്ടായിരുന്നു.
ഇക്കഴിഞ്ഞ 9ാം തിയ്യതി മുംബൈയില്‍ നിന്നും ട്രെയിന്‍ മാര്‍ഗമാണ് ഉസ്സന്‍ കുട്ടി നാട്ടിലേക്ക് എത്തിയത്. തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. ആരോഗ്യ നില മോശമായതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ കണ്ണൂര്‍ അഞ്ചരക്കണ്ടിയിലുളള കൊവിഡ് ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ നിന്ന് കൊവിഡ് പരിശോധന നടത്താനുളള സാംപിള്‍ ശേഖരിച്ചു. തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്ക് വേണ്ടി കണ്ണൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

ജില്ലാ ആശുപത്രിയില്‍ വെച്ച് രാത്രി പതിനൊരയോടെയാണ് ഉസ്സന്‍കുട്ടി മരിച്ചത്. മരണശേഷവും സ്രവം പരിശോധന നടത്തുകയുണ്ടായി. ഈ പരിശോധനയോടെയാണ് ഇദ്ദേഹത്തിന് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചത്. മുംബൈയില്‍ ബിസ്സിനസ്സ് ചെയ്യുന്ന മകളേയും ഭര്‍ത്താവിനേയും കാണുന്നതിന് വേണ്ടിയാണ് ഉസ്സന്‍കുട്ടി ഇക്കഴിഞ്ഞ മാര്‍ച്ചില്‍ പോയത്. ലോക്ക്ഡൗണ്‍ കാരണം തിരികെ നാട്ടിലേക്ക് വരാന്‍ സാധിച്ചിരുന്നില്ല. ഇദ്ദേഹത്തിന് ഹൃദയത്തിന് തകരാറും പ്രമേഹ രോഗവും ഉണ്ടായിരുന്നു. ഉസ്സന്‍കുട്ടിയുമായി ബന്ധപ്പെട്ടവരെ നിരീക്ഷണത്തിലേക്ക് മാറ്റിയിരിക്കുകയാണ്.
അതിനിടെ സംസ്ഥാനത്ത് ഇന്ന് 78 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 36 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും വന്നവരാണ്. 31 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതുമാണ്. 10 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇന്ന് 32 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. സംസ്ഥാനത്ത് 1303 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 999 പേര്‍ ഇതുവരെ കോവിഡ് മുക്തരായി. ഇന്ന് പുതുതായി 9 ഹോട്ട് സ്‌പോട്ടുകളാണുളളത്.












Click it and Unblock the Notifications