'ഞാൻ സന്ദീപിനോട് പറഞ്ഞതാ, മോനെ ഒന്ന് വെയിറ്റ് ചെയ്യെന്ന്, തേച്ചൊട്ടിച്ച പാർട്ടിയിലേക്ക് സന്ദീപ് പോകുവോ'
പാലക്കാട്: സന്ദീപ് വാര്യർ ബി ജെ പി വിടുമെന്ന് കരുതുന്നില്ലെന്ന് സംവിധാകനും ബി ജെ പി നേതാവുമായ മേജർ രവി. സന്ദീപിന് പാർട്ടിയിൽ ചില വിഷമങ്ങളുണ്ട്. എന്നിരുന്നാലും പാർട്ടി വിടുമെന്നോ സി പി എമ്മിനെ പോലൊരു പാർട്ടിയിലേക്ക് പോകുമെന്നോ താൻ കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു സന്ദീപിന്റെ പ്രതികരണം.
'സന്ദീപ് വാര്യർ പാർട്ടി വിട്ട് പോകുകയൊന്നും ഇല്ല. ചില തെറ്റിധാരണകൾ ചില ആളുകളുമായി ഉള്ളത് സ്വാഭാവികമാണ്. സന്ദീപ് പറഞ്ഞിരുന്നെങ്കിൽ കൺവെൻഷനിൽ എന്റെ സീറ്റ് ഞാൻ സന്ദീപിന് കൊടുത്തേനെ. പക്ഷെ അതല്ല അവിടുത്തെ വിഷയം. പാലക്കാട് താൻ എന്തുകൊണ്ട് അവഗണിക്കപ്പെട്ടുവെന്നതാണ് വിഷയം.

എന്നാൽ അവഗണിക്കപ്പെട്ടതിനെ കുറിച്ച് ചർച്ച ചെയ്യേണ്ട സമയമാണോ ഇത്, അതോ തിരഞ്ഞെടുപ്പിൽ ജയിക്കേണ്ടതിനെ കുറിച്ച് ചിന്തിക്കേണ്ട സമയമോ? ഇപ്പോഴത്തെ വിഷയങ്ങളിൽ സന്ദീപിന് നല്ല വിഷമമുണ്ട്. ഞാൻ സന്ദീപിനോട് പറഞ്ഞത് മോനെ നീയൊന്ന് വെയ്റ്റ് ചെയ്യെന്നാണ്. രണ്ട് ദിവസം സന്ദീപ് ഫോൺ ഓഫ് ചെയ്താണ് പോയത്. പക്ഷെ സന്ദീപിനെപ്പോലൊരാൾ ഒരു വിഷയം ഉന്നയിച്ചാൽ അത് പരിഹരിക്കാവുന്നതേ ഉള്ളൂ.
പാർട്ടിയിൽ എന്തെങ്കിലും അവഗണന സന്ദീപ് നേരിടുന്നതായി എനിക്ക് അറിയില്ല. അങ്ങനെ ഉണ്ടായിരുന്നെങ്കിൽ വയനാട്ടിൽ തിരഞ്ഞെടുപ്പ് പ്രചരണത്തിന് പൂർണചുമതല സന്ദീപിന് നൽകുമായിരുന്നോ. പിന്നെ സിപിഎമ്മിനെ പോലൊരു പാർട്ടിയിലേക്ക് സന്ദീപിന് പോകാൻ സാധിക്കുമെന്ന് കരുതുന്നുണ്ടോ? ചാനൽ ചർച്ചയിലൊക്കെ ആ പാർട്ടിയെ തേച്ചൊട്ടിച്ച ആളാണ് സന്ദീപ്. അവിടെ പോയിട്ട് ആൾ എന്താണ് പറയുക. സന്ദീപിന് ഒരു എത്തിക്സ് ഉണ്ടെന്നാണ് കരുതുന്നത്', മേജർ രവി പറഞ്ഞു.
അതേസമയം സന്ദീപ് വാര്യർ ബി ജെ പി വിട്ടേക്കുമെന്നാണ് വിവരം. തന്റെ പരാതികൾ പാർട്ടി പരിഗണിക്കുകയോ പരിഹാരം കണ്ടെത്തുകയോ ചെയ്തില്ലെന്നാണ് സന്ദീപ് ആവർത്തിക്കുന്നത്. ഈ സാഹചര്യത്തിൽ സന്ദീപുമായുള്ള ചർച്ചകൾ ആർ എസ് എസ് നേതൃത്വവും അവസാനിപ്പിച്ചിട്ടുണ്ട്. സന്ദീപ് സി പി ഐയിലേക്ക് പോയേക്കുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന അഭ്യൂഹങ്ങൾ. അദ്ദേഹം മണ്ണാർക്കാട് സി പി ഐ നേതൃത്വവുമായി ചർച്ച നടത്തിയെന്നും മണ്ണാർക്കാട് സീറ്റ് സംബന്ധിച്ച് ധാരണ ഉണ്ടാക്കിയെന്നുമൊക്കെയാണ് റിപ്പോർട്ടുകൾ. ഇതുവരെ ഇക്കാര്യത്തിൽ സി പി ഐയും സന്ദീപും പ്രതികരിച്ചിട്ടില്ല.












Click it and Unblock the Notifications