'പിസി ജോർജ് കേരള രാഷ്ട്രീയം കണ്ട ഏറ്റവും വലിയ ദരിദ്രവാസി'; വിമർശനവുമായി വെള്ളാപ്പള്ളി നടേശൻ
തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ ഒരു രക്ഷ ഇല്ലാത്ത രാഷ്ട്രീയ നേതാവാണ് പിസി ജോർജെന്ന് വെള്ളാപ്പള്ളി നടേശൻ. ഇത്രയും അപഹാസ്യനായ മറ്റൊരു നേതാവില്ല. ദരിദ്രവാസിയും നിലപാടില്ലാത്തതുമായ നേതാവുമാണ് പിസി ജോർജ്. ഉമ്മൻചാണ്ടിയെയും പിണറായിയേയും ചീത്തവിളിച്ച ആളാണ് പിസി ജോർജെന്നും വെള്ളാപ്പള്ളി പറഞ്ഞു.
'പന്നനായ രാഷ്ട്രീയ നേതാവാണ് പിസി ജോർജ്. ഇപ്പോൾ ആർക്ക് വേണം പിസി ജോർജിനെ, ആർക്കും വേണ്ടാതായപ്പോൾ പിസി ജോർജ് ബിജെപിയിൽ ചേർന്നു. ജനപക്ഷം എന്ന പാർട്ടി അങ്ങനെ ജനിക്കുകയും മരിക്കുകയും ചെയ്‌തു. ലോക്‌സഭ തിരഞ്ഞെടുപ്പിൽ മത്സരിച്ചാൽ പിസി ജോർജ്ജിന് ദയനീയ പരാജയം ഉണ്ടാകും. ബിജെപിക്കാർ പോലും പിസി ജോർജിന് വോട്ട് ചെയ്യുമോ എന്ന സംശയം തനിക്ക് ഉണ്ട്' വെള്ളാപ്പള്ളി പറഞ്ഞു.

എൻകെ പ്രേമചന്ദ്രൻ പ്രധാനമന്ത്രിയോടൊപ്പം ഭക്ഷണം കഴിച്ചതിൽ തെറ്റില്ലെന്നും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വ്യക്തമാക്കി. മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്ക് കൈ കൊടുത്തിട്ടില്ലേയെന്നും വെള്ളാപ്പള്ളി ചോദിച്ചു. തോമസ് ചാഴിക്കാടൻ കോട്ടയത്ത് എൽഡിഎഫ് സ്ഥാനാർത്ഥിയാകും എന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. അതിൽ പുതുമ ഇല്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
വിഡി സതീശനും കെ സുധാകരനും ഒരുമിച്ച് സമരാഗ്നി യാത്ര നടത്തുന്നത് ഒരുമയില്ലാത്തത് കൊണ്ടാണെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. "ബാക്കിയെല്ലാ പാർട്ടികളിലും ഒരാളാണ് യാത്ര നയിക്കുന്നത്. രണ്ടാൾ യാത്ര നടത്തുന്നതിന് അർഥം നേതൃത്വം ഒരാളല്ല രണ്ടാളാണെന്നുള്ളതാണ്. നേതൃത്വത്തിൽ തമ്മിൽ തല്ലാണിതിലൂടെ വെളിപ്പെടുന്നത്' വെള്ളാപ്പള്ളി കുറ്റപ്പെടുത്തി.
രമേശ് ചെന്നിത്തല കോൺഗ്രസിലെ മാന്യനാണ്. ഇപ്പോൾ തലപ്പത്ത് ഇരിക്കുന്നവർ തറ പറ പറയുന്നവരാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. തുഷാർ വെള്ളാപ്പള്ളിയുടെ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട ചോദ്യങ്ങളോടും അദ്ദേഹം പ്രതികരിച്ചു. സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ടുള്ള വാർത്ത പത്രത്തിൽ വായിച്ചു. തുഷാർ വിജയിക്കുമോ എന്ന് താൻ പറയാനില്ല. അപ്രിയ സത്യങ്ങൾ പറയാതെ ഇരിക്കുന്നതാണ് നല്ലതെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
'നരേന്ദ്ര മോദിയെ ഇളക്കാൻ ആര് വിചാരിച്ചാലും സാധിക്കില്ല. ഇന്ത്യൻ നാഷണൽ കോൺഗ്രസിന് പോലും മോദിയെ ഒരു ചുക്കും ചെയ്യാൻ സാധിക്കില്ല. പ്രതിപക്ഷ പാർട്ടികൾ ഒന്നിച്ച് നിൽക്കുന്നില്ല. നരേന്ദ്ര മോദി ഇനിയും അഞ്ചുകൊല്ലം കൂടി ഭരിക്കും എന്ന് ഉറപ്പാണ്' വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.












Click it and Unblock the Notifications