വീഡിയോ കോൾ വിളിച്ച് ഓൺലൈൻ തട്ടിപ്പ്; ഗീവർഗീസ് മാർ കൂറിലോസിന് നഷ്ടമായത് 15 ലക്ഷം
പത്തനംതിട്ട: ഓൺലൈൻ തട്ടിപ്പിനിരയായി യാക്കോബായ സഭ നിരണം ഭദ്രാസനം മുൻ അധ്യക്ഷൻ ഡോ ഗീവർഗീസ് മാർ കൂറിലോസ്. 15 ലക്ഷം രൂപയാണ് അദ്ദേഹത്തിൽ നിന്നും തട്ടിയത്. തട്ടിപ്പ് സംബന്ധിച്ച് അദ്ദേഹം പോലീസിൽ പരാതി നൽകി. ഈ മാസം രണ്ടിനായിരുന്നു സംഭവം.
സിബിഐയിൽ നിന്നാണെന്ന് പറഞ്ഞ് കഴിഞ്ഞ ദിവസം മാർ കൂറിലോസിന് ഒരു വിഡിയോ കോൾ വന്നിരുന്നു. മുംബൈ സൈബർ വിഭാഗം, സിബിഐ എന്നീ ഏജൻസികളിൽ നിന്നാണെന്ന് വിശ്വസിപ്പിച്ചായിരുന്നു കോൾ. മുംബൈ സ്വദേശി നരേഷ് ഗോയൽ എന്നയാളുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ മാർ കൂറിലോസ് പ്രതിയാണെന്നും ഗീവർഗീസ് മാർ കൂറിലോസ് വെർച്വൽ അറസ്റ്റിൽ ആണെന്നും ഇവർ അറിയിച്ചു. വിളിച്ചവർ നിരവധി വ്യാജരേഖകൾ കാണിച്ചും അദ്ദേഹത്തെ ഭീഷണിപ്പെടുത്തി.

മുംബൈയിലെ ബാങ്കിൽ മാർ കൂറിലോസിന്റെ പേരിൽ അക്കൗണ്ടുണ്ടെന്നും ഇതിൽ നിന്ന് കള്ളപ്പണ ഇടപാടുകൾ നടന്നെന്നും പ്രതി അദ്ദേഹത്തെ തെറ്റിധരിപ്പിച്ചു. രണ്ട് നമ്പറുകളിൽ നിന്നാണ് അദ്ദേഹത്തെ പ്രതി വിളിച്ചത്. ഓൺലൈനിലൂടെ തന്നെ കേസ് സംബന്ധിച്ച വിചാരണ നടത്തുകയായിരുന്നുവെന്നും പിന്നീട് പണം ആവശ്യപ്പെട്ടെന്നും പരാതിയിൽ പറയുന്നു.
കേസിൽ നിന്ന് ഒഴിവാക്കാണമെങ്കിൽ 15 ലക്ഷം പിഴ അടയ്ക്കണമെന്നായിരുന്നു ഭീഷണി.തുടർന്ന് അദ്ദേഹം പണം നൽകുകയായിരുന്നു. ഡൽഹിയിലേയും ജയ്പുരിലെയും അക്കൗണ്ടുകളിലേക്കാണ് പണം അയച്ചത്. 15,01,186 രൂപയാണ് അദ്ദേഹത്തിന് നഷ്ടമായത്.സ്വന്തം അക്കൗണ്ടിൽ നിന്നും സുഹൃത്തിൻറെ അക്കൗണ്ടിൽ നിന്നുമായാണ് പണം നൽകിയതെന്ന് പരാതിയിൽ പറയുന്നു. പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.












Click it and Unblock the Notifications