'ഗവർണറുടെ ഭീഷണിക്ക് വഴങ്ങുന്ന ആളല്ല പിണറായി', കോൺഗ്രസ് നേതാവ് പി ചിദംബരത്തിന്റെ വീഡിയോ വൈറൽ
ചെന്നൈ: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും സംസ്ഥാന സര്‍ക്കാരും തമ്മിലുളള പോരില്‍ പ്രതിപക്ഷത്തുളള കോണ്‍ഗ്രസ് പിടിക്കുന്നത് ഗവര്‍ണറുടെ പക്ഷമാണ്. സംസ്ഥാന സര്‍ക്കാരിനെ പിരിച്ച് വിടാന്‍ കേന്ദ്രത്തോട് ആവശ്യപ്പെടണം എന്ന് വരെ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ ആവശ്യപ്പെട്ട് കഴിഞ്ഞു. ഗവര്‍ണറെ അനുകൂലിക്കുന്ന നിലപാടല്ല കോണ്‍ഗ്രസിന് എന്ന് പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും സംസ്ഥാന കോണ്‍ഗ്രസ് അത് കേട്ട മട്ടില്ല.
അതിനിടെ സര്‍ക്കാര്‍-ഗവര്‍ണര്‍ പോരില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരം നടത്തിയ പ്രതികരണം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. തമിഴ്‌നാട്ടില്‍ ഒരു പരിപാടിയില്‍ സംസാരിക്കവേയാണ് പി ചിദംബരം ഈ വിഷയം ഉന്നയിച്ചത്. ഇടത് അണികള്‍ സോഷ്യല്‍ മീഡിയയില്‍ ഈ വീഡിയോ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്.
'മരണത്തെ മുഖാമുഖം കണ്ട നിമിഷം; ദൈവമേ ഇത്രയൊക്കെ ചെയ്തിട്ടും ഇല്ലാതായോ എന്ന് ഭയന്നു'; റോബിൻ
പി ചിദംബരത്തിന്റെ വാക്കുകള്‍ ഇങ്ങനെ: 'കേരളത്തില്‍ എന്താണ് സംഭവിച്ച് കൊണ്ടിരിക്കുന്നത് എന്ന് നോക്കൂ. ഒരു ഗവര്‍ണര്‍ പറയുന്നു, ധനമന്ത്രിയില്‍ തനിക്കുളള പ്രീതി നഷ്ടപ്പെട്ടു എന്ന്. ധനമന്ത്രിക്ക് വേണ്ടത് ഗവര്‍ണറുടെ വിശ്വാസമാണോ അതോ മുഖ്യമന്ത്രിയുടെ വിശ്വാസമാണോ. നിങ്ങള്‍ക്ക് ഇഷ്ടമില്ലെങ്കില്‍ സ്ഥാനം ഒഴിഞ്ഞ് സ്വന്തം നാട്ടിലേക്ക് തിരിച്ച് പോകൂ. അതിന് പകരം മുഖ്യമന്ത്രിക്ക് കത്തെഴുതുന്നു. ഇത് പോലുളള ഭീഷണികള്‍ക്കൊന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വഴങ്ങില്ല'.
സര്‍വ്വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാരുടെ രാജി ആവശ്യപ്പെട്ടതും ധനമന്ത്രി കെഎന്‍ ബാലഗോപാലില്‍ വിശ്വാസം നഷ്ടപ്പെട്ടു എന്നുളള കത്തും ഗവര്‍ണറും സര്‍ക്കാരും തമ്മിലുളള പോര് രൂക്ഷമാക്കിയിരിക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ ശക്തമായ ഭാഷയില്‍ ഗവര്‍ണറോട് പ്രതികരിച്ച് രംഗത്ത് വരികയുണ്ടായി. ഇല്ലാത്ത അധികാരം സംസ്ഥാനത്ത് പ്രയോഗിക്കാനാണ് ഗവര്‍ണര്‍ ശ്രമിക്കുന്നത് എന്നാണ് പിണറായി തുറന്നടിച്ചത്. എല്‍ഡിഎഫ് ഗവര്‍ണര്‍ക്കെതിരെ സമരപരമ്പരയുമായി തെരുവിലേക്ക് ഇറങ്ങാനും തീരുമാനിച്ചിരിക്കുന്നു.
ബ്ലാക്കിൽ സൂപ്പർ സ്റ്റൈലിഷായി അനാർക്കലി മരിക്കാർ... പുതിയ സിനിമ ലുക്കാണോ എന്ന് ആരാധകർ
അതിനിടെ മുഖ്യമന്ത്രിക്ക് മറുപടിയുമായി ഗവര്‍ണര്‍ ഇന്ന് വീണ്ടും രംഗത്ത് വന്നു. സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധമുളള ആരെങ്കിലും ഉള്‍പ്പെട്ടിട്ടുണ്ട് എങ്കില്‍ താന്‍ ഇടപെടും എന്നുളള മുന്നറിയിപ്പാണ് ഗവര്‍ണര്‍ നല്‍കിയിരിക്കുന്നത്. സ്വപ്‌ന സുരേഷിന് ജോലി ലഭിച്ചത് എങ്ങനെ ആണെന്നും ആരാണ് അവരെ ഹില്‍ സ്‌റ്റേഷനിലേക്ക് ക്ഷണിച്ചത് എന്നും ചോദിച്ച ഗവര്‍ണര്‍ അവര്‍ മുഖ്യമന്ത്രിയുടെ ഓഫീസിലും വന്നിട്ടില്ലേ എന്നും ചോദിച്ചു. രാജ്ഭവനില്‍ രാഷ്ട്രീയ നിയമനം നടത്തി എന്ന് തെളിയിച്ചാല്‍ രാജി വെക്കാമെന്നും ഗവര്‍ണര്‍ വെല്ലുവിളിച്ചു. തുടര്‍ന്നാണ് പറഞ്ഞ കാര്യങ്ങളില്‍ ബോധ്യമുണ്ടെങ്കില്‍ സര്‍ക്കാരിനെ പിരിച്ച് വിടാന്‍ കേന്ദ്രത്തോട് ഗവര്‍ണര്‍ ആവശ്യപ്പെടണം എന്ന് കെ സുധാകരന്‍ പ്രതികരിച്ചത്.