രാജ്യത്തെ പ്രതിപക്ഷ ഐക്യം; പൂര്‍ണ്ണമായും സഹകരിക്കാന്‍ ലീഗ് തയ്യാറാണെന്ന് ഇടി മുഹമ്മദ് ബഷീര്‍
ഇന്ത്യയിലെ പ്രതിപക്ഷ ഐക്യം യാഥാർത്ഥ്യമാക്കുന്ന കാര്യത്തിൽ പൂർണ്ണമായും സഹകരിക്കാൻ മുസ്ലിംലീഗ് തയാറാണെന്ന് ഇടി മുഹമ്മദ് ബഷീർ എംപി. രാഷ്ട്രപതി തിരഞ്ഞെടുപ്പിന് മുന്നോടിയായി ടി എം സി നേതാവും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനർജി വിളിച്ച് ചേർത്ത പ്രതിപക്ഷ പാർട്ടി നേതാക്കളുടെ യോഗത്തിലാണ് ഇടി മുഹമ്മദ് ബഷീർ. പ്രതിപക്ഷ പാർട്ടികൾ ഒരുമിച്ചിരിക്കുന്നത് തന്നെ രാജ്യത്തെ മതേതര വിശ്വാസികൾക്ക് ആവേശം പകരുന്ന ഒരു സന്ദേശം ആണെന്ന് അഭിപ്രായപ്പെട്ടതായും അദ്ദേഹം കൂട്ടിച്ചേർത്തു. യോഗത്തിന് പിന്നാലെ ഫേസ്ബുക്കിലൂടെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എംപിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

ഒത്തു പിടിച്ചാൽ ഇന്ത്യയിൽ പ്രതിപക്ഷ ഐക്യമെന്നത് യാഥാർത്ഥ്യമാകുമെന്നതിന് ശുഭ ലക്ഷണങ്ങളാണിന്ന് സർവകക്ഷി യോഗത്തിൽ പ്രകടമായത്.
പശ്‌ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി വിളിച്ചുകൂട്ടിയ യോഗത്തിൽ ഇന്ത്യയിലെ പ്രമുഖരായ എല്ലാ ബി. ജെ. പിയിതര രാഷ്ട്രീയപാർട്ടികളും പങ്കെടുക്കുകയുണ്ടായി. സമ്പൂർണ്ണമായ ഒരു പ്രതിപക്ഷ പ്രാതിനിധ്യം ഉണ്ടെന്ന് പറയാവുന്ന യോഗമായിരുന്നുവിത്.
യോഗത്തിൽ വന്ന ചർച്ചകളിൽ ഇന്ത്യയെ രക്ഷിക്കാവുന്ന ഏകമാർഗ്ഗം പ്രതിപക്ഷ കക്ഷികൾ ഒറ്റക്കെട്ടായി നിന്നു ഫാസിസ്റ്റ് ഭരണ കൂടത്തെ എതിർക്കുകയാണെന്ന് മമതാ ബാനർജി തന്റെ ആമുഖ പ്രസംഗത്തിൽ പറഞ്ഞു.
രാജ്യത്തെ ആകെ നാശത്തിലേക്ക് നയിക്കുന്ന നടപടികളാണ് നരേന്ദ്ര മോഡി സർക്കാർ എടുത്തു കൊണ്ടിരിക്കുന്നതെന്നും അഭിപ്രായ വ്യത്യാസങ്ങൾ എല്ലാം മറന്നു ഇന്ത്യയിലെ എല്ലാ കക്ഷികളും ഇതിനെ യോജിച്ച് എതിർക്കേണ്ടതുണ്ടെന്നും അവർ വ്യക്തമാക്കി. എൻ. സി. പി നേതാവ് ശരത് പവാർ യോഗത്തിൽ അധ്യക്ഷ വഹിച്ചു.
ഇന്ത്യയിലെ പ്രതിപക്ഷ ഐക്യം യാഥാർത്ഥ്യമാക്കുന്ന കാര്യത്തിൽ പൂർണ്ണമായും സഹകരിക്കാൻ മുസ്ലിംലീഗ് തയാറാണെന്ന് യോഗത്തിൽ വ്യക്തമാക്കി. പ്രതിപക്ഷ പാർട്ടികൾ ഒരുമിച്ചിരിക്കുന്നത് തന്നെ രാജ്യത്തെ മതേതര വിശ്വാസികൾക്ക് ആവേശം പകരുന്ന ഒരു സന്ദേശം ആണെന്നും അഭിപ്രായപ്പെട്ടു. രാഷ്‌ട്രപതി സ്ഥാനത്തേക്ക് ഒരു പൊതു സ്ഥാനാർഥിയെ കണ്ടെത്തുക എന്നതായിരുന്നു പ്രധാന ചർച്ചാവിഷയം.
രാഷ്ട്രപതി സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിൽ എല്ലാ പ്രതിപക്ഷ പാർട്ടികളും ഒരുമിച്ചിരുന്ന് ഒരു സ്ഥാനാർത്ഥിയെ നിർത്താം എന്ന കാര്യത്തിൽ യോഗത്തിൽ അഭിപ്രായ സമന്വയം ഉണ്ടായി. സ്ഥാനാർത്ഥി ആരായിരിക്കണം എന്ന കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല. ഓരോ കക്ഷികളും അടുത്ത യോഗത്തിൽ നിർദേശിക്കുന്ന അഭിപ്രായങ്ങൾക്കനുസരിച്ച് പൊതുസ്ഥാനാർഥിയെ തീരുമാനിക്കാം എന്ന ധാരണയിലാണ് യോഗം പിരിഞ്ഞത്. ഇന്ത്യയിലെ ജനാധിപത്യ മതേതരത്വ വിശ്വാസികൾക്ക് പ്രതീക്ഷയുടെ കിരണങ്ങൾ നൽകാൻ ഈ യോഗത്തിന് സാധിച്ചു.












Click it and Unblock the Notifications