കയ്യും കാലും തലയും വെട്ടലുമാണല്ലോ സിപിഎമ്മിന്റെ പ്രധാന പണി; എംവി ജയരാജന് വിഡി സതീശന്റെ മറുപടി
തിരുവനന്തപുരം : കെ റെയിലിന്റെ സര്‍വ്വേ കല്ല് ഇളക്കിയാല്‍ പല്ലു പോകുമെന്ന സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്റെ വെല്ലുവിളിയോടെ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുടെ പ്രസ്താവന ഗൗനിക്കുന്നില്ല. ഇതുപോലുള്ള കടലാസു പുലികള്‍ ബഹളമുണ്ടാക്കിയാല്‍ അതിനു മുന്നില്‍ യു ഡി എഫ് തോറ്റുകൊടുക്കില്ലെന്ന് വിഡി സതീശന്‍ പറഞ്ഞു. ആളുകളുടെ പല്ലുകൊഴിക്കലും കൈ വെട്ടലും കാലും തലയും വെട്ടലുമാണല്ലോ സി.പി.എമ്മിന്റെ പ്രധാന പണിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആലുവയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
പല്ലുകൊഴിക്കലും കൈ വെട്ടലും കാലും തലയും വെട്ടലുമാണല്ലോ സി പി എമ്മിന്റെ പ്രധാന പണി. അതിനു നേതൃത്വം കൊടുക്കുന്നയാളാണ് കണ്ണൂര്‍ ജില്ലാ സെക്രട്ടറി. അതുവച്ച് ഞങ്ങളെ വിരട്ടാന്‍ വരേണ്ട. ജനങ്ങളോടാണ് പ്രതിപക്ഷം സംസാരിക്കുന്നത്. ജനങ്ങള്‍ക്കു വേണ്ടിയാണ് യു.ഡി.എഫ് സമരം. കേരളത്തിലെ മുഴുവന്‍ ജനങ്ങളുമാണ് കെ റെയിലിന് ഇരകളാകാന്‍ പോകുന്നത്.

സംസ്ഥാനത്തിനുണ്ടാകുന്ന പാരിസ്ഥിതിക-സാമൂഹിക ആഘാതവും സാമ്പത്തികമായുണ്ടാകുന്ന പ്രശ്നങ്ങളും കേരളത്തിന്റെ നിലനില്‍പ്പിനെ തന്നെ ചോദ്യം ചെയ്യുന്ന പ്രശ്നങ്ങളാണെന്നും വിഡി സതീശന്‍ പറഞ്ഞു. കെ റെയിലുമായി ബന്ധപ്പെട്ട് ബിജെപിക്കെതിരെയും വിഡി സതീശന്‍ വിമര്‍ശനം ഉന്നയിച്ചു. കെ റെയിലില്‍ സിപിഎമ്മിനും ബിജെപിക്കും ഒരേ നിലപാടാമെന്ന് പറഞ്ഞ വിഡി സതീശന്‍ വി മുരളീധരന്‍ എത് കാലത്താണ് ജീവിക്കുന്നതെന്ന് ചോദിച്ചു.
ശിഖണ്ഡി... ആണും പെണ്ണുകെട്ട... ഈ പ്രയോഗങ്ങളൊന്നും ഇന്നത്തെ കാലത്ത് പറയാന്‍ പാടില്ല. ഇതൊന്നും കാലഘട്ടത്തിന് യോജിച്ചതല്ല. ഒരു സമൂഹത്തെ അപമാനിക്കുന്നതിന് തുല്യമാണ്. ഏതു ലോകത്താണ് കേന്ദ്ര മന്ത്രി വി മുരളീധരന്‍ ജീവിക്കുന്നത്? പകല്‍ പിണറായി വിരോധം, രാത്രിയാകുമ്പോള്‍ പിണറായിയുടെ അടുത്തു പോയി കേസുകള്‍ സെറ്റില്‍ ചെയ്യുക. അദ്ദേഹത്തിന്റെ ആ സ്വഭാവത്തെ എങ്ങനെയാണ് വിശേഷിപ്പിക്കേണ്ടത്?
കെ റെയിലിന് എതിരായി സമരം ചെയ്യുമെന്നു പറയും. എന്നിട്ട് റെയില്‍വെ മന്ത്രാലയത്തെക്കൊണ്ട് കെ - റെയിലിന് അനുകൂലമായ സത്യാവാങ്മൂലം കോടതിയില്‍ കൊടുപ്പിക്കും. പറയുന്നതിനു നേരെ വിപരീതമായി പ്രവര്‍ത്തിക്കുന്നതില്‍ വൈദഗ്ധ്യമുള്ള ആളാണ് മുരളീധരന്‍. പകല്‍ പത്രസമ്മേളനം നടത്തി ബഹളമുണ്ടാക്കിയിട്ട് രാത്രിയില്‍ സെറ്റില്‍ ചെയ്യാന്‍ ഇടനിലക്കാരനായി പ്രവര്‍ത്തിക്കും. കണ്ണൂര്‍ വിസിയുടെ നിയമനം നിയമവിരുദ്ധമാണെന്നു ഗവര്‍ണറാണ് പറഞ്ഞത്. നിയമവിരുദ്ധമാണെങ്കില്‍ രാജിവയ്ക്കാന്‍ ആവശ്യപ്പെടുകയോ വി.സിയെ പുറത്താക്കുകയോ ആണ് ഗവര്‍ണര്‍ ചെയ്യേണ്ടിയിരുന്നത്. ആല്ലാതെ ഗവര്‍ണര്‍ ചാന്‍സലര്‍ പദവി ഏറ്റെടുക്കില്ലെന്നു പറഞ്ഞാല്‍ അതു നിയമപരമായ പ്രതിസന്ധിയാണ്.
ഒരു മാസമായി കേരളത്തിലെ സര്‍വകലാശാലകളില്‍ ചാന്‍സലര്‍ പ്രവര്‍ത്തിക്കാത്തത് നിയമപരമായി പ്രതിസന്ധിയാണ്. വി സിയെ പുറത്താക്കാന്‍ തയാറാകാത്തതിനാണ് പ്രതിപക്ഷം ഗവര്‍ണറെ വിമര്‍ശിച്ചത്. ഗവര്‍ണറെ വിമര്‍ശിച്ച് സര്‍ക്കാരിനെ സംരക്ഷിക്കുന്നു എന്നാണ് ബി ജെ പി പറയുന്നത്. വ്യാഖ്യാനിക്കുന്നതില്‍ കലാകാരന്‍മാരാണ് ബി ജെ പി നേതാക്കള്‍. ബി ജെ പി നേതാക്കള്‍ പറയുന്നത് അതുപോലെ ഗവര്‍ണറും പറയുകയാണ്. വേണമെങ്കില്‍ രണ്ടു ദിവസത്തേക്ക് ഗവര്‍ണറെ വിമര്‍ശിക്കുന്നത് പ്രതിപക്ഷം നിര്‍ത്തിവയ്ക്കാം. സര്‍ക്കാരും ഗവര്‍ണറും ഒന്നിച്ചു ചെയ്ത നിയമവിരുദ്ധമായ കാര്യം തിരുത്താന്‍ മുരളീധരന്‍ ഗവര്‍ണറെ ഉപദേശിക്കണമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
Recommended Video
പ്രസിഡന്റിന് ഡി- ലിറ്റ് നല്‍കണമെന്ന ഗവര്‍ണറുടെ ആവശ്യം വി.സി സിന്‍ഡിക്കേറ്റില്‍ സമര്‍പ്പിക്കണമായിരുന്നു. രഹസ്യമായല്ല സിന്‍ഡിക്കേറ്റ് അംഗങ്ങളോട് വി.സി ഇക്കാര്യം പറയേണ്ടത്. ഒന്നും പറയില്ലെന്നു ഗവര്‍ണര്‍ പറയുന്നുണ്ടെങ്കിലും രാജ്ഭവനില്‍ നിന്നും ഇതു സംബന്ധിച്ച വിവരങ്ങളൊക്കെ പുറത്തു വിടുന്നുണ്ട്. അല്ലെങ്കില്‍ ഈ വാര്‍ത്തകളൊക്കെ എങ്ങനെ പുറത്തുവരുമെന്നും പ്രതിപക്ഷ നേതാവ് ചോദിക്കുന്നു












Click it and Unblock the Notifications