രണ്ടും കല്‍പിച്ച് പി ജയരാജന്‍!!! ആന്തൂരില്‍ വീണ്ടും പാര്‍ട്ടിയെ തള്ളി... ശ്യാമളയ്ക്ക് വീഴ്ച പറ്റി
കണ്ണൂര്‍: പി ജയരാജന്‍ വീണ്ടും പാര്‍ട്ടി നേതൃത്വത്തിനെതിരെ രംഗത്ത്. ആന്തൂരില്‍ പ്രവാസി വ്യവസായി ആത്മഹത്യ ചെയ്തത സംഭവത്തില്‍ നഗരസഭ അധ്യക്ഷ പികെ ശ്യാമളയ്ക്ക് വീഴ്ച പറ്റി എന്നാണ് പി ജയരാജന്‍ വീണ്ടും പറയുന്നത്. സമകാലിക മലയാളം വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ജയരാജന്‍ തന്റെ നിലപാട് ആവര്‍ത്തിച്ചിരിക്കുന്നത്.
കരുത്തും സ്വകാര്യ അഹങ്കാരവുമാണ് ജയരാജേട്ടൻ; പി ജയരാജനെ പുകഴ്ത്തി വീണ്ടും പിജെ ആർമി, കുറിപ്പ്
നഗരസഭ അധ്യക്ഷയ്ക്ക് വീഴ്ച പറ്റിയിട്ടില്ലെന്ന നിലപാടാണ് സിപിഎം സംസ്ഥാന നേതൃത്വം സ്വീകരിച്ചിരിക്കുന്നത്. മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കിയതും ഇതേ കാര്യം തന്നെ ആയിരുന്നു. എന്നാല്‍ ഇതിനെയെല്ലാം ചോദ്യം ചെയ്തുകൊണ്ടാണ് പി ജയരാജന്‍ വീണ്ടും രംഗത്തെത്തിയിരിക്കുന്നത്.
സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും ദേശാഭിമാനി ചീഫ് എഡിറ്ററും ആയ എംവി ഗോവിന്ദന്‍ മാസ്റ്ററുടെ ഭാര്യയാണ് പികെ ശ്യാമള. സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗം കൂടിയാണ് ഇവര്‍.
ആദ്യം പരസ്യ നിലപാട്
ആന്തൂര്‍ വിഷയത്തില്‍ പികെ ശ്യാമളയ്ക്ക് തെറ്റ് പറ്റിയെന്ന് പരസ്യ നിലപാട് എടുത്ത ആളാണ് പി ജയരാജന്‍. പികെ ശ്യാമളയെ വേദിയില്‍ ഇരുത്തിക്കൊണ്ടായിരുന്നു ജയരാജന്റെ വിമര്‍ശനം. പാര്‍ട്ടിയുടെ രാഷ്ട്രീയ വിശദീരരണ യോഗത്തില്‍ ആയിരുന്നു ഇത്. ഇത് പാര്‍ട്ടിയ്ക്കുള്ളില്‍ വലിയ ചര്‍ച്ചകള്‍ക്ക് തന്നെ വഴിവച്ചിരുന്നു.
ജയരാജനെ തള്ളി പാര്‍ട്ടി
എന്നാല്‍ പികെ ശ്യാമളയ്ക്ക് തെറ്റി പറ്റി എന്ന പി ജയരാജന്റെ വാദം സിപിഎം പൂര്‍ണമായി തള്ളിക്കളയുകയായിരുന്നു. ഉദ്യോഗസ്ഥര്‍ക്കാണ് വീഴ്ചപറ്റിയത് എന്ന നിലപാടില്‍ ആണ് സിപിഎം സംസ്ഥാന കമ്മിറ്റി എത്തിയത്. പി ജയരാജനെതിരെ വിമര്‍ശനവും ഉയര്‍ന്നു.
രണ്ടും കല്‍പിച്ച് ജയരാജന്‍
എന്നാല്‍ ഇപ്പോള്‍ പി ജയരാജന്‍ വീണ്ടും പാര്‍ട്ടി നിലപാടിനെ തള്ളിക്കളഞ്ഞിരിക്കുകയാണ്. ഉദ്യോഗസ്ഥര്‍ വ്യവസായിയെ ദ്രോഹിച്ചെങ്കില്‍, അതില്‍ ഇടപെടാനുള്ള ഉത്തരവാദിത്തം പാര്‍ട്ടി ജില്ലാ കമ്മിറ്റി അംഗം കൂടിയായ പികെ ശ്യാമളയ്ക്ക് ഉണ്ടെന്നാണ് പി ജയരാജന്‍ പറയുന്നത്. ആ ഉത്തരവാദിത്തം നിര്‍വ്വഹിക്കുന്നതില്‍ പികെ ശ്യാമളയ്ക്ക് വീഴ്ച വന്നിട്ടുണ്ടെന്നും ജയരാജന്‍ അഭിമുഖത്തില്‍ പറയുന്നുണ്ട്.
ആരോപണങ്ങള്‍ പലവിധം
കണ്ണൂരിലെ പാര്‍ട്ടിയില്‍ പി ജയരാജനും എംവി ഗോവിന്ദന്‍ മാസ്റ്ററും തമ്മിലുള്ള പ്രശ്‌നങ്ങളാണ് പ്രവാസിയുടെ പ്രശ്‌നങ്ങള്‍ വഷളാക്കിയത് എന്നും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ആത്മഹത്യ ചെയ്ത പ്രവാസി സാജന്‍ പാറയിലിന്റെ ഭാര്യ തന്നെ സമാനമായ ആരോപണം ഉന്നയിക്കുകയും ചെയ്തിരുന്നു.
ജയരാജനെ ഒതുക്കാന്‍?
പാര്‍ട്ടിയില്‍ പി ജയരാജനെ ഒതുക്കാനുള്ള നീക്കങ്ങള്‍ നടക്കുന്നതായും ആരോപണങ്ങളുണ്ട്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി നടത്തിയ പ്രസംഗത്തിലും ജയരാജനെതിരെ പരോക്ഷ വിമര്‍ശനം ഉണ്ടായിരുന്നു. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ജില്ലാ സെക്രട്ടറി സ്ഥാനം രാജിവച്ചായിരുന്നു പി ജയരാജന്‍ വടകരയില്‍ മത്സരിച്ചത്. അവിടെ തോല്‍ക്കുകയും ചെയ്തു.