ഓൺലൈൻ ലോട്ടറിയുടെ പേരിൽ 11 കോടി തട്ടി പണം തട്ടിയത് മുഖ്യമന്ത്രിയുടെ വ്യാജ മെയിൽ സന്ദേശം കാണിച്ച്
കൊല്ലം:ഓൺലൈൻ ലോട്ടറി തട്ടിപ്പിന് ഇരയായ ആള് പിന്നീട് ഓൺലൈൻ ലോട്ടറി തട്ടിപ്പ് തൊഴിലാക്കി പലരില് നിന്നും പണം തട്ടി ഒടുവില് പൊലീസിന്റെ പിടിയിലായി. ഓൺലൈൻ ലോട്ടറിയുടെ പേരിൽ 11 കോടി രൂപ തട്ടിയ ചന്ദനത്തോപ്പ് ചാത്തിനാംകുളം കുന്നുവിളവീട്ടിൽ മുഹമ്മദ് ഷെരീഫിനെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. 2010ൽ ഗൾഫിൽ ജോലി ചെയ്യുന്ന അവസരത്തിൽ 50 കോടി രൂപയുടെ ഓൺലൈൻ ലോട്ടറി അടിച്ചതായും ഈ തുകയുടെ നികുതി അടച്ചാൽ പണം കൈപ്പറ്റാമെന്നും മുഹമ്മദ് ഷെരീഫിന് സന്ദേശം ലഭിച്ചു.
ഇത് വിശ്വസിച്ച് നാട്ടിലെത്തിയ ഇയാൾ ചാത്തിനാംകുളത്തെ പരിചയക്കാരിൽ നിന്ന് ഏഴ് കോടിയോളം രൂപ സമാഹരിച്ച ശേഷം സന്ദേശം അയച്ചവരുമായി ബന്ധപ്പെട്ടു. അവർ ബാംഗ്ലൂരിലേക്ക് ചെല്ലാൻ ആവശ്യപ്പെട്ടതനുസരിച്ച് അവിടെയെത്തിയപ്പോൾ രണ്ട് പേർ 50 വലിയ കെട്ടുകളടങ്ങിയ കറുത്ത പെട്ടി നൽകി. ഇതിൽ നിന്ന് ഒരു കെട്ടിളക്കി അതിലെ രണ്ട് നോട്ടുകളെടുത്ത് ഒരു മിശ്രിതത്തിൽ മുക്കിയപ്പോൾ കറുത്ത നിറം മാറി ഡോളറായി.
ബാക്കി തുകയുമായി വന്നാൽ മുഴുവൻ നോട്ടുകളും ഡോളറാക്കാനുള്ള രാസ ലായനി നൽകാമെന്ന് പറഞ്ഞ് മടക്കി അയച്ചു. വീണ്ടും കുറച്ച് പണം സംഘടിപ്പിച്ച് ഓൺലൈൻ ലോട്ടറിക്കാരെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതോടെ പൊലീസിൽ പരാതി നൽകിയ ശേഷം തനിക്ക് ലഭിച്ച സന്ദേശം കാണിച്ച് വീണ്ടും പരിചയക്കാരിൽ നിന്ന് പണം വാങ്ങി. വാങ്ങുന്ന പണത്തിന്റെ ഇരട്ടി തുകയുടെ ചെക്ക് ഈടായി നൽകുകയും ചെയ്തു. വിശ്വാസം ഉറപ്പിക്കാൻ നികുതിക്കുള്ള പണം നൽകിയാൽ വിദേശ പണം കൈമാറുന്നതിൽ തടസമില്ലെന്ന മുഖ്യമന്ത്രിയുടെയും തിരുവനന്തപുരം മേയറുടെയും പേരിലുള്ള ഇ-മെയിലും കാണിച്ചിരുന്നു.

പലരും പണം തിരകെ ആവശ്യപ്പെട്ട് പ്രശ്നം ഉണ്ടാക്കാൻ തുടങ്ങിയതോടെ ഇയാൾ ചാത്തന്നൂരിലേക്ക് താമസം മാറ്റി. തിരുവനന്തപുരത്തെയും പത്തനംത്തിട്ടയിലെയും പരിചയക്കാരിൽ നിന്ന് വീണ്ടും പണം കടംവാങ്ങി. ഇടപാടുകാർ കൂട്ടത്തോടെ എത്തി പ്രശ്നങ്ങളുണ്ടാക്കിയതോടെ ഭാര്യയെ ഉപേക്ഷിച്ച് കാമുകിയോടൊപ്പം സുഹൃത്തിന്റെ കാറും കൈക്കലാക്കി മുഹമ്മദ് ഷെരീഫ് അപ്രത്യക്ഷനാവുകയായിരുന്നു.
ഇതുവരെ 50 ഓളം പേരാണ് ഇയാൾക്കെതിരെ പരാതി നൽകിയിട്ടുള്ളത്. ഏറെ നാളായി ഒളിവിൽ കഴിയുകയായിരുന്ന ഇയാളെ കോഴിക്കോട് നരിക്കുനിയിൽ നിന്നാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ക്രൈംബ്രാഞ്ച് എ.സി.പി എ. അശോകൻ, എസ്.ഐമാരായ രതീഷ്, ആർ. ധനപാലൻ, ബാലൻ, എ.എസ്.ഐ അനിൽകുമാർ, സി.പി.ഒ സിജു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.












Click it and Unblock the Notifications