കറുത്തകോട്ടിന്റെ തനിനിറം കാട്ടി മാടിവിളിക്കുന്നു; ശ്രീധരൻപിള്ളയും കേരളത്തിലേക്കോ? സൂചന നൽകി കുറിപ്പ്
കോഴിക്കോട്: മിസോറം ഗവര്‍ണര്‍ സ്ഥാനത്ത് ഒരു വര്‍ഷം പൂര്‍ത്തിയാക്കി പിഎസ് ശ്രീധരന്‍പിള്ള. ഒരു വര്‍ഷം പൂര്‍ത്തിയായ പശ്ചാത്തലത്തില്‍ എല്ലാവര്‍ക്കും നന്ദി അറിയിച്ച് അദ്ദേഹം ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ്. ഗവര്‍ണ്ണര്‍ നിയമന ഉത്തരവു വന്നിട്ട് ഒരു കൊല്ലം തികയുന്നു. കാലത്തിന്റെ പ്രയാണത്തില്‍ ദൈവവും ജനങ്ങളും തന്നതൊക്കെ ധാരാളമെന്ന് ഈ വിനീതന്‍ ആത്മാര്‍ത്ഥമായും കരുതുന്നു. മഹാമാരിയ്ക്കും മൗനത്തിനുമിടയില്‍ എല്ലാവര്‍ക്കും നന്ദി, ആരോടുമില്ല പരിഭവം- ശ്രീധരന്‍പിള്ള ഫേസ്ബുക്കില്‍ കുറിച്ചു.
അതേസമയം, ഫേസ്ബുക്ക് പോസ്റ്റിന്റെ അവസാന വരികള്‍ കേരളത്തിലേക്കുള്ള മടങ്ങിവരവാണെന്ന വിലയിരുത്തലുകളുണ്ട്. നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ അദ്ദേഹം കേരളത്തിലേക്ക് മടങ്ങിവരുമോ എന്നാണ് കേരള രാഷ്ട്രീയം ഉറ്റുനോക്കുന്നത്. ശ്രീധരന്‍പിള്ളയുടെ കുറിപ്പിന്റെ പൂര്‍ണരൂപം..

ഒരു വര്‍ഷം തികയുന്നു
ഗവര്‍ണ്ണര്‍ നിയമന ഉത്തരവു വന്നിട്ട് ഒരു കൊല്ലം തികയുന്നു. കാലത്തിന്റെ പ്രയാണത്തില്‍ ദൈവവും ജനങ്ങളും തന്നതൊക്കെ ധാരാളമെന്ന് ഈ വിനീതന്‍ ആത്മാര്‍ത്ഥമായും കരുതുന്നു. മഹാമാരിയ്ക്കും മൗനത്തിനുമിടയില്‍ എല്ലാവര്‍ക്കും നന്ദി ! ആരോടുമില്ല പരിഭവം ! അന്ന് നിയമനം വാര്‍ത്തയായപ്പോള്‍ മിസോറാമിലെ പത്രങ്ങളും പ്രതിപക്ഷപ്പാര്‍ട്ടിയും എതിര്‍പ്പോടെ എഴുതി ' Mizoram , now is a dumping place for Hindu fundamentalists

നിസ്സംഗത്വമായിരുന്നു എന്റെ പ്രതികരണം
കഴിഞ്ഞ ഓഗസ്റ്റില്‍ എന്റെ മൂന്നു പുസ്തകങ്ങള്‍ ഐസ്വാളില്‍ പുറത്തിറക്കിക്കൊണ്ട് അഞ്ചു തവണ മുഖ്യമന്ത്രിയായിരുന്ന ഇപ്പോഴത്തെ പ്രതിപക്ഷപ്പാര്‍ട്ടി അദ്ധ്യക്ഷനും , ഒപ്പം പ്രാദേശിക പാര്‍ട്ടിക്കാരനായ മുഖ്യമന്ത്രിയും ഒക്കെ മിസ്സോറാമിനു കിട്ടിയ വലിയ ബഹുമതിയായി ഗവര്‍ണ്ണറെ ചിത്രീകരിച്ചത് വാര്‍ത്തയായപ്പോഴും നിസ്സംഗത്വമായിരുന്നു എന്റെ പ്രതികരണം.

ഗൃഹാതുരത്വം
മിസ്സോറാമിനു സ്‌നേഹം നല്‍കാനും അവരില്‍ നിന്നു സ്‌നേഹം കിട്ടാനുമായതില്‍ ചാരിതാര്‍ത്ഥ്യം !.കഴിഞ്ഞയാഴ്ച്ച അപ്രതീക്ഷിതമായി ഗൃഹാതുരത്വം എന്നിലുണര്‍ത്തിയത് രണ്ടു ഫോണ്‍ സന്ദേശങ്ങളായിരുന്നു. ആദ്യത്തേത് എന്റെ മകന്‍ അഡ്വ: അര്‍ജ്ജുന്റേതായിരുന്നു. കേരള ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിലെ സീനിയര്‍ പ്രോസിക്യൂട്ടര്‍മാരായ രണ്ടു പേരും അവനെ വിളിച്ച് എന്നെ അകമഴിഞ്ഞ് അഭിനന്ദിച്ചതായും ,ആ വിവരം അച്ഛനെ അറിയിക്കണമെന്നും അവര്‍ പറഞ്ഞു.

പറയാനും അവര്‍ മറന്നില്ല
ഞാന്‍ പാലക്കാട്ട് പ്രതികള്‍ക്കുവേണ്ടി ട്രയല്‍ നടത്തിയ ഒരു ഇരട്ടക്കൊലപാതക്കേസിന്റെ അപ്പീലിനായി ഫയല്‍ പഠിച്ചപ്പോഴും ,വാദം നടത്തിയപ്പോഴും അവര്‍ക്കു തോന്നിയ മതിപ്പാണ് അവരിലൂടെ പ്രതിഫലിച്ചത്. ഞാന്‍ നന്നായി പ്രതിഭാഗത്തിനായി അധ്വാനിച്ചെങ്കിലും ഹൈക്കോടതിയിലെ അപ്പീല്‍ പ്രോസിക്യൂഷനനുകൂലമാകുമെന്നു പറയാനും അവര്‍ മറന്നില്ല.

പകര്‍ന്നു കിട്ടിയ ഫോണ്‍കോള്‍
എന്നാല്‍ കേസ്സിന്റെ വിധി വന്നപ്പോള്‍ എല്ലാ പ്രതികളെയും ബഹു: ഹൈക്കോടതി വിട്ടയച്ചു. അന്നു രാത്രി എനിക്കൊരു വിളി വന്നു . മിസ്സോറാമിലെ കൊടും തണുപ്പിലും എന്റെ മനസ്സിന് ചൂടും ചൂരും പകര്‍ന്നു കിട്ടിയ ഫോണ്‍കോള്‍ ! പ്രശസ്ത സീനിയര്‍ ക്രിമിനല്‍ അഭിഭാഷകന്‍ ബി രാമന്‍പിള്ള സാറായിരുന്നു മറുതലയ്ക്കല്‍

ആകാശത്തോളമുയര്‍ന്നു
'വിധി അറിഞ്ഞിട്ടുണ്ടാകുമെന്നറിയാം, എന്നാല്‍ അസ്സലായി ട്രയല്‍ നടത്തിയതിനഭിനന്ദിക്കാനാണ് വിളിച്ചതെന്ന് ' സാര്‍ പറഞ്ഞപ്പോള്‍ എന്റെ സന്തോഷം ആകാശത്തോളമുയര്‍ന്നു. പാലക്കാട്ട് ആറ് മാസത്തോളം തുടര്‍ച്ചയായി ചിലവഴിച്ച് നടത്തിയ പ്രമാദമായ ഒരു കേസ്സായിരുന്നു അത്. കേസ് അനന്തമായി നീണ്ടപ്പോള്‍ അവസാനഘട്ടത്തില്‍ നല്‍കിയ ഫീസൊക്കെയും വേണ്ടെന്നു പറഞ്ഞതും ഞാനോര്‍ത്തുപോയി !

മാടിവിളിക്കുന്നു
ഗവര്‍ണ്ണറായി സന്തോഷത്തോടെ ഇവിടെ അഭിരമിക്കുമ്പോഴും ഗൃഹാതുരത്വം കറുത്ത കോട്ടിന്റെ തനിനിറം കാട്ടി മാടിവിളിക്കുന്നു എന്നൊരു തോന്നല്‍ മനസ്സിന്റെ കോണിലെവിടെയോ അങ്കുരിച്ചുവോ ? കഴിഞ്ഞ കൊല്ലം ഈ ദിവസം ബാര്‍ കൗണ്‍സിലില്‍ പോയി അഭിഭാഷകവൃത്തി ഉപേക്ഷിച്ചതായി എഴുതിക്കൊടുക്കുന്നതിനു പകരം താല്‍ക്കാലികമായി മരവിപ്പിക്കുകമാത്രം ചെയ്തത് നന്നായി എന്നും തോന്നുന്നു.
എല്ലാവര്‍ക്കും നന്ദി - നമസ്‌കാരം












Click it and Unblock the Notifications